കർക്കിടകം സ്പെഷ്യൽ
രാമായണം ആറാം ദിവസം പാരായണം ചെയ്യേണ്ടഭാഗം

സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ
കേകയപുത്രീവശഗതനാകയാ-
ലാകുലമുള്ളില്‍ വളരുന്നിതേറ്റവും
ദുര്‍ഗേ! ഭഗവതി! ദുഷ്കൃതനാശിനി!
ദുര്‍ഗതി നീക്കിത്തുണച്ചീടുമംബികേ!
കാമുകനല്ലോ നൃപതി ദശരഥന്‍
കാമിനി കൈകേയി ചിത്തമെന്തീശ്വരാ!
നല്ലവണ്ണം വരുത്തേണ”മെന്നിങ്ങനെ
ചൊല്ലി വിഷാദിച്ചിരിക്കുന്നതു നേരം.

അഭിഷേകവിഘ്നം

വാനവരെല്ലാവരുമൊത്തു നിരൂപിച്ചു
വാണീഭഗവതിതന്നോടപേക്ഷിച്ചു
“ലോകമാതാവേ! സരസ്വതീ! ഭഗവതി!
വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം
രാമാഭിഷേകവിഘ്നം വരുത്തീടുവാനാ-
മവരാരും മറ്റില്ല നിരൂപിച്ചാല്‍
ചെന്നുടന്‍ മന്ഥരതന്നുടെ നാവിന്മേല്‍-
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു
തന്നെ പറയിച്ചുകണ്ടു മുടക്കണം.
പിന്നെയിങ്ങോട്ടെഴുന്നള്ള‍ാം മടിക്കരു-
തെന്നമരന്മാര്‍ പറഞ്ഞോരനന്തരം
വാണിയും മന്ഥരതന്‍ വദനാന്തരേ
വാണീടിനാള്‍ ചെന്നു ദേവകാര്യാര്‍ത്ഥമായ്.
അപ്പോള്‍ ത്രിവക്രയ‍ാം കുബ്ജയും മാനസേ
കല്‍പ്പിച്ചുറച്ചുടന്‍ പ്രാസാദമേറിനാള്‍
വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു
കൈകേയിതാനുമവളോടു ചൊല്ലിനാള്‍.
“മന്ഥരേ ചൊല്ലൂ നീ രാജ്യമെല്ലാടവു-
മെന്തൊരുമൂലമലങ്കരിച്ചീടുവാന്‍?”
“നാളീകലോചനനാകിയ രാമനു
നാളെയഭിഷേകമുണ്ടെന്നു നിര്‍ണ്ണയംmanthara-kaikeyi
ദുര്‍ഭഗേ മൂഢേ! മഹാഗര്‍വ്വിതേ! കിട-
ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ.
ഏറിയോരാപത്തു വന്നടുത്തു നിന-
ക്കാരുമൊരു ബന്ധുവില്ലെന്നു നിര്‍ണ്ണയം
രാമാഭിഷേകമടുത്തനാളുണ്ടെടോ!
കാമിനിമാര്‍കുലമൌലിമാണിക്യമേ!“
ഇത്ഥമവള്‍ ചൊന്നതുകേട്ടു സംഭ്രമി-

ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും
ചിത്രമായോരു ചാമീകരനൂപരം.
ചിത്തമോദേന നല്കീടിനാളാദരാല്‍.
“സന്തോഷമാര്‍ന്നിരിക്കുന്നകാലത്തിങ്ക-
ലെന്തൊരു താപമുപാഗതമെന്നു നീ

ചൊല്ലുവാന്‍ കാരണം ഞാനറിഞ്ഞീലതി

നില്ലോരവകാശമേതും നിരൂപിച്ചാല്‍

എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോര്‍ക്ക നീ.
അത്രയുമല്ല ഭരതനേക്കാള്‍ മമ
പുത്രന‍ാം രാമനെ സ്നേഹമെനിക്കേറും
രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം.
ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്ര മറ്റാരെയുമില്ലെന്നറിക നീ
നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു
വല്ലവര്‍ക്കും കൊടുപ്പൂ മമ നന്ദനന്‍.
ഇഷ്ടമില്ലാതൊരു വാക്കു പറകയി-
ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും.
അശ്രാന്തമെന്നെയത്രേ മടികൂടാതെ
ശുശ്രൂഷചെയ്തു ഞാനും പ്രീതിപൂര്‍വ്വകം.
മൂഢേ! നിനക്കെന്തു രാമങ്കല്‍നിന്നൊരു
പേടിയുണ്ടാവാനവകാശമായതും?
സര്‍വ്വജനപ്രിയനല്ലോ മമാത്മജന്‍
നിര്‍വ്വൈരമാനസന്‍ ശാന്തന്‍ ദയാപരന്‍!”
കേകയപുത്രിതന്‍ വാക്കുകള്‍ കേട്ടള-
വാകുലചേതസാ പിന്നെയും ചൊല്ലിനാള്‍.
“പാപേ മഹാഭയകാരണം കേള്‍ക്ക നീ
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ?
ത്വല്‍‌പുത്രനായ ഭരതനേയും ബലാല്‍
തല്‍‌പ്രിയനായ ശത്രുഘ്നനേയും നൃപന്‍
മാതുലനെക്കാണ്മതിന്നായയച്ചതും
ചേതസി കല്‍പ്പിച്ചുകൊണ്ടുതന്നേയിതു
രാജ്യാഭിഷേകം കൃതം രാമനെങ്കിലോ
രാജ്യാനുഭൂതി സൌമിത്രിക്കു നിര്‍ണ്ണയം
ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിര്‍-
ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും
കൌസല്യതന്നെപ്പരിചരിച്ചീടുക.
കൌസല്യാനന്ദനന്‍ തന്നെ ഭരതനും
സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും.
ഭാവിക്കയും വേണ്ട രാജത്വമേതുമേ,
നാട്ടില്‍നിന്നാട്ടിക്കളകിലുമാ,മൊരു
വാട്ടം വരാതെ വധിച്ചീടുകിലുമ‍ാം.
സാപത്ന്യജാതപരാഭവംകൊണ്ടുള്ള
താപവും പൂണ്ടു ധരണിയില്‍ വാഴ്കയില്‍!
നല്ലൂ മരണമതിനില്ല സംശയം
ചൊല്ലുവന്‍ ഞാന്‍ തവ നല്ലതു കേള്‍ക്ക നീ.
ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം
ത്വല്‍‌സുതന്‍‌തന്നെ വാഴിക്കും നരവരന്‍.
രാമനീരേഴാണ്ടു കാനനവാസവും
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം.
നാടടക്കം ഭരതന്നു വരുമതി-
പ്രൌഢകീര്‍ത്ത്യാ നിനക്കും വസിക്ക‍ാം ചിരം.
വേണമെന്നാകിലതിന്നൊരുപായവും
പ്രാണസമേ! തവ ചൊല്ലിത്തരുവന്‍ ഞാന്‍.
മുന്നം സുരാസുരയുദ്ധേ ദശരഥന്‍-
തന്നെ മിത്രാര്‍ത്ഥം മഹേന്ദ്രനര്‍ത്ഥിക്കയാല്‍
മന്നവന്‍ ചാപബാണങ്ങളും കൈക്കൊണ്ടു
തന്നുടെ സൈന്യസമേതം തേരേറിനാന്‍.
നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു
സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോള്‍
ചിന്നമായ്‌വന്നുരഥാക്ഷകീലം പോരി-
ലെന്നതറിഞ്ഞതുമില്ല ദശരഥന്‍.
സത്വരം കീലരന്ധ്രത്തിങ്കല്‍ നിന്നുടെ
ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ.
