കർക്കിടകം സ്പെഷ്യൽ
രാമായണം ഒന്‍പതാം ദിവസം പാരായണം ചെയ്യേണ്ടഭാഗം

വാല്മീകിയുടെ ആത്മകഥ

കര്‍ണാമൃതം തവ നാമമാഹാത്മ്യമോ
വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ.
ചിന്മയനായ നിന് നാമ മഹിമയാല്
ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ.
ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ
നിര്‍മ്മദിയാദങ്ങള് ചെയ്തേന്‍ പലതരം
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍
ശൂദ്രസമാചാര തല്പരനായൊരു
ശൂദ്രതരുണിയുമായ് വസിച്ചേന്‍ ചിരം.
പുത്രരേയും വളരെജ്ജനിപ്പിച്ചിതു
നിസ്ത്രപം ചോരന്മാരോടൂ കൂടെച്ചേര്‍ന്നു
നിത്യവും ചോരനായ് വില്ലുമമ്പും ധരി-
ച്ചെത്ര ജന്തുക്കളെ കൊന്നേന്‍ ചതിച്ചു ഞാന്‍!
എത്രവസ്തു പറിച്ചേന്‍ ദ്വിജന്മാരോടു‌‌-
മത്ര മുനീന്ദ്രവനത്തില്‍ നിന്നേകദാ.
സപ്തമുനികള്‍ വരുന്നതു കണ്ടുഞാന്‍
തത്രവേഗേന ചെന്നേന്‍ മുനിമാരുടെ
വസ്ത്രാദികള്‍ പറിച്ചീടുവാന്‍ മൂഡനായ്.
മദ്ധ്യാഹ്നമാര്‍ത്താണ്ഡതേജസ്വരൂപികള്‍
നിര്‍ദയം പ്രാപ്തന‍ാം ദുഷ്ടനാമെന്നെയും
വിദ്രുതം നിര്‍ജ്ജനേ ഘോരമഹാവനേ
ദൃഷ്ട്വാ സസംഭ്രമമെന്നോടരുള്‍ ചെയ്തു:
‘തിഷ്ഠ തിഷ്ഠ ത്വയാ കര്‍ത്തവ്യമത്ര കിം?
ദുഷ്ഠമതേ പരമാര്‍ഥം പറ‘കെന്നു
തുഷ്ട്യാ മുനിവര്യന്മാരരുള്‍ ചൈയ്തപ്പോള്‍
നിഷ്ഠുരാത്മാവായ ഞാനുമവര്‍കളോ-
ടിഷ്ടം മദീയം പറഞ്ഞേന്‍ നൃപാത്മജ!
‘പുത്രദാരാദികളുണ്ടെനിക്കെത്രയും
ക്ഷുത്തൃഡ് പ്രപ്രീഡിതന്മാരായിരിക്കുന്നു.
വൃത്തികഴിപ്പാന്‍ വഴിപോക്കരോടു ഞാന്‍
നിത്യം പിടിച്ചുപറിക്കുമാറാകുന്നു.
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു-
മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാന്‍.
ചൊന്നാന്‍ മുനിവരന്മാരതു കേട്ടുട-
നെന്നോടു മന്ദസ്മിതം ചെയ്തു സാദരം:
‘എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നി കുടുംബത്തോടു ചോദിക്ക നീ
നിങ്ങളെ ച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസംശയം.’
ഇത്ഥമാകര്‍ണ്ണ്യ ഞാന്‍ വീണ്ടുപോയ്ച്ചെന്നു മല്‍-
പുത്രദാരാദികളൊടു ചോദ്യം ചെയ്തേന്‍:
‘ദുഷ്കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി
തല്‍ഫലമൊട്ടൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍ പാപമൊക്കെ,ഞാന്‍ തന്നെ ഭുജിക്കെന്നോ?
സത്യം പറയേണ’മെന്നു ഞാന്‍ ചൊന്നതി-
നുത്തരമായവരെന്നോടു ചൊല്ലിനാര്‍:
“നിത്യവും ചെയ്യുന്ന കര്‍മ്മഗണഫലം
കര്‍ത്താവൊഴിഞ്ഞുമറ്റന്യര്‍ ഭുജിക്കുമൊ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിചീടുകെന്നേവരൂ.”
ഞാനുമതു കേട്ടു ജാത നിര്‍വേദനായ്
മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം
താപസന്‍മാര്‍ നിന്നരുളുന്നദിക്കിനു
താപേന ചെന്നു നമസ്കരിച്ചീടിനേന്‍
നിത്യതപോധനസംഗമഹേതുനാ
ശുദ്ധമായ് വന്നിതെന്നന്ത:കരണവും
ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാന്‍
ഭക്ത്യാ നമസ്കരിച്ചേന്‍ പാദസന്നിധൌ
‘ദുര്‍ഗ്ഗതി സാഗരേ മഗ്നനായ് വീഴുവാന്‍
നിര്‍ഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ
രക്ഷിച്ചു കൊള്ളേണമേ ശരണാഗത‌-
രക്ഷണം ഭൂഷണമല്ലൊ മഹാത്മന‍ാം’.
സ്പഷ്ടമിത്യുക്ത്വാ പതിതം പദാന്തികേ
ദൃഷ്ട്വാ മുനിവരന്മാരുമരുള്‍ ചെയ്തു:
‘ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ.
സദ്യ:ഫലം വരും സജ്ജനസംഗമാ-
ദ്വിദ്വജ്ജനാന‍ാം മഹത്വമേതാദൃശം.
ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ-
മെന്നാല്‍ നിനക്കതിനാലേ ഗതിവരും.’
അന്യോന്യമാലോകനം ചെയ്തു മാനസേ
ധന്യതപോധനന്മാരും വിചാരിച്ചു:
‘ദുര്‍വൃത്തനേറ്റം ദ്വിജധമനാമിവന്‍
ദിവ്യജനത്താലുപേക്ഷ്യ്നെന്നാകിലും
രക്ഷരക്ഷേതി ശരണംഗമിച്ചവന്‍
രക്ഷണീയന്‍ പ്രയത്ന ദുഷ്ടോപി വാ.
