സ്പെഷ്യല്‍
സന്താന സൗഭാഗ്യത്തിന് വര്‍ഷത്തില്‍ 18 ദിവസം മാത്രം നടത്തുന്ന വഴിപാട് ഇതാണ്

സന്താനഗോപാല മൂര്‍ത്തിയാണ് സാക്ഷാല്‍ ആദിനാരായണനായ വൈകുണ്ഠനാഥന്‍. ഭഗവാന്‍ വിശ്വരൂപത്തില്‍ 18 ദിവസം ദര്‍ശനം നല്‍കുന്ന ഭാരതത്തിലെ ഏകക്ഷേത്രമായ പിറവം കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രത്തില്‍ സന്താനഭാഗ്യത്തിനായി വര്‍ഷത്തില്‍ 18 ദിവസം മാത്രം നടത്തുന്ന വഴിപാടാണ് താമരമൊട്ടില്‍ നെയ് നിറച്ചുള്ള അഷ്ടദ്രവ്യഹവനം.

എല്ലാ വര്‍ഷവും ധനു 1 മുതല്‍ 18 വരെയാണ് ഇവിടെ വിശ്വരൂപദര്‍ശനം. ഈ വര്‍ഷം ഡിസംബര്‍ 16 മുതല്‍ ജനുവരി 2 വരെയാണ്. ഈ ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ സന്താനഭാഗ്യത്തിനായി താമരമൊട്ടില്‍ നെയ് നിറച്ചുള്ള അഷ്ടദ്രവ്യഹവനം നടത്തുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഭക്തരാണ് ഈ 18 ദിവസങ്ങളില്‍ ഈ വഴിപാട് നടത്തുന്നത്. നിരവധിഭക്തരാണ് ഈ വഴിപാടിന്റെ ഫലസിദ്ധി അനുഭവിച്ചറിഞ്ഞിട്ടുള്ളത്.

ഈ വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ 9895827332, 8606290970, 9947047957 ഈ നമ്പറുകളില്‍ ക്ഷേത്രവുമായി ബന്ധപ്പെടേണ്ടതാണ്.

കര്‍മ്മതടസം അകറ്റുന്ന വിശ്വരൂപ ദര്‍ശനം

വൃശ്ചികം 30ന് വൈകിട്ട് ദീപാരാധനക്കുശേഷം പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ 18 ദിവസം മാത്രം ഭഗവാന് ചാര്‍ത്താനുള്ള വിശ്വരൂപ ഗോളക ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിച്ച് ധനുപുലരി മുതല്‍ ഈ ഗോളക ചാര്‍ത്തിയിട്ടുള്ള ദര്‍ശന പുണ്യമാണ് ഇവിടുത്തെ പ്രത്യേകത.

കുരുക്ഷേത്രയുദ്ധം നടന്ന പതിനെട്ടു ദിവസം ധനു ഒന്നിനാണ് ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ വിശ്വരൂപിയായ ഭഗവാനെ ദര്‍ശിക്കുന്നത് പുരാപുണ്യമായി ഭക്തര്‍ കരുതുന്നു. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വച്ച് പാര്‍ത്ഥന് ശ്രീകൃഷ്ണ ഭഗവാന്‍ നല്‍കിയ വിശ്വരൂപ ദര്‍ശന ഭാവത്തിലാണ് ഈ ദിവസങ്ങളില്‍ ഇവിടുത്തെ ദര്‍ശനം. യുദ്ധരംഗത്ത് ഒന്നും ചെയ്യാന്‍ പറ്റാതെ നിസ്സഹായനായി തളര്‍ന്നിരുന്ന അര്‍ജ്ജുനന് സാക്ഷാല്‍ വിശ്വരൂപദര്‍ശനം നല്‍കി കര്‍മ്മ വിഘ്‌നങ്ങള്‍ അകറ്റിയതുപോലെ തന്നെ ഈ ദിവസങ്ങളില്‍ ഇവിടെ വന്ന് ഭഗവാനെ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വിദ്യാഭ്യാസ പ്രശ്‌നങ്ങളിലും എന്ത് പ്രതിസന്ധി ഉണ്ടായാലും അതെല്ലാം അകറ്റി ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും എന്നാണ് വിശ്വാസം.

പുരാതന കാലത്ത് വിശ്വരൂപഭാവത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടയിടത്ത് ക്ഷേത്രം നിര്‍മ്മിക്കുകയും വര്‍ഷത്തില്‍ 18 ദിവസം മാത്രം അതേ വിരാട് രൂപത്തിലും ശിഷ്ടദിവസങ്ങളില്‍ ശ്രീപുരുഷനായും ഭഗവാന്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലുള്ളതും പ്രശ്‌നവിധികളില്‍ തെളിഞ്ഞതും.