ചിത്രമത്രേ പതിപ്രാണരക്ഷാര്‍ത്ഥമായ്
യുദ്ധം കഴിവോളമങ്ങിനെ നിന്നതും
ശത്രുക്കളെ വധം ചെയ്തു പൃഥീന്ദ്രനും
യുദ്ധ നിവൃത്തനായൊരു ദശാന്തരേ
നിന്‍ തൊഴില്‍ കണ്ടതി സന്തോഷമുള്‍ക്കൊണ്ടു
ചെന്തളിര്‍മേനി പുണര്‍ന്നു പുണര്‍ന്നുടന്‍
പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും
“നിന്‍ ചരിതം നന്നു നന്നു നിരൂപിച്ചാല്‍
രണ്ടു വരം തര‍ാം നീയെന്നെ രക്ഷിച്ചു-
കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!“
ഭര്‍ത്തൃവാക്യം കേട്ടു നീയുമന്നേരത്തു
ചിത്തസമോദം കലര്‍ന്നു ചൊല്ലീടിനാന്‍,
“ദത്തമായോരു വരദ്വയം സാദരം
ന്യസ്തംഭവതി മയാ നൃപതീശ്വരാ!
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ-
ലൂനം വരാതെ തരികെന്നതേവേണ്ടൂ“
എന്നു പറഞ്ഞിരിയ്ക്കുന്ന വരദ്വയ-
മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ
ഞാനും മറന്നു കിടന്നിതു മുന്നമേ
മാനസേ തോന്നി ബലാലീശ്വരാജ്ഞയാ,
ധീരതയോടിനി ക്ഷിപ്രമിപ്പോള്‍ ക്രോധാ-
ഗാരം പ്രവിശ്യ കോപേന കിടക്ക നീ,
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി-
ശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ
ഭൂമിയില്‍ത്തന്നെ മലിന‍ാംബരത്തൊടും,
കണ്ണുനീരാലേ മുഖവും മിഴികളും,
നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ-
ണ്ടര്‍ത്ഥിച്ചു കൊള്‍ക വരദ്വയം ഭൂപതി
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”
മന്ഥര ചൊന്നപോലെയതിനേതുമൊ-
രന്തരം കൂടാതെ ചെന്നു കൈകേയിയും
പത്ഥ്യമിതൊക്കെത്തനിയ്ക്കെന്നു കല്‍പ്പിച്ചു
ചിത്തമോഹേന കോപാലയേ മേവിനാള്‍
കൈകേയി മന്ഥരയോടു ചൊന്നാളിനി
‘രാഘവന്‍ കാനനത്തിന്നു പോകോളവും
ഞാനിവിടെക്കിടന്നീടുവനല്ലായ്കില്‍
പ്രാണനേയും കളഞ്ഞീടുവന്‍ നിര്‍ണ്ണയം,
ഭൂപരിത്രാണാര്‍ത്ഥമിന്നു ഭരതനു
ഭൂപതി ചെയ്താനഭിഷേകമെങ്കില്‍ ഞാന്‍
വേറെ നിനക്കു ഭോഗാര്‍ത്ഥമായ് നല്‍കുവന്‍
നൂറു ദേശങ്ങളതിനില്ല സംശയം.’
‘ഏതുമിതിനൊരിളക്കം വരായ്കില്‍ നീ
ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.“
എന്നു പറഞ്ഞു പോയീടിനാള്‍ മന്ഥര
പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും
ധീരനായേറ്റം ദയാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ്നിജ-
ദേശിക വാക്യസ്ഥിതനായ് സുശീലനാ-
യാശയശുദ്ധനായ് വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാല്‍
സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിയ്ക്കവേണം പ്രയത്നേന സല്പുമാന്‍,
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം.
എങ്കിലേ രാജാ ദശരഥനാദരാല്‍
പങ്കജനേത്രാഭ്യുദയം നിമിത്തമായ്
മന്ത്രിപ്രഭൃതികളോടും പറഞ്ഞുകൊ-
ണ്ടന്ത:പുരമകം പുക്കരുളീടിനാന്‍.
