ക്ഷേത്ര വാർത്തകൾ
ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് ഇന്ന് കോടി പുണ്യങ്ങളുടെ പൊങ്കാല സമര്‍പ്പണം

പ്രാര്‍ഥനകളുടെ പൂര്‍ണത തേടി, മനസ്സുനിറഞ്ഞ ഭക്തിയോടെ ലക്ഷക്കണക്കിന് അമ്മമനസ്സുകള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നു. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഈ പുണ്യദിനത്തില്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അനന്തപുരി അക്ഷരാര്‍ഥത്തില്‍ ഒരു യാഗശാലയായി മാറുകയാണ്.

രാവിലെ 9.15-ന് ക്ഷേത്രത്തില്‍ നടക്കുന്ന ശുദ്ധപുണ്യാഹത്തോടെയാണ് ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. കണ്ണകീചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിത്തീരുമ്പോള്‍, ദേവിയുടെ ചൈതന്യം ആവാഹിച്ചുകൊണ്ട് 9.45-ന് പൊങ്കാല അടുപ്പുവെട്ട് കര്‍മ്മം നടക്കും. തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍, മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്ന് പകരുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലും തുടര്‍ന്ന് വലിയ പണ്ടാര അടുപ്പിലും ജ്വലിക്കും. ചെണ്ടമേളങ്ങളുടെയും കരിമരുന്നിന്റെയും വിളംബരമുഴക്കങ്ങള്‍ക്കിടയില്‍, പണ്ടാര അടുപ്പില്‍ നിന്നുള്ള ദീപം ലക്ഷക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്ക് പടരുന്നതോടെ തലസ്ഥാന നഗരി ഭക്തിയുടെ അഗ്‌നിനാളങ്ങളാല്‍ പ്രകാശഭരിതമാകും.

ഉച്ചയ്ക്ക് 2.15-നാണ് ഭക്തര്‍ കാത്തിരിക്കുന്ന പൊങ്കാല നിവേദ്യം. ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ഈ പുണ്യാമൃതം തീര്‍ഥമായി തളിക്കാന്‍ 350-ലധികം ശാന്തിമാരെയാണ് ക്ഷേത്രമുറ്റത്തും നഗരത്തിലുമായി നിയോഗിച്ചിരിക്കുന്നത്.

പ്രധാന സമയക്രമങ്ങളും ചടങ്ങുകളും:

പൊങ്കാല നിവേദ്യം: ഉച്ചയ്ക്ക് 2.15 ന്.

ഗ്രഹണ സമയത്തെ നിയന്ത്രണം: ഇന്ന് ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.

ചൂരല്‍കുത്ത്: രാത്രി 8.30-ന് ഭക്തിയുടെ നിറവില്‍ കുത്തിയോട്ട ബാലന്മാര്‍ക്ക് ചൂരല്‍കുത്തും.

എഴുന്നള്ളത്ത്: 10.45-ന് സര്‍വാഭരണ വിഭൂഷിതയായ ദേവി മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.

നാളെ രാത്രി 9.45-ന് കാപ്പഴിക്കുന്നതോടെ ദേവിയെ കുടിയിളക്കും. തുടര്‍ന്ന് 12.45-ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ അവിസ്മരണീയമായ പൊങ്കാല മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ പരിസമാപ്തിയാകും. ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പൊങ്കാല അര്‍പ്പിക്കാന്‍ ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.

Related Posts