ക്ഷേത്രപൂജകള്‍ക്ക് വരെ വിഘ്‌നം സംഭവിക്കുകയും നാട്ടില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്ത സമയത്താണ് 2010 ലെ ദേവപ്രശ്‌നവിധിയെ തുടര്‍ന്ന്‌ക്ഷേത്രനവീകരണം നടത്തി അന്നുമുതല്‍ പ്രത്യേക ചടങ്ങുകളോടെ വിശ്വരൂപദര്‍ശന മഹോത്സവത്തിന് തുടക്കമിട്ടതും, ബാക്കിദിവസങ്ങളിലെ പൂജാക്രമങ്ങള്‍ക്ക് പടിത്തരം നിശ്ചയിച്ചതും.

ദേവേന്ദ്രപുത്രനായ മദ്ധ്യമപാണ്ഡവന്‍ അര്‍ജ്ജുനന്‍ ഈ ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ ഇവിടുത്തെ വിശ്വരൂപിയായ ഭഗവാനെ പൂജിച്ച് പുഷ്പാര്‍ച്ചന നടത്തുന്നതായും വിശ്വാസമുണ്ട്. ഓരോ ദിവസവും ഓരോ ഭക്തരുടെ വഴിപാടായാണ് വിശ്വരൂപ ഗോളകഭഗവാനെ അണിയിച്ചുള്ള പ്രത്യേക പൂജകള്‍ നടത്തുന്നത്. ഒരു ദിവസം ഒരാള്‍ക്കുമാത്രം ശീട്ടാക്കാവുന്ന ഈ പൂജക്ക് നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തജനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാറാണ് പതിവ്.

കുരുക്ഷേത്ര യുദ്ധ ദിനങ്ങളില്‍ 18 ദിവസവും ഭഗവാന്‍ കഴിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധ്യന്നമാണ് ഈ ദിവസങ്ങളില്‍ മാത്രം ഇവിടെയുള്ള പ്രത്യേക നിവേദ്യം. ഈ നിവേദ്യശിഷ്ടം കഴിക്കുന്നതുവഴിയും ഇതിലെ പ്രധാന ദ്രവ്യങ്ങളിലൊന്നായ ഉണക്കലരികൊണ്ടുള്ള നിറപറ സമര്‍പ്പിക്കുന്നതുവഴിയും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗപ്രതിരോധം സാധ്യമാക്കും എന്നാണ് വിശ്വാസം.

സ്വര്‍ണ്ണ വര്‍ണ്ണമുള്ള കൂര്‍മ്മത്തിന്റെ രൂപത്തില്‍ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ട ക്ഷേത്രോല്പത്തിക്ക് കാരണക്കാരനായ മഹാദിവ്യയോഗിയെ പ്രാര്‍ത്ഥിച്ച് ധനാഭിവൃദ്ധിക്കായി ചെയ്യുന്ന ആദി കൂര്‍മ്മ പൂജയും ഇവിടുത്തെ മറ്റൊരു വിശേഷാല്‍ വഴിപാടാണ്.

മഹോത്സവ ദിനങ്ങളിലെ പ്രധാന വഴിപാടുകള്‍ ഇവയാണ്- എല്ലാ പ്രതിബന്ധങ്ങളും അകറ്റുന്നതിനായി വിശ്വരൂപ പൂജ, കുടുംബ ഐശ്വര്യപൂജ , പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധ്യന്നം, ഋണമോചനം, ആയുരാരോഗ്യം, വൈവാഹിക സൗഖ്യം, സമ്പല്‍ സമൃദ്ധി എന്നിവയ്ക്കുള്ള അഷ്ടദ്രവ്യ ഹവനം, വിദ്യാതടസ്സങ്ങള്‍ മാറിക്കിട്ടുന്നതിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. വിദ്യാഗോപാലമന്ത്രം ജപിച്ച സാരസ്വതഘൃതം . ധനാഭിവൃദ്ധിക്ക് – ആദികൂര്‍മ്മ പൂജ . അരിപറ, അന്നദാനം കൂടാതെ പാല്‍പ്പായസം, പഴം. പഞ്ചസാര, വെണ്ണ നിവേദ്യം, കദളിപ്പഴം തുടങ്ങിയ നിവേദ്യങ്ങളും ഉണ്ട്.

Related Posts