മോക്ഷമാര്‍ഗ്ഗോപദേശേന രക്ഷിക്കണം
സാക്ഷാല്‍ പരബ്രഹ്മബോധപ്രദാനേന.’
ഇത്ഥമുക്ത്വാ രാമനാമ വര്‍ണ്ണദ്വയം
വ്യത്യസ്തവര്‍ണ്ണരൂപേണ ചൊല്ലിത്തന്നാര്‍.
‘നിത്യം മരാമരേത്യേവം ജപിക്ക നീ
ചിത്തമേകാഗ്രമാക്കിക്കോണ്ടനാ‍രതം.
ഞങ്ങളിങ്ങോട്ടു വരുവോളവും പുന-
രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.’
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാര്‍
സത്വരം ദിവ്യപഥാ ഗമിച്ചീടിനാര്‍.
നത്വാ മരേതി ജപിച്ചിരുന്നേനഹം
ഭക്ത്യാസഹസ്രയുഗം കഴിവോളവും
പുറ്റുകൊണ്ടെന്നുടല്‍ മൂടിമഞ്ഞിച്ചിതു
മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും.
താപസേന്ദ്രന്മാരുമെഴുന്നെള്ളിനാര്‍,
ഗോപതിമാരുദയം ചെയ്തതുപോലെ,
നിഷ്ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാന്‍
നിര്‍ഗ്ഗമിച്ചീടിനേനാശു നാകൂദരാല്‍.
വല്മീകമദ്ധ്യതോനിന്നു ജനിക്കയാ-
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താര്‍:
‘വാല്‍മീകിയ‍ാം മുനി സ്രേഷ്ടന്‍ ഭവാന്‍ ബഹു-
ലാമ്നായവേദിയായ് ബ്രഹ്മജ്ഞനാക നീ.’
എന്നരുള്‍ചെയ്തെഴുന്നെള്ളി മുനികളു-
മന്നു തുടങ്ങിഞാനിങ്ങനെ വന്നതും.
രാ‍മനാമത്തിന്‍ പ്രഭാവം നിമിത്തമായ്
രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേന്‍.
ഇന്നു സീതാസുമിത്രാത്മജന്മാരോടും
നിന്നെ മുദാ‍ കാണ്മതിന്നവകാശവും
വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും
നന്നായ് ഫലിച്ചു കരുണാജലനിധേ!
രാജീവ ലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ
കാണായമൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ!

ചിത്രകൂടപ്രവേശം

‘സീതയാ സാര്‍ദ്ധം വസിപ്പതിനായൊരു
മോദകരസ്ഥലം കാട്ടിത്തരുവന്‍ ഞാന്‍
പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ
ചേര്‍ന്നുള്ള ശീഷ്യപരിവൃതന‍ാം മുനി.
ചിത്രകൂടാചലഗംഗയോരന്തരാ
ചിത്രമായോരുടജം തീര്‍ത്തു മാമുനി
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-
മക്ഷിവിമോഹനമായ് രണ്ടു ശാലയും
നിര്‍മ്മിച്ചിവിടെയിരിക്കെന്നരുള്‍ ചെയ്തു;
മന്മഥതുല്യന്‍ ജനകജതന്നോടും
നിര്‍മ്മലനാകിയ ലക്ഷ്മണന്‍ തന്നോടും
ബ്രഹ്മാത്മനാ മരുവീടിനന്‍,രാമനും
വാല്‍മീകിയാല്‍ നിത്യപൂജിതനായ് സദാ.
കാമ്യ‍ാംഗിയായുള്ള ജാനകി തന്നോടും
സാദരമാനന്ദമുള്‍ക്കൊണ്ടു മേവിനാന്‍.
ദേവമുനീവരസേവിതനാകിയ
ദേവരാജന്‍ ദിവി വാഴുന്നതുപോലെ.

ദശരഥന്റെ ചരമഗതി

മന്ത്രിവരന‍ാം സുമന്ത്രരുമേറിയോ-
രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാന്‍.
വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണു നീ-
രത്യര്‍ത്ഥമിറ്റിറ്റു വീണും തുടച്ചുമ-
ത്തേരും പുറത്തുഭാഗത്തു നിര്‍ത്തിച്ചെന്നു
ധീരതയോടു നൃപനെ വണങ്ങിനാന്‍.
‘ധാത്രീപതെ! ജയ വീര മൌലേ ജയ
ശാസ്ത്രമതേ!ജയ ശൌര്യ‍ാംബുധേ! ജയ
കീര്‍ത്തി നിധേ! ജയ സ്വാമിന്‍!ജയ ജയ
മാര്‍ത്താണ്ഡഗോത്രജാതോത്തംസമേ! ജയ.’
ഇത്തരം ചൊല്ലി സ്തുതിച്ചു വണങ്ങിയ
ഭൃത്യനോടാശു ചോദിച്ചു നൃപോത്തമന്‍:
‘സോദരനോടും ജനകാത്മജയോടു-
മേതൊരു ദിക്കിലിരിക്കുന്നു രാഘവന്‍?
നിര്‍ല്ലജ്ജനായതി പാപിയാമെന്നോടു
ചൊല്ലുവാനെന്തോന്നു ചൊല്ലിയതെന്നുടെ
ലക്ഷ്മണ,നെന്തു പറഞ്ഞു വിശേഷിച്ചു
ലക്ഷ്മീസമയായ ജാനകീ ദേവിയും?
ഹാ രാമ! ഗുണവാരിധേ! ലക്ഷ്മണ!
വാരിജ ലോചനേ! ബാലേ മിഥിലജേ!
ദു:ഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന
ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
മക്കളേയും കണ്ടെനിക്കു മരിപ്പാനും-
മിക്കാലമില്ലാതെ വന്നു സുകൃതവും.’
ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ-
ടുള്‍ത്താപമോടുരചെയ്തു സുമന്ത്രരും:
“ശ്രീരാമസീതാസുമിത്രാത്മജന്മാരെ-
ത്തേരിലേറ്റിക്കൊണ്ടു പോയേന്‍ തവാജ്ഞയാ.
