ക്ഷേത്ര വാർത്തകൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ചിങ്ങത്തിലെ സൗഖ്യാഭീഷ്ടസിദ്ധിപൂജ അതിവിശേഷം, ബുക്കിംഗ് ആരംഭിച്ചു

ആയുര്‍വേദത്തിന്റെ ആചാര്യന്മാരും ദേവ വൈദ്യന്മാരുമായ അശ്വിനിദൈവ പുത്രന്‍ നകുലന്‍ ലോകമെങ്ങും സൗഖ്യം നിറയ്ക്കുക എന്ന മഹാ സങ്കല്‍പ്പത്തില്‍ ദ്വാപരയുഗത്തില്‍ 5000 വര്‍ഷങ്ങള്‍ക്കും അപ്പുറത്ത് പ്രതിഷ്ഠിച്ച ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്ക് അടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍, എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച സൗഖ്യവും അഭീഷ്ടസിദ്ധിയും പ്രദാനം ചെയ്യുന്ന വളരെ വിശേഷപ്പെട്ട സൗഖ്യാഭീഷ്ട സിദ്ധിപൂജ നടന്നു വരുന്നു.

മുജ്ജന്മങ്ങളില്‍ ആര്‍ജിച്ച കര്‍മ്മഫലങ്ങളില്‍, ദുഷ്‌ക്കര്‍മ്മങ്ങളാണ് സദ്കര്‍മ്മങ്ങളേക്കാള്‍ അധികരിച്ച് നില്‍ക്കുന്നതെങ്കില്‍, അത് ദുരിതങ്ങള്‍ക്കും ധനാഗമനത്തിനുള്ള തടസ്സമായും ഭവിക്കും എന്നും ഈ പൂജയിലൂടെ പടിപടിയായി ദുഷ്‌കര്‍മ്മങ്ങളുടെ ആധിക്യം കുറച്ച് ഭഗവാന്റെ ചൈതന്യ പ്രവാഹം തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്ന വലിയൊരു സങ്കല്പമാണ് ഈ പൂജയ്ക്ക് പിന്നില്‍.

എല്ലാ ഇംഗ്ലീഷ് മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് ഈ പൂജ നടക്കുന്നത്. എന്നാല്‍ അതിനും ഒരാഴ്ച മുന്‍പ് തന്നെ ക്ഷേത്രത്തില്‍ പൂജയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള ആളുകളുടെ പേരിലും നാളിലും ഭാഗ്യസൂക്ത അര്‍ച്ചനയും ഔഷധസൂക്ത അര്‍ച്ചനയും നടക്കുന്നതിനാല്‍ പേരുകള്‍ പൂജയ്ക്ക് ഒരാഴ്ചയ്ക്ക് മുന്‍പ് തന്നെ നല്‍കേണ്ടതുണ്ട്. പൂജ നടക്കുന്ന ദിവസം വരാന്‍ സാധിക്കാത്ത ആളുകള്‍, രാവിലെ 9 30 ന്, തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ക്ഷേത്രത്തില്‍ ഔഷധ സൂക്ത ജപം ആരംഭിക്കുമ്പോള്‍ അവരവരുടെ ഇടങ്ങളില്‍ ഇരുന്നുകൊണ്ടുതന്നെ ഭഗവാനെ സ്മരിച്ച്, രോഗങ്ങള്‍ വരാതിരിക്കാനും രോഗശമനത്തിനായും ആഗ്രഹസാഫല്യത്തിനായും പ്രാര്‍ത്ഥിച്ചാല്‍ മതിയാവും.

ക്ഷേത്രത്തില്‍ അവരവരുടെ പേരിലും നാളിലും ഒരാഴ്ചക്കാലം ഭാഗ്യസൂക്തവും ഔഷധ സൂക്തവും അര്‍ച്ചന നടക്കുന്നതിനാല്‍ ഒരാഴ്ച മാംസാഹാരം ഒഴിവാക്കി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നത് ഫലസിദ്ധി വേഗത്തില്‍ ആക്കും എന്നത് നൂറുകണക്കിന് ഭക്തജനങ്ങളുടെ അനുഭവമാണ്. പൂജയില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍, പൂജയുടെ ദിവസം രാവിലെ 9.30ന് മുന്‍പ് തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരണം. രാവിലെ 9 30 ന് ക്ഷേത്രത്തില്‍ ഔഷധസൂക്ത ജപം ആരംഭിക്കുമ്പോള്‍ ചുറ്റമ്പലത്തില്‍ ഇരുന്നു കൊണ്ട് പ്രാര്‍ത്ഥനയോടുകൂടി വേദജപം കേള്‍ക്കേണ്ടതുണ്ട്. കൂടാതെ സ്വസ്തി സൂക്തവും ഭാഗ്യസൂക്തവും പൂജ ആരംഭിക്കുന്നതിനു മുന്‍പ് ജപിക്കുന്ന സമയത്തും ദുരിതങ്ങള്‍ അകന്നു സമ്പല്‍ സമൃദ്ധി തലമുറകളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ ഉള്ള പ്രാര്‍ത്ഥന ഉണ്ടാവണം.