അന്നേരമാത്മപ്രിയതമയാകിന
തന്നുടെ പത്നിയെക്കാണായ്ക കാരണം
എത്രയും വിഹ്വലനായോരു ഭൂപനും
ചിത്തതാരിങ്കല്‍ നിരൂപിച്ചിതീദൃഢം
‘മന്ദിരം തന്നില്‍ ഞാന്‍ ചെന്നു കൂടും വിധൌ
മന്ദസ്മിതം ചെയ്തരികെ വരും പുരാ
സുന്ദരിയാമവളിന്നെങ്ങു പോയിനാള്‍?
മന്ദമാകുന്നിതുന്മേഷമെന്‍ മാനസേ
“‘ചൊല്ലുവിന്‍ ദാസികളേ!ഭവത് സ്വാമിനി
കല്യാണഗാത്രി മറ്റെങ്ങു പോയീടിനാള്‍?“
ഏവം നരപതി ചോദിച്ച നേരത്തു
ദേവിതന്നാളികളും പറഞ്ഞീടിനാര്‍:
“ക്രോധാലയം പ്രവേശിച്ചിതതിന്‍ മൂല-
മേതു മറിഞ്ഞീല ഞങ്ങളോ മന്നവ!
തത്ര ഗത്വാ നിന്തിരുവടി ദേവി തന്‍
ചിത്തമനുസരിച്ചീടുക വൈകാതെ”‘
എന്നതു കേട്ടു ഭയേനമഹീപതി
ചെന്നങ്ങരികത്തിരുന്നു സസംഭ്രമം
മന്ദമന്ദംതലോടിത്തലോടി “പ്രിയേ!
സുന്ദരീ! ചൊല്ലുചൊല്ലെന്തിതു വല്ലഭേ?
നാഥേ!വെറും നിലത്തുള്ള പൊടിയണി-
ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ?
ചേതോവിമോഹനരൂപേ! ഗുണശീലേ!
ഖേദമുണ്ടായതെന്തെന്നോടു ചൊല്‍കെടോ,
മല്‍ പ്രജാവൃന്ദമായുള്ളവരാരുമേ
വിപ്രിയം ചെയ്കയുമില്ല നിനക്കെടോ
നാരികളോ, നരന്മാരോ ഭവതിയോ-
ടാരൊരു വിപ്രിയം ചെയ്തതു വല്ലഭേ!
ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും
ദണ്ഡമെനിയ്ക്കതിനില്ല നിരൂപിച്ചാല്‍
നിര്‍ദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി-
ലര്‍ത്ഥപതിയാക്കി വയ്പനവനെ ഞാന്‍
അര്‍ത്ഥവാനേറ്റമനിഷ്ടന്‍ നിനക്കെങ്കില്‍
നിര്‍ദ്ധനന്നാക്കുവേനെന്നു മവനെ ഞാന്‍
വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവന്‍
വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകില്‍
നൂനം നിനക്കധീനം മമ ജീവനം
മാനിനീ! ഖേദിപ്പതിനെന്തു കാരണം?
മല്പ്രാണനേക്കാള്‍ പ്രിയതമനാകുന്നി-
തിപ്പോളെനിയ്ക്കു മല്പുത്രന‍ാം രാഘവന്‍
അങ്ങനെയുള്ള രാമന്‍ മമ നന്ദനന്‍
മംഗലശീലന‍ാം ശ്രീരാമനാണെ ഞാന്‍
അംഗനാരത്നമേ! ചെയ്‌വന്‍ തവ ഹിത-
മിങ്ങനെ ഖേദിപ്പിക്കായ്ക മ‍ാം വല്ലഭേ!”
ഇത്ഥം ദശരഥന്‍ കൈകേയി തന്നോടു
സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവള്‍
കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു
മന്നവന്‍ തന്നോടു മന്ദമുര ചെയ്താള്‍:
സത്യപ്രതിജ്ഞനായുളള ഭവാന്‍ മമ
സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ
പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവന്‍
വ്യര്‍ത്ഥമാക്കീടായ്ക സത്യത്തെ മന്നവാ!