ശൃംഗിവേരാഖ്യപുരസവിധേ ചെന്നു
ഗംഗാതടേ വസിച്ചീടും ദശാന്തരേ
കണ്ടുതൊഴുതിതു ശൃഗിവേരാധിപന്‍
കൊണ്ടുവന്നു ഗുഹന്‍ മൂലഫലാദികള്‍.
തൃക്കൈകള്‍ കൊണ്ടതു തൊട്ടുപരിഗ്രഹി-
ച്ചക്കുമാരന്മാര്‍ ജടയും ധരിച്ചിതു.
പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാ-
നെന്നെ നിരൂ‍പിച്ചു ദു:ഖിയായ്കാരുമേ.
ചൊല്ലേണമെന്നുടെ താതനോടും ബലാ-
ലല്ലലുള്ളത്തിലുണ്ടാകാതിരിക്കണം.
സൌഖ്യമയോദ്ധ്യയിലേറും വനങ്ങളില്‍
മോക്ഷസിദ്ധിക്കും പെരുവഴിയായ് വരും.
മാതാവിനും നമസ്കാരം വിശേഷിച്ചു
ഖേദമെന്നെക്കുറിച്ചുണ്ടാകരുതേതും.
പിന്നെയും പിന്നെയും ചൊല്‍കപിതാവതി-
ഖിന്നനായ് വാര്‍ദ്ധ്യക്യപീഡിതനാകയാല്‍
എന്നെപ്പിരിഞ്ഞുള്ള ദു:ഖമശേഷവും
ധന്യവാക്യാമൃതം കൊണ്ടനക്കീടണം.’
ജാനകൈയും തൊഴുന്നെന്നോടു ചൊല്ലിനാ-
ളാനനപത്മവും താഴ്ത്തി മന്ദം മന്ദം
അശ്രുകണങ്ങളും വാര്‍ത്തു സഗദ്ഗദം:
‘ശ്വശ്രുപാദേഷു സാഷ്ട‍ാംഗം നമസ്കാരം.’
തോണികരേറി ഗുഹനോടു കൂടവേ
പ്രാണവിയോഗേന നിന്നേനടിയനും
അക്കരെച്ചെന്നിറങ്ങിപ്പൊയ് മറവോള‌-
മിക്കരെ നിന്നു ശവശരീരം പോലെ.
നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ-
മാലംബ്യ മന്ദം നിവൃത്തനായീടിനാന്‍.”
തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാള്‍:
‘ദത്തമല്ലൊ പണ്ടു പണ്ടേ വരദ്വയം
ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ
തുഷ്ടനായ് നല്‍കിയാല്‍ പോരായിരുന്നിതോ?
മല്‍പുത്രനെ കാനനാന്തേ കളവതി-
നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ!
ഏവരേയും വരുത്തിത്തനിയേ പരി-
ദേവന്ം ചെയ്‌വതിനെന്തൊരു കാരണം?’
ഭൂപതി കൌസല്യ ചൊന്നൊരു വാക്കുകള്‍
താപേന കേട്ടു മന്ദം പറഞ്ഞീടിനാന്‍:
“പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ
പുണ്യമില്ലാതെ മ‍ാം ഖേദിപ്പിയായ്കു നീ.
ദു:ഖമുള്‍ക്കൊണ്ടു മരിപ്പാന്‍ തുടങ്ങുമെ-
ന്നുള്‍ക്കാമ്പുരുക്കിച്ചമയ്ക്കായ്കു വല്ലഭേ!
‘പ്രാണപ്രയാണമടുത്തു,തപോധനന്‍
പ്രാണവിയോഗേ ശപിച്ചതു കാരണം.
കേള്‍ക്കനീ ശാപ വൃത്താന്തം മനോഹര!
സാക്ഷാല്‍ തപസ്വീകളീശ്വരന്മാരല്ലോ.
അര്‍ദ്ധരാത്രൌ ശരജ്വാലവും ചാപവും
ഹസ്തേധരിച്ചു മൃഗയാവിവശനായ്
വാഹിനീതീരെ വനാന്തരെ മാനസ-
മോഹേന നില്‍ക്കുന്നനേരമൊരു മുനി
ദാഹേന മാതാപിതാക്കള്‍ നിയോഗത്താല്‍
സാഹസത്തോടിരുട്ടത്തു പുറപ്പെട്ടു
കുംഭവും കൊണ്ട് നീര്‍ കോരുവാന്‍ വന്നവന്‍
കുംഭേന വെള്ളമന്‍പൊടുമുക്കും വിധൌ
കുംഭത്തില്‍ നീരകം പുക്ക ശബ്ദം കേട്ടു
കുംഭി തുമ്പിക്കയ്യിലംഭോഗതമിതി
ചിന്തിച്ചുടന്‍ നാദഭേദിനം സായകം
സന്ധായ ചാപേ ദൃഡ്ഡമയച്ചീടനേന്‍.
‘ഹാ! ഹാ! ഹതോസ്മ്യഹം ഹാ! ഹാ! ഹതോസ്മ്യഹം
ഹാ!’ ഹേതി കേട്ടിതു മാനുഷ വാക്യവും.
‘ഞാനൊരു ദോഷമാരോടുമേ ചെയ്തീല
കേന വാ ഹന്ത! ഹതോഹം വിധേ! വൃഥാ?
പാര്‍ത്തിരിക്കുന്നതു മാതാപിതാക്കന്മാ-
രാര്‍ത്തി കൈക്കൊണ്ടു കണ്ണീര്‍ക്കു ദാഹിക്കയാല്‍.’
ഇത്തരം മര്‍ത്യനാദം കേട്ടു ഞാനതി-
ത്രസ്തനായ് തത്ര ചെന്നത്തലോടും തദാ
താപസബാലകന്‍ പാദങ്ങളില്‍ വീണു
താപേന ചൊന്നേന്‍ മുനിസുതനോടു ഞാന്‍:
‘സ്വാമിന്‍ ദശരഥനായ രാജാവു ഞാന്‍
മാമപരാധിനം രക്ഷിക്ക വേണമേ!
ഞാനറിയാതെ മൃഗയാവിവശനാ-
യാന തണ്ണീര്‍കുടിക്കും നാദമെന്നോര്‍ത്തു
ബാണമെയ്തേനതിപാപിയായോരു ഞാന്‍
പ്രാണന്‍ കളയുന്നതുണ്ടിനി വൈകാതെ.’
