സ്പെഷ്യല്‍
ഗുരുവായൂര്‍ ക്ഷേത്രത്തിന് അഭിമുഖമായി ഹെലികോപ്ടര്‍; 20 മിനിട്ട് നീണ്ട വാഹനപൂജ- രവി പിള്ളയുടെ ഹെലികോപ്ടര്‍ മുന്‍മേല്‍ശാന്തി പൂജിച്ചപ്പോള്‍

ഗുരുവായൂര്‍: സാധാരണ കാറും ബൈക്കുമൊക്കെയാണ് ഗുരുവായൂരപ്പനു മുന്നില്‍ പൂജിക്കാനായി എത്തിക്കുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ഭഗവാന് മുന്നില്‍ പൂജിക്കാനായി എത്തിച്ചത് ഹെലികോപ്ടറാണ്. ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററാണ് പൂജയ്ക്ക് കൊണ്ടുവന്നത്. വ്യാഴാഴ്ച ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് വാഹനപൂജ നടന്നത്. ഇങ്ങനെയൊരു വാഹനപൂജ ഗുരുവായൂരില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

കഴിഞ്ഞ ദിവസം നൂറു കോടിയോളം രൂപ മുടക്കി ഇന്ത്യയില്‍ ആദ്യമായി രവി പിള്ള വാങ്ങിയ എച്ച് -145 ഡി 3 എയര്‍ ബസ് വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തത്. ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ ഹെലികോപ്റ്ററിന് മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തിവച്ച് നാക്കിലയില്‍ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിര്‍വഹിച്ചു. ആരതിയുഴിഞ്ഞ് മാല ചാര്‍ത്തി കളഭം തൊടീച്ച് വാഹനപൂജ പൂര്‍ത്തിയാക്കി.

രവി പിള്ള, മകന്‍ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റന്‍ സുനില്‍ കണ്ണോത്ത്, ക്യാപ്റ്റന്‍ ജി ജി കുമാര്‍, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു. കൊല്ലത്തുനിന്ന് ഗുരുവായൂര്‍ക്ക് പുറപ്പെട്ട എയര്‍ബസില്‍ കൊച്ചി വരെ നടന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു.

Related Posts