എങ്കിലോ പണ്ടു സുരാസുരായോധനേ
സങ്കടം തീര്‍ത്തു രക്ഷിച്ചേന്‍ ഭവാനെ ഞാന്‍
സന്തുഷ്ടചിത്തനായന്നു ഭവാന്‍ മമ
ചിന്തിച്ചു രണ്ടു വരങ്ങള്‍ നല്‍കീലയോ?
വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു
വേണ്ടും വരങ്ങള്‍ തരികെന്നു ചൊല്ലി ഞാന്‍
വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു-
മിച്ഛയുണ്ടിന്നു വാങ്ങീടുവാന്‍ ഭൂപതേ!
എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ-
നിന്നു ഭരതനു ചെയ്യണമെന്നതും
ഭൂപതിവീരന്‍ ജടാവല്‍ക്കലം പൂണ്ടു
താപസവേഷം ധരിച്ചു വനാന്തരേ
കാലം പതിന്നാലു വത്സരം വാഴണം
മൂലഫലങ്ങള്‍ ഭുജിച്ചു മഹീപതേ!
ഭൂമി പാലിപ്പാന്‍ ഭരതനെയാക്കണം
രാമനുഷസ്സി വനത്തിന്നു പോകണം.
എന്നിവ രണ്ടു വരങ്ങളും നല്‍കുകി-
ലിന്നു മരണമെനിയ്ക്കില്ല നിര്‍ണ്ണയം
എന്നു കൈകേയി പറഞ്ഞോരനന്തരം
മന്നവന്‍ മോഹിച്ചു വീണാനവനിയില്‍
വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി
സജ്വര തേജസാ വീണിതു ഭൂപനും
പിന്നെ മുഹൂര്‍ത്തമാത്രം ചെന്ന നേരത്തു
കണ്ണുനീര്‍ വാര്‍ത്തു വിറച്ചു നൃപാധിപന്‍
“ദുസ്സഹ വാക്കുകള്‍ കേള്‍ക്കായതെന്തയ്യോ!
ദുസ്സ്വപ്നമാഹന്ത! കാണ്‍കയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യു സമയമുപസ്ഥിതമാകയോ?
കിംകിമേതല്‍കൃതം ശങ്കര! ദൈവമേ!
പങ്കജലോചന! ഹാ പരബ്രഹ്മമേ!“
വ്യാഘ്രിയെപ്പോലെ സമീപേ വസിയ്ക്കുന്ന
മൂര്‍ഖമതിയായ കൈകേയി തന്‍ മുഖം
നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥന്‍
ദീര്‍ഘമായ് വീര്‍ത്തുവീര്‍ത്തേവമുര ചെയ്തു:
‘എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ
എന്തു നിന്നോടു പിഴച്ചിതു രാഘവന്‍?
മല്പ്രാണഹാനികരമായ വാക്കു നീ
ഇപ്പോഴുരചെയ്‌വതിനെന്തു കാരണം?
എന്നോടു രാമഗുണങ്ങളെ വര്‍ണ്ണിച്ചു
മുന്നമെല്ല‍ാം നീ പറഞ്ഞല്ലോ കേള്‍പ്പു ഞാന്‍
‘എന്നെയും കൌസല്യാദേവിയേയുമവന്‍-
തന്നുള്ളിലില്ലൊരു ഭേദമൊരിയ്ക്കലും’
എന്നല്ലൊ മുന്നം പറഞ്ഞിരുന്നു നിന-
ക്കിന്നിതു തോന്നുവാനെന്തൊരു കാരണം?
നിന്നുടെ പുത്രനു രാജ്യം തരുമല്ലോ
ധന്യശീലേ! രാമന്‍ പോകണമെന്നുണ്ടോ?