പാ‍ദങ്ങളില്‍ വീണു കേണീടുമെന്നോടു
ഖേദം കലര്‍ന്നു ചൊന്നാന്‍ മുനി ബാലകന്‍:
കര്‍മ്മമത്രെ തടുക്കാവതല്ലര്‍ക്കുമേ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
വൈശ്യനത്രേ ഞാന്‍ മമ പിതാക്കന്മാരെ-
യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ.
വാര്‍ദ്ധക്യമേറി ജരാനരയും പൂണ്ടു
നേത്രവും കാണാതെ പാര്‍ത്തിരുന്നീടുന്നു
ദാഹേന ഞാന്‍ ജലം കൊണ്ടങ്ങു ചെല്ലുവാന്‍
ദാഹം കേടുക്ക നീ തണ്ണീര്‍ കൊടുത്തിനി
വൃത്താന്തമെല്ലാമവരോടറിയിക്ക
സത്യമെന്നാലവര്‍ നിന്നെയും രക്ഷിക്കും.
എന്നുറ്റെ താതനു കോപമുണ്ടാകിലോ
നിന്നെയും ഭസ്മമാക്കീടുമറിക നീ.
പ്രാണങ്ങള്‍ പോകാഞ്ഞു പീഡയുണ്ടേറ്റവും
ബാണം പറിക്ക നീ വൈകരുതേതുമേ.’
എന്നതു കേട്ടു ശല്യോദ്ധാരണം ചെയ്തു
പിന്നെസ്സജലം കലശവും കൈക്കൊണ്ടു
ദമ്പതിമാരിരിക്കുന്നവിടെക്കതി-
സംഭ്രമത്തോടു ഞാന്‍ ചെല്ലും ദശാന്തരേ,
‘വൃദ്ധതയോടു നേത്രങ്ങളും വേറുപെ-
ട്ടര്‍ദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ
വര്‍ത്തിക്കുമെങ്ങള്‍ക്കു തണ്ണീര്‍ക്കുപോയൊരു
പുത്രനുമിങ്ങു മറന്നു കളഞ്ഞിതൊ?
മറ്റില്ലൊരാശ്രയം ഞങ്ങള്‍ക്കൊരുനാളും
മുറ്റും ഭവാനൊഴിഞ്ഞെന്തു വൈകീടുവാന്‍?
ഭക്തിമാനേറ്റവും മുന്നമെല്ലാമതി-
സ്വസ്ഥനായ് വന്നിതോ നീ കുമാരാ! ബലാല്‍?’
ഇപ്രകാരം നിരൂപിച്ചിരിക്കും വിധൌ
മല്‍പാദവിന്യാസജധ്വനി കേള്‍ക്കായി
കാല്‍പ്പെരുമാറ്റം മദീയം തഥാ കേട്ടു
താല്‍പര്യമോടു പറഞ്ഞു ജനകനും:
‘വൈകുവാനെന്തു മൂലം മമ നന്ദന!
വേഗേന തണ്ണിര്‍ തരിക നീ സാദരം.’
ഇത്ഥമാകര്‍ണ്യ ഞാന്‍ ദമ്പദിമാര്‍ പദം
ഭക്ത്യാനമസ്കരിച്ചെത്രയും ഭീതനായ്
വൃത്താന്തമെല്ലാമറിയിച്ചിതന്നേരം
‘പുത്രനല്ലയൊദ്ധ്യാധിപനാകിയ
പൃഥ്വീവരന്‍ ഞാന്‍ ദശരഥനെന്നു പേര്‍.
രാത്രൌ വനാന്തേ മൃഗയാവിവശനായ്
ശാര്‍ദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു
പാര്‍ത്തിരുന്നേന്‍ നദീതീരെ മൃഗാശയാ.
കുംഭത്തില്‍ നീരകം പുക്കുന്ന ശബ്ദം കേട്ടു
കുംഭിവീരന്‍ നിജ തുമ്പിക്കരം തന്നില്‍
അംഭസ്സു കൊള്ളുന്ന ശബ്ദമെന്നോര്‍ക്കയാ-
ലമ്പയച്ചേനറിയാതെ,യതും ബലാല്‍
പുത്രനുകൊണ്ടനേരത്തു കരച്ചില്‍ കേ-
ട്ടെത്രയും ഭീതനായ് തത്ര ചെന്നീടിനേന്‍.
ബാലനെക്കണ്ടു നമസ്കരിച്ചേനതു-
മൂലമവനുമെന്നോടു ചൊല്ലീടിനാന്‍:
‘കര്‍മ്മമാത്രേ മമ വന്നതിതു തവ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
കണ്ണും പൊടിഞ്ഞു വയസ്സുമേറെപ്പുക്കു
പര്‍ണ്ണശാലാന്തേ വിശന്നു ദാ‍ഹത്തൊടും
എന്നെയും പാര്‍ത്തിരിക്കും പിതാക്കന്മാര്‍ക്കു
തണ്ണീര്‍ കൊടുക്ക‘യെന്നെന്നോടു ചൊല്ലിനാന്‍.
ഞാനതുകേട്ടുഴറ്റോടു വന്നേനിനി
ജ്ഞാ‍നികള‍ാം നിങ്ങളൊക്കെ ക്ഷമിക്കണം.
ശ്രീപാദപങ്കജമെന്നിയേ മറ്റില്ല
പാപിയായോരടിയന്നവലംബനം
ജന്തുവിഷയ കൃപാവശന്മാരല്ലോ
സന്തതം താപസപുംഗവന്മാര്‍ നിങ്ങള്‍.’
ഇത്ഥമാകര്‍ണ്യ കരഞ്ഞു കരഞ്ഞവ-
രേത്രയും ദു:ഖം കലര്‍ന്നു ചൊല്ലീടിനാര്‍:
‘പുത്രനെവിടെക്കിടക്കുന്നിതു ഭവാന്‍
തത്രൈവ ഞങ്ങളെക്കൊണ്ടു പോയീടണം.’
ഞാനതു കേട്ടവര്‍തമ്മെയെടുത്തതി-
ദീനതയോടെ മകനുറ്റല്‍ കാട്ടിനേന്‍.
