ക്ഷേത്ര വാർത്തകൾ
മിഥുനത്തിലെ പൂരം തൊഴല്‍ ജൂലൈ 11ന്‌; ഇത്തവണ അതിവിശേഷം

പൂരം നാള്‍ വെട്ടിക്കാവിലമ്മയുടെ പിറന്നാളാണ്. അസാധ്യകാര്യങ്ങളുടെ ദേവതയായ വെട്ടിക്കാവിലമ്മയെ അന്നേ ദിവസം കണ്ടു തൊഴാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. എല്ലാമാസത്തെയും പൂരം നാളില്‍ ഭഗവതിയെ കണ്ടു തൊഴുന്നവരുടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യങ്ങളും വന്നുചേരുമെന്നാണ് വിശ്വാസം. പൂരം നാള്‍ ഭഗവതിക്ക് ഏറെ പ്രധാന്യമുള്ളദിനമാണ്. ഇത്തവണത്തെ പൂരം തൊഴല്‍ ജൂലൈ 11നാണ്. രാവിലെ 6 മുതലാണ് വിശേഷപ്പെട്ട പൂരം തൊഴല്‍. രാവിലെ വിശേഷാല്‍ പൂജകളും, ദേവീമാഹാത്മ്യ പാരായണവും നടക്കും. തുടര്‍ന്ന് പൂരം തിരുന്നാള്‍ ഊട്ട്.

പൂരം നാളില്‍ മാത്രമുള്ള വിശേഷാല്‍ വഴിപാടും ഇവിടെയുണ്ട്. പൂരം നാളില്‍ ദേവിക്ക് മഞ്ഞള്‍പറ സമര്‍പ്പണം അതിവിശേഷമാണ്. സര്‍വ്വൈശ്വര്യത്തിനായിട്ടാണ് ഭക്തര്‍ ദേവിക്ക് മുന്നില്‍ മഞ്ഞള്‍പറ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നത്.
രോഗദുരിത ശാന്തിക്കും ദീര്‍ഘസുമംഗലീ ഭാഗ്യത്തിനും കാര്യവിഘ്നങ്ങള്‍ ഒഴിയാനും സമ്പല്‍ സമൃദ്ധിക്കുമായിട്ടുള്ള ഉദരക്കാല നിവേദ്യം അന്നേദിവസത്തെ പ്രത്യേക വഴിപാടാണ്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഇരുമ്പനം വെട്ടിക്കാവ് ക്ഷേത്രം. പ്രത്യക്ഷത്തില്‍ ഭഗവതി അനുഗ്രഹവര്‍ഷം ചൊരിയുന്നിടമാണിത്. ഇവിടെ എത്തുന്ന ഓരോ ഭക്തനും തങ്ങളുടെ ജീവിതത്തില്‍ ദേവികാട്ടിയ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൂടിയാണ്. രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, സന്താനക്ലേശം അനുഭവിക്കുന്നവര്‍, തൊഴില്‍തടസങ്ങള്‍ നേരിടുന്നവര്‍, സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവര്‍ അങ്ങനെ ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.

അപൂര്‍വമായ ആചാരങ്ങളോ, പൂജാവിധികളോ അല്ല വെട്ടിക്കാവ് ക്ഷേത്രസന്നിധിയിലെ പ്രത്യേകത. വേദമന്ത്രങ്ങളാണ് ശക്തി. ഇവിടേക്കു കടന്നുവരുമ്പോള്‍തന്നെ ഋഗ്വേദ മന്ത്രങ്ങളുടെയും മുറജപത്തിന്റെയും നാദം ശരീരത്തിനും മനസിനും ആത്മചൈതന്യം നിറയ്ക്കുന്നു.

ആചാരവിധിപ്രകാരമുള്ള പൂജകളും പൂര്‍വ ആചാരമനുസരിച്ചുള്ള ചടങ്ങുകളും മാത്രമാണ് ഇവിടുത്തെ പ്രത്യേകത. ഇതുതന്നെയാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തെ കേരളത്തിലെ മറ്റു ദേവീക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്തമാക്കുന്നതും.

നിത്യപൂജയ്ക്കു പുറമെയുള്ള വിശേഷാല്‍ പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. തടസങ്ങള്‍ മാറികിട്ടാനും അഭീഷ്ട സിദ്ധിയ്ക്കുമായി ഭക്തരുടെ തിരക്ക് ഇവിടെ എപ്പോഴുമുണ്ട്. മറ്റു ഭദ്രകാളിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എല്ലാ കര്‍മങ്ങളും വേദമന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് തന്ത്രിതന്നെയാണ് എല്ലാത്തിനും കാര്‍മികത്വം വഹിക്കുക.

ക്ഷേത്രം ഊരാളന്‍മാരായ അമ്പാട്ടുമനയ്ക്കാരുടെ ശക്തമായ ദേവീ വിശ്വാസവും ക്ഷേത്രാചാരങ്ങളെ ഭക്തിയുടെ പഴമയില്‍തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ പുലിയന്നൂര്‍ കുടുംബത്തിലേക്കാണ് താന്ത്രികാവകാശം.

ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 9249796100, 85471 78755

Related Posts