രാമനാലേതുഭയം നിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും’
എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ്
ചെന്നുടന്‍ കാല്‍ക്കല്‍ വീണു മഹീപാലനും
നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും
ധാത്രീപതീശ്വരനോടു ചൊല്ലീടിനാ‍ള്‍
‘ഭ്രാന്തനെന്നാകിയോ ഭൂമീപതേ! ഭവാന്‍!
ഭ്രാന്തിവാക്യങ്ങള്‍ ചൊല്ലുന്നതെന്തിങ്ങനെ?
ഘോരങ്ങളായ നരകങ്ങളില്‍ച്ചെന്നു
ചേരുമസത്യ വാക്യങ്ങള്‍ ചൊല്ലീടിനാല്‍
പങ്കജനേത്രന‍ാം രാമനുഷസ്സിനു
ശങ്കാവിഹീനം വനത്തിന്നു പോകായ്കില്‍
എന്നുടെ ജീവനെ ഞാന്‍ കളഞ്ഞീടുവന്‍
മന്നവന്‍ മുന്‍പില്‍നിന്നില്ലൊരു സംശയം.
സത്യസന്ധന്‍ ഭുവി രാജാ ദശരഥ-
നെത്രയുമെന്നുള്ള കീര്‍ത്തി രക്ഷിയ്ക്കണം
സാധു മാര്‍ഗ്ഗത്തെ വെടിഞ്ഞതു കാരണം
യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട
രാമോപരി ഭവാന്‍ ചെയ്ത ശപഥവും
ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ’
കൈകേയി തന്നുടെ നിര്‍ബന്ധ വാക്യവും
രാഘവനോടു വിയോഗം വരുന്നതും
ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്നനായ്
സന്താപമോടു മോഹിച്ചുവീണീടിനാന്‍
പിന്നെയുണര്‍ന്നിരുന്നും കിടന്നും മകന്‍-
തന്നെയോര്‍ത്തും കരഞ്ഞും പറഞ്ഞും സദാ
രാമ രാമേതി രാമേതി പ്രലാപേന
യാമിനി പോയിതു വത്സരതുല്യയായ്
ചെന്നാനരുണോദയത്തിനു സാദരം
വന്ദികള്‍ ഗായകന്മാരെന്നിവരെല്ല‍ാം
മംഗളവാദ്യസ്തുതിജയശബ്ദേന
സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും
പള്ളിക്കുറുപ്പുണര്‍ത്തീടിനാരന്നേര
മുള്ളിലുണ്ടായ കോപേന കൈകേയിയും
ക്ഷിപ്രമവരെ നിവാരണംചെയ്താള്‍:
അപ്പോളഭിഷേകകോലാഹലാര്‍ത്ഥമായ്
തല്പുരമൊക്കെ നിറഞ്ഞു ജനങ്ങളാല്‍
ഭൂമിദേവന്മാരും ഭൂമിപാലന്മാരും
ഭൂമിസ്പൃശോ വൃഷലാദി ജനങ്ങളും
താപസവര്‍ഗ്ഗവും കന്യകാവൃന്ദവും
ശോഭ തേടുന്ന വെണ്‍കൊറ്റക്കുട തഴ
ചാമരം താലവൃന്ദം കൊടി തോരണം
ചാമീകരാഭരണാദ്യലങ്കാരവും
വാരണ വാജി രഥങ്ങള്‍ പദാതിയും
വാരനാരീജനം പൌരജനങ്ങളും
ഹേമരത്നോജ്വലദിവ്യസിംഹാസനം
ഹേമകുംഭങ്ങളും ശാര്‍ദ്ദൂല ചര്‍മ്മവും
മറ്റും വസിഷ്ഠന്‍ നിയോഗിച്ചതൊക്കവേ
കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാര്‍
സ്ത്രീബാലവൃദ്ധാവധിപുരാവാസിക-
ളാബദ്ധ കൌതൂഹലാബ്ധി നിമഗ്നരായ്
രാത്രിയില്‍ നിദ്രയും കൈവിട്ടുമാനസേ