കഷ്ടമാഹന്ത! കഷ്ടം! കര്‍മ്മമെന്നവര്‍
തൊട്ടു തലോടി തനയശരീരവും.
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു
ഖിന്നതയോടവരെന്നോടു ചൊല്ലിനാര്‍:
‘നീയിനി നല്ല ചിത ചമച്ചീടണം
തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ.’
തത്ര ഞാനും ചിത കൂട്ടിയേനന്നേരം
പുത്രേണ സാകം പ്രവേശീച്ചവര്‍കളും
ദഗ്ദ്ധദേഹന്മാരുമായ് ചെന്നു മൂവരും
വൃത്രാരിലോകം ഗമിച്ചുവാണീടിനാര്‍.
വൃദ്ധതപോധനനന്നേരമെന്നോടു
പുത്രശോകത്താല്‍ മരിക്കുമെന്നു ചൊല്ലിനാന്‍.
ശാപകാലം നമുക്കാഗതമായിതു
താപസവക്യമസത്യമായും വരാ.”
മന്നവനേവം പറഞ്ഞുവിലാപിച്ചു
പിന്നേയും പിന്നേയും കേണു തുടങ്ങിനാ‍ന്‍:
‘ഹാ രാമ!പുത്ര! ഹാ സീതേ! ജനകജെ!
ഹാ രാമ! ലക്ഷ്മണ! ഹാ ഹാ ഗുണ‍ാംബുധേ!
നിങ്ങളേയും പിരിഞ്ഞെന്മനം പുന-
രിങ്ങനെ വന്നതു കൈകേയി സംഭവം.’
രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു
രാജാ ദശരഥന്‍ പുക്കു സുരാലയം.

നാരീജനവിലാപം

ദു:ഖിച്ചു രാജനാരീജനവും പുന-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ‍ര്‍.
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍
തല്‍ക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രികളോടുമുഴറി സസംഭ്രമ-
മന്ത:പുരമകം പുക്കരുളിച്ചെയ്തു:
‘തൈലമയദ്രോണിതന്നിലാക്കുക് ധരാ-
പാലകന്‍തന്നുടല്‍ കേടുവന്നീടായ്‌വാന്‍.’
എന്നരുള്‍ചയ്തു ദൂതന്മാരേയും വിളി-
‘ച്ചിന്നുതന്നെ നിങ്ങള്‍ വേഗേന പോകണം.
വേഗമേറീടും കുതിരയേറിച്ചെന്നു
കേകയരാജ്യമകം പുക്കു ചൊല്ലുക.
മാതുലനായ യുധാജിത്തിനോടിനി
ഏതുമേ കാലം കളയാതയക്കണം,
ശത്രുഘ്നനോടും ഭരതനെയെന്നതി
വിദ്രുതം ചെന്നു ചൊല്‍കെ’ന്നയച്ചീടിനാ‍ന്‍.
സത്വരം കേകയരാജ്യമകം പുക്കു
നത്വാ യുധാജിത്തിനോടു ചൊല്ലീടിനാര്‍:
‘കേള്‍ക്ക നൃപേന്ദ്ര! വസിഷ്ഠനരുള്‍ ചെയ്ത
വാക്കുകള്‍,ശത്രുഘ്നനോടും ഭരതനെ
ഏതുമേ വൈകാതയൊദ്ധ്യയ്ക്കയയ്ക്കെ’ന്നു
ദൂതവാക്യം കേട്ടനേരം നരാധിപന്‍
ബാലകന്മാരോടു പോകെന്നു ചൊല്ലിനാന്‍
കാലേ പുറപ്പെട്ടിതു കുമാരന്മാരും.
ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു
താതെനെന്നാകിലും ഭ്രാതാവിനാകിലും.
എന്തകപ്പെട്ടിതെന്നുള്ളില്‍ പലതരം
ചിന്തിച്ചു ചിന്തിച്ചു മാര്‍ഗ്ഗേ ഭരതനും
സന്താപമോടയൊദ്ധ്യാപുരി പുക്കു
സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ
ഭ്രഷ്ടലക്ഷ്മീകം ജനോല്‍ബാധവര്‍ജ്ജിതം
ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം
തേജോവിഹീനമകം പുക്കിതു, ചെന്നു
രാജഗേഹം രാമലക്ഷ്മണവര്‍ജ്ജിതം
തത്രകൈകേയിയെക്കണ്ടു കുമാരനന്മാര്‍
ഭക്ത്യാ നമസ്കരിച്ചീടിനാ‍രന്തികേ,
പുത്രനെക്കണ്ടു സന്തോഷേണ മാതാവു-
മുത്ഥായ ഗാഢമാലിംഗ്യ മടിയില്‍ വ-
ച്ചുത്തമ‍ാംഗേ മുകര്‍ന്നാശു ചോദിച്ചിതു:
‘ഭദ്രമല്ലീ തല്‍ കുലത്തിങ്കലൊക്കവേ?
മാതാവിനും പിതൃഭ്രാതൃജനങ്ങള്‍ക്കു-
മേതുമേ ദു:ഖമില്ലല്ലീ പറക നീ?’
ഇത്തരം കൈകേയി ചൊന്നനേരത്തതി-
നുത്തരമാശു ഭരതനും ചൊല്ലിനാന്‍:
“ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളില്‍
താതനെവിടെ വസിക്കുന്നു മാതാവെ?
മാതാവിനോടു പിരിഞ്ഞു രഹസി ഞാന്‍
താതനെപ്പണ്ടു കണ്ടീലൊരുനാളുമേ.
ഇപ്പോള്‍ ഭവതി താനെ വസിക്കുന്നതെ-
ന്തുള്‍പ്പൂവിലുണ്ടു മേ താപവും ഭീതിയും.
മല്‍പിതാവെങ്ങു?പറകെ’ന്നതു കേട്ടു
തല്‍പ്രിയമാശു കൈകേയിയും ചൊല്ലിനാള്‍
‘എന്മകനെന്തു ദു:ഖിപ്പാനവകാശം?
നിന്മനോവാഞ്ചിതമൊക്കെ വരുത്തി ഞാന്‍.
