ക്ഷേത്ര വാർത്തകൾ
കൊട്ടിയൂരില്‍ ഇന്ന് ചതുശതം വലിയവട്ടളം പായസം നിവേദിക്കലും അരിയളവും

കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ ഭാഗമായി തിരുവാതിരനാളായ ഇന്ന് (ജൂണ്‍ 26) ആദ്യത്തെ ചതുശതം വലിയ വട്ടളം പായസം നിവേദിക്കും. ഈ വര്‍ഷത്തെ തൃക്കൂര്‍ അരിയളവും ഇന്ന് നടക്കും. ഉച്ചയ്ക്കാണ് പായസം നിവേദിക്കുന്നത്. പന്തീരടിപൂജയ്‌ക്കൊപ്പമായിരിക്കും നിവേദിക്കുക. തിടപ്പള്ളിയിലൊരുക്കുന്ന പായസം വട്ടളം സഹിതം ശ്രീകോവിലിനുള്ളിലാണ് നിവേദിക്കുക. കരിമ്പനയ്ക്കല്‍ ചാത്തോത്ത് ഊരാളന്റെ തറവാട്ടുവകയാണ് ഇന്നത്തെ ചതുശതം പായസ നിവേദ്യം.

തൃക്കൂര്‍ അരിയളവ് രണ്ടുഘട്ടമായിട്ടാണ് നടക്കുക. വലിയവട്ടളം പായസം നിവേദിച്ചശേഷം തൃക്കൂര്‍ അരിയളവ് ആദ്യഘട്ടം നടത്തും. പന്തീരടിപൂജ കഴിഞ്ഞ് ശ്രീകോവില്‍ ശുചീകരിച്ചശേഷം കോട്ടയം സ്വരൂപത്തിലെ അമ്മരാജ്ക്ക് അരി അളന്നുനല്‍കും. സ്വര്‍ണ തളികയിലാണ് അരിയളവ് നടത്തുക. ശ്രീകോവിലിനുള്ളില്‍ അരി സ്വീകരിച്ചു ദക്ഷണി നല്‍കിയ ശേഷം അമ്മ രാജ വാളറയിലും അമ്മാറക്കല്‍ തറയിലുമെത്തി വണങ്ങും. അളന്നുലഭിച്ച അരി മേല്‍മുണ്ടില്‍കെട്ടി, തലയില്‍വച്ചാണ് അമ്മ രാജ തിരുവഞ്ചിറ കടന്നു പുറത്തുവരിക.

ക്ഷേത്രത്തിലെ പാരമ്പര്യ ഊരാളന്‍മാരുടെ തറവാടുകളിലെയും മറ്റ് അവകാശങ്ങളുള്ള തറവാടുകളിലെയും സ്ത്രീകള്‍ക്കാണു രാത്രിയില്‍ അരിയളവ് നടത്തുക. അര്‍ധരാത്രിയോടെ നടക്കുന്ന അരിയളവ് കഴിഞ്ഞാലുടന്‍ അവര്‍ സന്നിധാനത്തിനുപുറത്തെത്തി വീടുകളിലേക്ക് മടങ്ങണം. ഈ വര്‍ഷം പിന്നീട് അവര്‍ ക്ഷേത്രത്തില്‍ വരാന്‍പാടില്ലെന്നാണ് ആചാരം.

Related Posts