പൈതൃകം
ഇത്തവണത്തെ തിരുവാതിര വ്രതമെടുത്താല്‍

ദാമ്പത്യഭദ്രതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര വ്രതം. എല്ലാ മാസവും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രധാന്യമുണ്ട്. തിരുവാതിര ദിവസം ശിവപാര്‍വതി സങ്കല്‍പ്പത്തിലുള്ള പ്രാര്‍ഥനയാണ് വേണ്ടത്. കന്യകമാരും സുമംഗലികളുമാണ് വ്രതം എടുക്കുന്നത്. മകയിരം നാള്‍ മുതല്‍ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 28 (ധനു 13) വൈകുന്നേരം മുതല്‍ ഡിസംബര്‍ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം. തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവര്‍ ഡിസംബര്‍ 29 വൈകുന്നേരം മുതല്‍ ഡിസംബര്‍ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കല്‍ ഡിസംബര്‍ 29 രാത്രിയാണ്.

ഈ വ്രതമെടുത്താല്‍ അതിവിശിഷ്ടമായ ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ വിവാഹിതകള്‍ ഭര്‍ത്താവിന്റെ ക്ഷേമത്തിനും യശസിനും ദീര്‍ഘമാംഗല്യത്തിനും വേണ്ടി ഈ വ്രതം നോല്‍ക്കുന്നു. കന്യകമാര്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാനും ഉത്തമ ദാമ്പത്യത്തിനും ഇത് അനുഷ്ഠിക്കുന്നു. ഭര്‍ത്താവിന്റെ ദു:ശീലങ്ങള്‍ മാറാനും ദാമ്പത്യ ജീവിത ഭദ്രതയ്ക്കും പ്രണയിക്കുന്നവര്‍ക്ക് പ്രണയ സാഫല്യത്തിനും മനപ്പൊരുത്തം, ഇഷ്ട ജനവശ്യത എന്നിവയ്ക്കും ധനുവിലെ തിരുവാതിര വ്രതം ഉത്തമമാണെന്നാണ് വിശ്വാസം.

തിരുവാതിര വ്രതമെടുക്കുന്നവര്‍ ആഹാരം പൂര്‍ണ്ണമായി ഒഴിവാക്കുക. ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം. വ്രതമെടുക്കുന്നവര്‍ സന്ധ്യക്ക് മുമ്പ് കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ഉടുത്ത് കണ്ണെഴുതി, സിന്ദൂരം ചാര്‍ത്തി തലയില്‍ ദശപുഷ്പമോ, തുളസിയോ, മുല്ലപ്പൂവോ ചൂടണം. (മംഗല്യവതികള്‍ ശ്രീപാര്‍വ്വതിയെ സ്മരിച്ചു കൊണ്ട് സീമന്ത രേഖയിലാണ് സിന്ദൂരം അണിയേണ്ടത്) നിലവിളക്കു തെളിച്ച് ഗണപതി ഒരുക്ക്, വെറ്റില അടയ്ക്ക, അഷ്ടമംഗല്യം ഇവ ഒരുക്കി ഗണപതി, പാര്‍വ്വതി, പരമശിവന്‍ എന്നിവരെ പ്രാര്‍ത്ഥിക്കണം ഉറക്കമിളക്കുന്നവര്‍ ഉറങ്ങാതെ ഭജനം, തിരുവാതിര കളി, പുരാണ പാരായണം ഇവയില്‍ മുഴുകണം. . ഓം നമഃശിവായ എന്ന ശിവ പഞ്ചാക്ഷരി മന്ത്രമോ ഓം ഹ്രീം നമഃശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രമോ ജപിക്കുന്നത് ഉത്തമമാണ്.

മകയിരം നാള്‍ അര്‍ദ്ധരാത്രിയില്‍ അതിവിശിഷ്ടമായ ആര്‍ദ്രാജാഗരണം നടക്കുന്നു. സുമംഗലിമാരും കന്യകമാരും നടുമുറ്റത്ത് അരിപ്പൊടി കലക്കി തളിച്ച ശേഷം അമ്മിക്കുഴവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ അതിന് മദ്ധ്യേ ഉറപ്പിക്കുന്നു. വിളക്ക് ഗണപതിയായി സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. അടയ്ക്കാ മണിയന്‍ എന്ന ചെടിയുടെ നാമ്പാണ് ഉത്തര കേരളത്തില്‍ പൂജയ്ക്ക് ഉപയോഗിക്കുക. സുമംഗലികളും കന്യകകളും ചന്ദനം, ചാന്ത്, കുങ്കുമം എന്നിവ നെറ്റിയില്‍ ചാര്‍ത്തി കണ്ണെഴുതും. മൂന്ന് വെറ്റില കൊണ്ട് മൂന്നു കൂട്ടി അടയ്ക്കാ മണിയന്റെ ഇല കൊണ്ട് അര്‍ദ്ധനാരീശ്വരന്‍, ഗണപതി എന്നിവരെ അര്‍ച്ചിക്കും തുടര്‍ന്ന് അഷ്ടദിക് പാലക സങ്കല്‍പ്പത്തില്‍ എട്ടു ദിക്കുകളിലും അര്‍ച്ചന നടത്തും. ബാക്കിയുള്ള പൂജാ പാത്രം അരുന്ധതീ ദേവിയെ സങ്കല്‍പ്പിച്ച് മുകളിലേക്ക് അര്‍ച്ചിക്കും പിന്നീട് മംഗല്യത്തിന് പ്രാര്‍ത്ഥിച്ച് നമസ്‌കരിക്കും. തുടര്‍ന്ന് ശ്രീ പാര്‍വതീ സ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുന്നു. നേരം പുലരുന്നതുവരെ തിരുവാതിര കളി തുടരും. രാവിലെ കുളി കഴിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം കുടിച്ച് പാരണ വീട്ടിയ ശേഷം മാത്രമേ അരിഭക്ഷണം കഴിക്കാവൂ. ഇതോടു കൂടി ദീര്‍ഘ മംഗല്യവരദായകമായ തിരുവാതിര വ്രതം പൂര്‍ണ്ണമാകും.

Related Posts