അശ്വമേധാദി യാഗങ്ങളെല്ല‍ാം ചെയ്തു
വിശ്വമെല്ലാടവും കീര്‍ത്തിപരത്തിയ
സല്പുരുഷന്മാര്‍ഗതി ലഭിച്ചീടിനാന്‍
ത്വല്‍പിതാവെന്നു കേട്ടോരു ഭരതനും
ക്ഷോണീതലെ ദു:ഖവിഹ്വലചിത്തനായ്
വീണുവിലാപം തുടങ്ങിനാനെത്രയും.

ഭരതപ്രലാപം

‘ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവന്‍-
തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി-
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!’
പുത്രനീവണ്ണം കരയുന്നതുനേര-
മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട-
‘ച്ചാസ്വസിച്ചീടുക ദു:ഖേന കിം ഫല-
മീശ്വരകല്പിതമെല്ലാമറിക നീ.
അഭ്യുദയം വരുത്തീടിനേന്‍ ഞാന്‍ തവ
ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’
മാതൃവാക്യം സമാകര്‍ണ്യഭരതനും
ഖേദപരവശചേതസാ ചോദിച്ചു:
‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ
താതന്‍ മരിക്കുന്നനേരത്തു മാതാവേ!’
‘ഹാ രാമ രാമ! കുമാര! സീതേ! മമ
ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ!
സീതേ! ജനകസുതേതി പുന:പുന-
രാതുരനായ് വിലാപിച്ചു മരിച്ചിതു
താത’നതു കേട്ടനേരം ഭരതനും
മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ!
താതന്‍ മരിക്കുന്ന നേരത്തു രാമനും
സീതയും സൌമിത്രിയുമരികത്തില്ലേ?’
എന്നതു കേട്ടു കൈകേയിയും ചൊല്ലിനാള്‍:
‘മന്നവന്‍ രാമനഭിഷേകമാരഭ്യ-
സന്നദ്ധനായതു കണ്ടനേരത്തു ഞാ-
നെന്നുടെ നന്ദനന്തന്നെ വാഴിക്കണം
എന്നുപറഞ്ഞഭിഷേകം മുടക്കിയേന്‍
നിന്നോടതിന്‍ പ്രകാരം പറയാമല്ലൊ.
രണ്ടുവരം മമ തന്നു തവ പിതാ,
പണ്ടതിലൊന്നിനാല്‍ നിന്നെ വാഴിക്കെന്നും
രാമന്‍ വനത്തിനുപോകെന്നു മറ്റതും
ഭൂമിപന്‍ തന്നോടിതുകാലമര്‍ത്ഥിച്ചേന്‍.
സത്യപരായണനായ നരപതി
പൃത്ഥ്വീതലം നിനക്കും തന്നു രാമനെ
കാനനവാസത്തിനായയച്ചീടിനാന്‍
ജാനകീദേവി പാതിവ്രത്യമാലംബ്യ
ഭര്‍ത്താ‍സമം ഗമിച്ചീടിനാളാശുസൌ-
മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാന്‍.
താതനവരെ നിനച്ചു വിലാപിച്ചു
ഖേദേനരാമരാമേതി ദേവാലയം
പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു
ദു:ഖിച്ചു ഭൂമിയില്‍ വീണു ഭരതനും
മോഹം കലര്‍ന്നനേരത്തു കൈകേയിയു-
‘മാഹന്ത ശോകത്തിനെന്തൊരു കാരണം?
രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു
പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’
എന്നു കൈകേയി പറഞ്ഞതു കേട്ടുട-
നൊന്നു കോപിച്ചു നോക്കീടിനന്‍ മാതരം
ക്രോധാഗ്നിതന്നില്‍ ദഹിച്ചുപോമമ്മയെ-
ന്നാധിപൂണ്ടീടിനാര്‍ കണ്ടുനിന്നോര്‍കളും
‘ഭര്‍ത്താവിനെക്കൊന്ന പാപേ! മഹാഘോരേ!
നിസ്ത്രപേ! നിര്‍ദ്ദയേ! ദുഷ്ടേ! നിശാചരീ!
നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാത്തമഹാപാപി ഞാനഹോ.
നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു
വഹ്നിയില്‍ വീണുമരിപ്പ,നല്ലായ്കിലോ
കാളകൂടം കുടിച്ചീടുവ,നല്ലായ്കില്‍
വാളെടുത്താശു കഴുത്തറുത്തീടുവന്‍.
വല്ല കണക്കിലും ഞാന്‍ മരിച്ചീടുവ-
നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ!
ഘോരമായുള്ള കുംഭീപാകമാകിയ
നാരകംതന്നില്‍ വസിക്കിതുമൂലം.’
ഇത്തരം മാതരം ഭര്‍ത്സിച്ചു ദു:ഖിച്ചു
സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാന്‍.
പാദേ നമസ്കരിച്ചൊരു ഭരതനെ
മാതാവും കൊസല്യയും പുണര്‍ന്നീടിനാള്‍.
കണ്ണുനീരോടും മെലിഞ്ഞതു ദീനയായ്
ഖിന്നയായോരു കൌസല്യ ചൊല്ലീടിനാള്‍;
‘കര്‍മ്മദോഷങ്ങളിതെല്ലാമകപ്പെട്ടി-
തെന്മകന്‍ ദൂരത്തകപ്പെട്ട കാരണം.
ശ്രീരാമനുമനുജാതനും സീതയും
ചീരംബരജടാധാരികളായ് വനം
പ്രാപിച്ചിതെന്നെയും ദു:ഖ‍ാംബുരാശിയില്‍
താപേന മഗ്നയാക്കീടിനാര്‍ നിര്‍ദ്ദയം.
ഹാ! രാമ! രാമ! രഘുവംശനായക!
നാരായണ! പരമാത്മന്‍ ജഗല്പതേ!
നാഥ! ഭവാന്‍ മമ നന്ദനനായ് വന്നു
ജാതനായീടിനാന്‍ കേവലമെങിലും
ദു:ഖമെന്നെപ്പിരിയുന്നീലൊരിക്കലു-
മുള്‍ക്കാമ്പിലോര്‍ത്താല്‍ വിധിബലമ‍ാം തുലോം.’