ചീര്‍ത്ത പരമാനന്ദത്തോടു മേവിനാന്‍
നമ്മുടെ ജീവന‍ാം രാമകുമാരനെ
നിര്‍മ്മലരത്നകിരീടമണിഞ്ഞതി
രമ്യമകരായിതമണികുണ്ഡല
സമ്മുഗ്ദശോഭിത ഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുളസമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൌസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുമുദരവും
സന്ധ്യാഭ്രസന്നിഭ പീത‍ാംബരാഭയും
പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന
കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും
കുംഭികുലോത്തമന്‍ തുന്‍പിക്കരം കൊണ്ടു
കുമ്പിട്ടുകൂപ്പിടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്ര മസ്തകസന്നിഭജാനുവു-
മംഭോജബാണനിഷംഗാഭജംഘയും
കമ്പം കലര്‍ന്നു കമഠപ്രവരനും
കുമ്പിടുന്നോരു പുറവടിശോഭയും
അംഭോജതുല്യമാമംഘ്രിതലങ്ങളും
ജംഭാരിരത്നം തൊഴുംതിരുമേനിയും
ഹാരകടകവലയ‍ാംഗുലീയാദി
ചാരുതരാഭരണാവലിയും പൂണ്ടു
വാരണവീരന്‍ കഴുത്തില്‍ തിറത്തോടു
ഗൌരാതപത്രം ധരിച്ചരികേ നിജ
ലക്ഷ്മണനാകിയ സോദരന്‍ തന്നോടും
ലക്ഷ്മീനിവാസന‍ാം രാമചന്ദ്രം മുദാ
കാണായ് വരുന്നു നമുക്കിനിയെന്നിദം
മാനസതാരില്‍ കൊതിച്ച നമുക്കെല്ല‍ാം
ക്ഷോണീപതിസുതനാകിയ രാമനെ
ക്കാണായ് വരും പ്രഭാതേ ബത നിര്‍ണ്ണയം
രാത്രിയ‍ാം രാക്ഷസി പോകുന്നതില്ലെന്നു
ചീര്‍ത്തവിഷാദമോടൌത്സുക്യമുള്‍ക്കൊണ്ടു
മാര്‍ത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും
പാര്‍ത്തുപാര്‍ത്താനന്ദപൂര്‍ണാമൃതാബ്ധിയില്‍
വീണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാര്‍ പുരവാസികളാദരാല്‍.

വിച്ഛിന്നാഭിഷേകം

അന്നേരമാദിത്യനുമുദിച്ചീടിനാന്‍
മന്നവന്‍ പള്ളിക്കുറുപ്പുണര്‍ന്നീലിന്നും
എന്തൊരുമൂലമതിനെന്നു മാനസേ
ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ
മന്ത്രിപ്രവരനാകുന്ന സുമന്ത്രരു-
മന്ത:പുരമകം പുക്കാനതിദൃതം
‘രാജീവമിത്രഗോത്രോല്‍ഭൂത!ഭൂപതേ!
രാജരാജേന്ദ്രപ്രവര!ജയജയ!”
ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി-
ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോള്‍
എത്രയും ഖിന്നനായ് കണ്ണുനീരും വാര്‍ത്തു
പൃത്ഥ്വിയില്‍ത്തന്നെ കിടക്കും നരേന്ദ്രനെ
ചിത്താകുലതയാ കണ്ടു സുമന്ത്രരും
സത്വരം കൈകേയി തന്നോടു ചോദിച്ചാന്‍:
ദേവനാരീസമേ!രാജപ്രിയതമേ!