ഓരോ പൂജ കഴിയുമ്പോഴും ഒരാഴ്ച കാലം പൂജിച്ച നാണയമാണ് ഭഗവാന്റെ അനുഗ്രഹ പ്രവാഹമായി നല്‍കുന്നത്. ഇത് ഇടാനുള്ള സഞ്ചി ആദ്യത്തെ പൂജയ്ക്ക് ശേഷം നേരിട്ടും അയച്ചും നല്‍കാറുണ്ട്. ഓരോ പൂജ കഴിയുമ്പോഴും ലഭിക്കുന്ന നാണയങ്ങള്‍ ഈ സഞ്ചിയിലാണ് സൂക്ഷിക്കേണ്ടത്. ഭഗവാന്റെ അനുഗ്രഹപ്രവാഹം തലമുറകളിലേക്ക് പകരാനുള്ള നിധിആയിട്ടാണ് ഈ നാണയങ്ങളെ കരുതുന്നത്.

സെപ്റ്റംബര്‍ മാസത്തെ പൂജ വരുന്നത് സെപ്റ്റംബര്‍ 13 ഞായറാഴ്ചയാണ്. പൂജയില്‍ നേരിട്ടും അവരവരുടെ ഇടങ്ങളില്‍ ഇരുന്നുകൊണ്ട് പ്രാര്‍ത്ഥിച്ചും പങ്കെടുക്കാം എന്നുള്ളതാണ് ഈ പൂജയുടെ വലിയൊരു പ്രത്യേകത. പൂജയില്‍ പങ്കെടുക്കുന്ന എല്ലാവരുടെw പേരിലും നാളിലും ഒരാഴ്ച മുന്‍പ് മുതല്‍ ക്ഷേത്രത്തില്‍ ഭാഗ്യസൂക്തവും ഔഷധസൂക്തവും അര്‍ച്ചന ആരംഭിക്കും. കൂടാതെ ക്ഷേത്രത്തിലെ ഉപദേവന്മാരായ ശിവ ഭഗവാനെ തിങ്കളാഴ്ചയും സുബ്രഹ്‌മണ്യസ്വാമിക്ക് ചൊവ്വാഴ്ചയും ഗണപതി ഭഗവാന്‍ ബുധനാഴ്ചയും ദുരിതങ്ങളും ശാപങ്ങളും അകറ്റുന്നതിന് ബ്രഹ്‌മരക്ഷസിന് വ്യാഴാഴ്ചയും ദുര്‍ഗ്ഗാ ഭുവനേശ്വരി ദേവിമാര്‍ക്ക് വെള്ളിയാഴ്ചയും ശനി ദോഷങ്ങള്‍ അകലുന്നതിന് ശാസ്താവിന് ശനിയാഴ്ചയും അര്‍ച്ചന നടക്കും.

സെപ്റ്റംബര്‍ 13ന് രാവിലെ 9 30ന് തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ക്ഷേത്ര മണ്ഡപത്തില്‍ ഇരുന്ന് ഔഷധസൂക്ത ജപം ആരംഭിക്കും. ഈ സമയത്ത് നേരിട്ട് വരുന്നവര്‍ ചുറ്റമ്പലത്തിനുള്ളില്‍ കടന്നിരുന്ന് രോഗങ്ങള്‍ വരാതിരിക്കാനും അല്ലെങ്കില്‍ രോഗങ്ങള്‍ ശമിപ്പിക്കണമെന്ന പ്രാര്‍ത്ഥനയോടുകൂടിയും വേദമന്ത്രങ്ങള്‍ കേട്ട് ഇരിക്കണം. പ്രസന്ന പൂജക്ക് ശേഷം, ഔഷധസൂക്തം ജപിച്ച് ചൈതന്യവത്താക്കിയ വെണ്ണ മേല്‍ശാന്തി ഓരോരുത്തര്‍ക്കും നല്‍കും. അതുമായി വേണം പൂജയ്ക്ക് നിലവിളക്കിന് മുന്നില്‍ വന്ന് ഇരിക്കുവാന്‍. ആചാര്യന്മാര്‍ ചൊല്ലി തരുന്ന മന്ത്രം ഏറ്റുചൊല്ലി അര്‍ച്ചന നടത്തി പൂജ അവസാനിപ്പിച്ചതിനുശേഷം ഔഷധസൂക്തം ജപിച്ച് ചൈതന്യ വത്താക്കി നല്‍കിയ വെണ്ണ, ഔഷധമാണ് എന്ന സങ്കല്‍പ്പത്തില്‍ സേവിക്കണം. തുടര്‍ന്ന് ക്ഷേത്രത്തിന് നാല് പ്രദക്ഷിണം ചെയ്തതിനുശേഷം ക്ഷേത്രത്തിനുള്ളില്‍ ചെന്ന് മേല്‍ശാന്തിയില്‍ നിന്നും ഒരാഴ്ച പൂജിച്ച് ചൈതന്യവത്താക്കിയ നാണയവും അത് ഇട്ടുവയ്ക്കാനുള്ള സഞ്ചിയും നല്‍കും.