ഇത്ഥം കരയുന്ന മാതാവു തന്നെയും
നത്വാ ഭരതനും ദു:ഖേന ചൊല്ലിനാന്‍:
‘ആതുരമാനസയായ്കിതുകൊണ്ടു
മാതാവു ഞാന്‍ പറയുന്നതു കേള്‍ക്കണം.
രാഘവരാജ്യാഭിഷേകം മുടക്കിയാള്‍
കൈകേയിയാകിയ മാതാവു മാതാവേ!
ബ്രഹ്മഹത്യാശതജാതമ‍ാം പാപവു-
മമ്മേ ഭുജിക്കുന്നതുണ്ടു ഞാന്‍ നിര്‍ണയം
ബ്രഹ്മാത്മജന‍ാം വസിഷ്ഠമുനിയെയും
ധര്‍മ്മദാരങ്ങളരുന്ധതി തന്നെയും
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു-
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാന്‍.’
ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു
തിങ്ങിന ദു:ഖം കലര്‍ന്നുഭരതനും
കേഴുന്ന നേരം ജനനിയും ചൊല്ലിനാള്‍:
‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാന്‍.’
ഇത്ഥം പറഞ്ഞു പുണര്‍ന്നു ഗാഢം ഗാഢ-
മുത്തമ‍ാംഗേ മുകര്‍ന്നാളതു കണ്ടവ-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ-
രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രിജനത്തോടൂ മന്‍പോടെഴുന്നള്ളി
സന്താപമോടെ തൊഴുതു ഭരതനും
രോദനം കണ്ടരുള്‍ ചെയ്തു വസിഷ്ഠനും:
ഖേദം മതി മതി കേളിതു കേവലം
വൃദ്ധന്‍ ദശരഥനാകിയ രാജാധിപന്‍
സത്യപരക്രമന്‍ വിജ്ഞാനവീര്യവാന്‍
മര്‍ത്ത്യസുഖങ്ങള‍ാം രാജഭോഗങ്ങളും
ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു
കൃത്വാ ബഹുധനദക്ഷിണയും മുദാ
ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം
ലബ്ധ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്ലഭം
വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ-
യാന്ദമോടിരിക്കുന്നതിനെന്തു നീ-
യാനനം താഴ്ത്തി നേത്ര‍ാംബു തൂകീടുന്നു?
ശുദ്ധാത്മനാ ജന്മനാശാദിവര്‍ജ്ജിതന്‍
നിത്യന്‍ നിരുപമനവ്യയ ദ്വയന്‍
സത്യസ്വരൂപന്‍ സകലജഗത്മയന്‍
മൃത്യുജന്മാദിഹീനന്‍ ജഗല്‍കാരണന്‍.
ദേഹമത്യര്‍ത്ഥം ജഡം ക്ഷണഭംഗുരം
മോഹൈകകാരണം മുക്തിവിരോധകം
ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും
ദു:ഖിപ്പതിനവകാശമില്ലേതുമേ
ദു:ഖേന കിം ഫലം മൃത്യുവശാത്മന‍ാം?
താതെനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതിമൂഢരായുള്ളവര്‍
മാറത്തലച്ചു തൊഴിച്ചു മുറവിളി-
ച്ചേറെത്തളര്‍ന്നു മോഹിച്ചു വീണീടുവോര്‍
നിസ്സാരമെത്രയും സംസാരമോര്‍ക്കിലോ
സത്സഗമൊന്നേ ശുഭകരമായുള്ളു
തത്ര സൌഖ്യം വരുത്തീടുവാന്‍ നല്ലതു
നിത്യമായുള്ള ശാന്തിയറിക നീ.
ജന്മമുണ്ടാകുകില്‍ മരണവും നിശ്ചയം
ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം
ആര്‍ക്കും തടുക്കരുതാതൊരവസ്ഥയെ-
ന്നോര്‍ക്കണമെല്ല‍ാം സ്വകര്‍മ്മവശാഗതം
തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും
പുത്രമിത്രാദി കളത്രാദി വസ്തുനാ
വേര്‍പെടുന്നേരം ദു:ഖമില്ലേതുമേ
സ്വോപൊതമെന്നാല്‍ സുഖവുമില്ലേതുമേ.
ബ്രഹ്മാണ്ഡകോടികള്‍ നഷ്ടങ്ങളായതും
ബ്രഹ്മണാ സൃഷ്ടങ്ങളായതും പാര്‍ക്കിലോ
സംഖ്യയില്ലാതോളമുണ്ടിതെന്നാല്‍ ക്ഷണ-
ഭംഗുരമായുള്ള ജീവിതകാലത്തി-
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും?
ബന്ധമെന്തീ ദേഹദേഹികള്‍ക്കെന്നതും
ചിന്തിച്ചു മായാഗുണവൈഭവങ്ങളു-
മന്തര്‍മുദാ കണ്ടവര്‍ക്കെന്തു സംഭ്രമം?
കമ്പിതപത്രാഗ്രലഗ്ന‍ാംബുബിന്ദുവല്‍-
സമ്പതിച്ചീടുമായുസ്സതി നശ്വരം.
പ്രാക്തനദേഹസ്ഥകര്‍മണാ പിന്നേയും
പ്രാപ്തമ‍ാം ദേഹിക്കു ദേഹം പുനരപി.
ജീര്‍ണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികള്‍
പൂര്‍ണശോഭം നവവസ്ത്രങ്ങള്‍ കൊള്ളൂന്നു.
കാലചക്രത്തിന്‍ ഭ്രമണവേഗത്തിനു
മൂലമിക്കര്‍മ്മഭേദങ്ങളറിക നീ.
ദു:ഖത്തിനെന്തു കാരണം ചൊല്ലു നീ
മുഖ്യജനമതം കേള്‍ക്ക ഞാന്‍ ചൊല്ലുവന്‍.
ആത്മാവിനില്ല ജനനം മരണവു-
മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല.
