എട്ടായി പിളര്‍ന്ന കല്ലില്‍നിന്ന് രക്തപ്രവാഹം; ശാസ്താപ്രതിഷ്ഠയ്ക്കു പിന്നിലെ ഐതിഹ്യം ഇതാണ്
കൊല്ലത്ത് നിന്ന് ആയൂര്‍ അഞ്ചല്‍ വഴി തെന്മലയിലേയ്ക്ക് പോകുമ്പോള്‍ അറുപത് കിലോ മീറ്റര്‍ കഴിഞ്ഞാല്‍ കുളത്തൂപ്പുഴയില്‍ എത്താം. തമിഴ്നാട്ടില്‍ നിന്ന് ആര്യങ്കാവ് വഴിയും ക്ഷേത്രത്തില്‍ എത്താം. കുളന്തയുടെ ഊരിലെ പുഴയുടെ അരുകിലുള്ള കുളത്തൂപ്പുഴ ക്ഷേത്രം പഞ്ച ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്നാമത്തെതാണെന്ന് കരുതപ്പെടുന്നു.
ബ്രഹ്‌മചര്യ ഭാവത്തിലുള്ള ശ്രീബാല ശാസ്താവാണ് സങ്കല്‍പം, പൊട്ടിയ എട്ട് ശിലാ ശകലങ്ങളാണ് പ്രതിഷ്ഠ. ക്ഷേത്രത്തെ ചുറ്റി മല നിരകള്‍, ക്ഷേത്രത്തിന് അടുത്ത് കൂടി കല്ലടയാര്‍ ഒഴുകുന്നു. പുഷ്പാഭിഷേകം, നെയ്യഭിഷേകം, നീരാജനം, രക്ത പുഷ്പാഞ്ജലി, അഷ്ടോത്തര അര്‍ച്ചന, അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം, അരവണ, അപ്പം, കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തില്‍ കമഴ്ത്തി കിടത്തുന്ന അടിമസമര്‍പ്പണം തുടങ്ങിയവയാണ് വഴിപാടുകള്‍.
ഭഗവാനൊപ്പം ഗര്‍ഭഗൃഹത്തില്‍ ശ്രീപരമശിവന്‍, നാലമ്പലത്തിനകത്ത് ശ്രീ ഗണപതി, നാലമ്പലത്തിന്പുറത്ത് ശ്രീ യക്ഷി, ശ്രീ ഗന്ധര്‍വന്‍, ശ്രീ ഭൂതത്താന്‍, ശ്രീ മാമ്പഴത്തറ ഭഗവതി, ശ്രീ നാഗരാജാവ്, ശ്രീ നാഗയക്ഷിയമ്മ എന്നിവരാണ് ഉപദേവകള്‍. കിഴക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്ര കാവ്.
പൊട്ടിയ എട്ട് ശിലാ ശകലങ്ങളെ കുറിച്ചുള്ള ഐതീഹ്യം ഇങ്ങിനെ. സഞ്ചാര പ്രിയനായിരുന്ന ഒരു ആചാര്യന്‍ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പമുള്ളവര്‍ ഭക്ഷണം പാകം ചെയ്യാനായി അടുപ്പുകല്ല് സ്ഥാപിച്ചപ്പോള്‍ ഒരണ്ണമെപ്പോഴും വലുതായി തന്നെ ഇരിക്കുന്നു. പല കല്ലുകള്‍ വെച്ചിട്ടും ശരിയാവുന്നില്ലാത്തത് കൊണ്ട് അവര്‍ ഒരു കല്ല് പൊട്ടിക്കുവാന്‍ ശ്രമിച്ചു, ശക്തിയുള്ള ഇടിയില്‍ കല്ല് എട്ടായി പിളര്‍ന്നു. ഇതില്‍ നിന്നുണ്ടായ രക്ത പ്രവാഹം കണ്ട് ഭയന്ന് സംഘാഗംങ്ങള്‍ ആചാര്യനെ വിവരം അറിയിച്ചു. അദ്ദേഹം അവിടെ ശ്രീ ശാസ്താ സാന്നിധ്യം മനസ്സിലാക്കി ചിതറിയ കഷ്ണങ്ങള്‍ ഒന്നിച്ചെടുത്ത് വച്ച് പ്രതിഷ്ഠിച്ചു. വിവരം അറിഞ്ഞെത്തിയ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാന്‍ വേണ്ട ധനം അദ്ദേഹം നല്‍കി.
ക്ഷേത്ര കടവിലുള്ള മത്സ്യങ്ങളെ തിരുമക്കള്‍ എന്നാണ് പറയുന്നത്. ബ്രഹ്‌മചാരിയായ ശ്രീ ശാസ്താവിനെ സ്‌നേഹിച്ച കന്യകയോട് മത്സ്യ രൂപത്തില്‍ ആറ്റില്‍ കിടന്നു കൊള്ളാന്‍ അനുവദിച്ചു എന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളപ്പൊക്കത്തില്‍ കുളത്തൂപ്പുഴയില്‍ മുഴുവന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടും ക്ഷേത്രത്തിനോ ആറ്റിന്‍ കരയിലെ മത്സ്യ കന്യക വിഗ്രഹത്തിനോ ഒന്നും സംഭവിച്ചില്ല. മനുഷ്യനോളം വലിപ്പമുള്ള മനുഷ്യരുമായി ഇണങ്ങി പോകുന്ന മീനികളെ ഇന്നും കാണാന്‍ കഴിയും. ഈ മീനുകള്‍ക്ക് അരി, കടല, മലര്‍ എന്നിവയാണ് ഭക്തജനങ്ങള്‍ നല്‍കുന്നത്. നിര്‍ഭയമായി കഴിയുന്ന മീനുകള്‍ മനുഷ്യരോട് അടുത്ത് വന്ന് തീറ്റകള്‍ സ്വീകരിക്കും എന്ന പ്രത്യേകതയും ഇവിടെയുണ്ട്. മീനുകള്‍ക്ക് ആഹാരം നല്‍കുന്നവരുടെ ത്വക്ക് രോഗങ്ങള്‍ പൂര്‍ണ്ണമായും മാറുമെന്നാണ് വിശ്വാസം. ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകളോടെ ക്ഷേത്ര മേല്‍ശാന്തി പൂജാദ്രവ്യങ്ങളായ പായസം, വെള്ളച്ചോറ് എന്നിവ മീനുകള്‍ക്ക് ഊട്ടുന്ന ചടങ്ങാണ് മീനൂട്ട്.
ശാന്തിസുരേഷ്പനവേലില്‍