ഈ നാണയം ഭഗവാന്റെ ചൈതന്യത്തിന്റെ അംശമായിട്ടാണ് കണക്കാക്കുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ നമ്മുടെ കുടുംബത്തില്‍ ആരൊക്കെ ഈ പൂജ ചെയ്താലും അവര്‍ക്കും ഈ നാണയം ലഭിക്കും. ദൂരദേശങ്ങളില്‍ ഇരുന്ന് പ്രാര്‍ത്ഥനയോടുകൂടി പൂജയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ നാണയം അയച്ചു നല്‍കും. പൂജയില്‍ പങ്കെടുക്കുന്നവര്‍ പൂജയ്ക്ക് മുന്‍പുള്ള ഒരാഴ്ചക്കാലം വെജിറ്റേറിയന്‍ ആകുന്നത് ഉത്തമമാണ്.

പൂജയ്ക്ക് ശേഷം 11 30 ഓടുകൂടി തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്‍ ഭാഗ്യസൂക്തം ജപിക്കുന്ന സമയത്താണ് നേരിട്ട് ക്ഷേത്രത്തിലെത്താന്‍ സാധിക്കാത്തവര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഭഗവാന്റെ സന്നിധിയില്‍ നാണയപ്പറ സമര്‍പ്പിക്കാനുള്ള അവസരം ഒരുങ്ങുന്നത്. ഏത് ആഗ്രഹത്തോടു കൂടിയാണോ ഭഗവാന് നാണയപ്പറ സമര്‍പ്പിക്കുന്നത് ആ ആഗ്രഹം ഭഗവാന്‍ സാധിപ്പിച്ച് കൊടുക്കാറുണ്ടെന്നാണ് വിശ്വാസം.

നാണയപ്പറ നിറയ്ക്കുന്ന എല്ലാവര്‍ക്കും പട്ടില്‍ പൊതിഞ്ഞ ഒരു നാണയമാണ് തിരികെ ലഭിക്കുന്നത്. നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ക്ക് സൗഖ്യാഭീഷ്ട സിദ്ധിപൂജാ ദിനത്തില്‍, വേദമന്ത്രജപ മുഖരിതമായ അന്തരീക്ഷത്തില്‍ നാണയപ്പറ നിറച്ചതിനുശേഷം പട്ടില്‍ പൊതിഞ്ഞ നാണയം അയച്ചു നല്‍കും. ക്ഷേത്രത്തില്‍ നാണയപ്പറ നിറയ്ക്കുന്ന അവസരത്തില്‍ ഓരോരുത്തരും അവരവരുടെ ഇടങ്ങളില്‍ ഇരുന്നു കൊണ്ട് ആഗ്രഹം സാധിച്ചു തരണം എന്ന ഒരു പ്രാര്‍ത്ഥന ഭഗവാന് മുന്നില്‍ സമര്‍പ്പിക്കണം. തപാല്‍ വഴി ലഭിക്കുന്ന നാണയം പേഴ്‌സിലോ പൂജാമുറിയിലോ സൂക്ഷിക്കാം എല്ലാദിവസവും ഭഗവാനോട് ആഗ്രഹസാഫല്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം. ആഗ്രഹം സാധിച്ചു കഴിയുമ്പോള്‍ ഉടനെ അല്ലെങ്കിലും ഈ നാണയം ഭഗവാന് തിരികെ സമര്‍പ്പിച്ച് നന്ദി പറഞ്ഞ് എന്തെങ്കിലും ഒരു വഴിപാട് യഥാശക്തി കഴിച്ചു വേണം മടങ്ങുവാന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8075 058 971 എന്ന വാട്സ്ആപ്പ് നമ്പറില്‍ മെസേജ് അയക്കാവുന്നതാണ്.

 

Related Posts