നിത്യനാനന്ദസ്വരൂപന്‍ നിരാകുലന്‍
സത്യസ്വരൂപന്‍ സകലേശ്വരന്‍ ശാശ്വതന്‍
ബുദ്ധ്യാദിസാക്ഷി സര്‍വാത്മാ സനാതനന്‍
അദ്വൈയനേകന്‍ പരന്‍ പരമന്‍ ശിവന്‍
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു
ചിത്തേ ദൃഢമായറിഞ്ഞു ദു:ഖങ്ങളും
ത്യക്ത്വാ തുടങ്ങുക കര്‍മ്മ സമൂഹവും
സത്വരമേതും വിഷാദമുണ്ടാകൊലാ.’

സംസ്കാരകര്‍മ്മം

ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍
കൃത്വാ യഥാവിധി സംസ്കാരകര്‍മ്മവും
മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ-
യുക്തനായോരു ഭരത കുമാരനും
താതശരീരമെണ്ണത്തോണി തന്നില്‍നി-
ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു
ദിവ്യ‍ാംബരാഭരണാലേപനങ്ങളാല്‍
സര്‍വ‍ാംഗമെല്ലാമലങ്കരിച്ചീടിനാന്‍.
അഗ്നിഹോത്രാഗ്നിതന്നാലഗ്നിഹോത്രിയെ
സംസ്കരിക്കും വണ്ണമാചാര്യസംയുതം
ദത്വാതിലോദകം ദ്വാദശവാസരേ
ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാല്‍
വേദപരായണന്മാര‍ാം ദ്വിജാവലി-
ക്കോദനഗോധനഗ്രമരത്ന‍ാംബരം
ഭൂഷണലേപനത‍ാംബൂലപൂഗങ്ങള്‍
ഘോഷേണ ദാനവും ചെയ്തു സസോദരം
വീണുനമസ്കരിച്ചാര്‍ശീവദനമാ-
ദാനവുംചെയ്തു വിശുദ്ധനായ് മേവിനാന്‍.
ജാനകൈഇലക്ഷ്മണസംയുക്തനായുടന്‍
കാനനം പ്രാപിച്ച മന്ത്രികുമാരനെ
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം
മാനവവീരനായോരു ഭരതനും
സാനുജനായ് വസിച്ചീടിനാനദ്ദിനം
നാനാസുഹൃജ്ജനത്തോടുമനാകുലം
തത്രവസിഷ്ഠമുനീ്ന്ദ്രന്‍ മുനികുല-
സത്തമന്മാരുമായ് വന്നു സഭാന്തികേ
അര്‍ണ്ണോരുഹാസനസന്നിഭന‍ാം മുനി
സ്വര്‍ണ്ണാസനേ മരുവീടിനാനാദരാല്‍.
ശത്രുഘ്നസംയുക്തനായ ഭരതനെ-
ത്തത്ര വരുത്തിയനേരമവര്‍കളും
മന്ത്രികളോടും പുരവാസികളോടു-
മന്ദരാനന്ദം വളര്‍ന്നുമരുവിനാര്‍.
കുമ്പിട്ടു നിന്ന ഭരതകുമാരനോ-
ടംഭോജസംഭവനന്ദനന്‍ ചൊല്ലിനാന്‍
‘ദേശകാലോചിതമായുള്ള വാക്കുകള്‍
ദേശികനായ ഞാനാശു ചൊല്ലീടുവന്‍
സത്യസന്ധന്‍ തവ താതന്‍ ദശരഥന്‍
പൃത്ഥീതലം നിനക്കദ്യ നല്കീടിനാന്‍
പുത്രാഭ്യുദയാര്‍ത്ഥമേഷ കൈകേയിക്കു
ദത്തമായോരു വരദ്വയം കാരണം.
മന്ത്രപൂര്‍വ്വമഭിഷേകം നിനക്കു ഞാന്‍
മന്ത്രികളോടുമന്‍പോടു ചെയ്തീടുവന്‍.
രാജ്യമരാജകമ‍ാം, ഭവാനാലിനി-
ത്യാജ്യമല്ലെന്നു ധരിക്കകുമാര! നീ-
താതനിയോഗമനുഷ്ഠിക്കയും വേണം
പാതകമുണ്ടാമതല്ലായ്കിലേവനും.
ഒന്നൊഴിയാത ഗുണങ്ങള്‍ നരന്മാര്‍ക്കു
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാല്‍’
എന്നരുള്‍ ചെയ്തവസിഷ്ഠമുനിയോടു
നന്നായ് തൊഴുതുണര്‍ത്തിച്ചു ഭരതനും:
‘ഇന്നടിയനു രാജ്യം കൊണ്ടു കിം ഫലം?
മന്നവനാകുന്നതും മമ പൂര്‍വജന്‍.
ഞങ്ങളവനുടെ കിങ്കരന്മാരത്രെ
നിങ്ങളിതെല്ലാമറിഞ്ഞല്ലൊ മേവുന്നു.
നാളെപ്പുലര്‍കാലേ പോകുന്നതുണ്ടു ഞാന്‍
നാളീകനേത്രനെക്കൊണ്ടിങ്ങു പോരുവാന്‍
ഞാനും ഭവാനുമരുന്ധതീദേവിയും
നാനാപുരവാസികളുമമാത്യരും
ആന തേര്‍ കാലാള്‍ കുതിരപ്പടയോടു-
മാനക ശംഖ പടഹവാദ്യത്തൊടും
സോദരഭൂസുരതാപസസാമന്ത-
മേദിനീപാലകവൈശ്യശൂദ്രാദിയും
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള
മാതൃജനങ്ങളുമായിട്ടു പോകണം.
രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങള്‍
ഭൂമിയില്‍ത്തന്നെ ശയിക്കുന്നതേയുള്ളു.’
മൂലഫലങ്ങള്‍ ഭുജിച്ചു ഭസിതവു-
മാലേപനം ചെയ്തു വല്‍കലവും പൂണ്ടു
താപസവേഷം ധരിച്ചു ജട പൂണ്ടു
താപം കലര്‍ന്നു വസിക്കുന്നതേയ്യുള്ളു.’
ഇത്ഥം ഭരതന്‍ പറഞ്ഞതു കേട്ടവ-
രെത്രയും നന്നുനന്നെന്നു ചൊല്ലീടിനാര്‍.

Related Posts