ദേവി കൈകേയീ!!ജയജയ സന്തതം
ഭൂലോകപാലന്‍ പ്രകൃതി പകരുവാന്‍
മൂലമെന്തോന്നു മഹാരാജവല്ലഭേ!‘
ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും
ചൊല്ലിനാളാശു സുമന്ത്രരോടന്നേരം:
‘ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല
രാത്രിയിലെന്നതു കാരണമാകയാല്‍
സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ
ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്ക്കയാല്‍
രാമ രാമേതി രാമേതി ജപിയ്ക്കയും
രാമനെത്തന്നെ മനസി ചിന്തിയ്ക്കയും
ഉദ്യല്പ്രജാഗര സേവയും ചെയ്കയാ-
ലത്യന്ത മാകുലനായിതു മന്നവന്‍
രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ’
എന്നതു കേട്ടു സുമന്ത്രരും ചൊല്ലിനാന്‍:
‘ചെന്നു കുമാരനെ ക്കൊണ്ടുവരാമല്ലോ?’
രാജവചനമനാകര്‍ണ്യ ഞാനിഹ
രാജീവലോചനേ പോകുന്നതെങ്ങിനെ?
എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാന്‍:
‘ചെന്നു നീ തന്നെ വരുത്തുക രാമനെ
സുന്ദരനായൊരു രാമകുമാരന‍ാം
നന്ദനന്‍ തന്‍ മുഖം വൈകാതെ കാണണം’
എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ്-
ച്ചെന്നു കൌസല്യാസുതനോടു ചൊല്ലിനാന്‍:
‘താതന്‍ ഭവാനെയുണ്ടല്ലോ വിളിയ്ക്കുന്നു
സാദരം വൈകാതെഴുന്നള്ളുക വേണം‘
മന്ത്രിപ്രവരവാക്യം കേട്ടു രാഘവന്‍
മന്ദേതരമവന്‍ തന്നോടു കൂടവെ
സൌമിത്രിയോടും കരേറി രഥോപരി
പ്രേമവിവശന‍ാം താതന്‍ മരുവിടും
മന്ദിരേ ചെന്നു പിതാവിന്‍പദദ്വയം
വന്ദിച്ചുവീണു നമസ്കരിച്ചീടിനാന്‍
രാമനെച്ചെന്നെടുത്താലിംഗനം ചെയ്‌വാന്‍
ഭൂമിപനാശു സമുത്ഥായ സംഭ്രമാല്‍
ബാഹുക്കള്‍ നീട്ടിയ നേരത്തു ദു:ഖേന
മോഹിച്ചു ഭൂമിയില്‍ വീണിതു ഭൂപനും
രാമരാമേതി പറഞ്ഞു മോഹിച്ചൊരു
ഭൂമീപനെക്കണ്ടു വേഗേന രാഘവന്‍
താതനെച്ചെന്നെടുത്താശ്ലേഷവും ചെയ്തു
സാദരം തന്റെ മടിയില്‍ കിടത്തിനാന്‍
നാരീജനങ്ങളതുകണ്ടനന്തര
മാരൂഢശോകാല്‍ വിലാപം തുടങ്ങിനാര്‍
രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും
ഖേദേന മന്ദിരം പുക്കിതു സത്വരം
ശ്രീരാമദേവനുംചോദിച്ചിതന്നേരം:
‘കാരണമെന്തോന്നു താതദു:ഖത്തിനു
നേരേ പറവിനറിഞ്ഞവരെ’ന്നതു-
നേരം പറഞ്ഞിതു കേകയപുത്രിയും
‘കാരണം പുത്രദു:ഖത്തിനു നീ തന്നെ
പാരില്‍ സുഖം ദു:ഖമൂലമല്ലൊ നൃണ‍ാം
ചേതസി നീ നിരൂപിയ്ക്കിലെളുതിനി
താതനു ദു:ഖനിവൃത്തി വരുത്തുവാന്‍
ഭര്‍ത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചില്‍ ത്വയാ
കര്‍ത്തവ്യമായൊരു കര്‍മ്മമെന്നായ് വരും
സത്യവാദിശ്രേഷ്ഠനായ പിതാവിനെ
സത്യപ്രതിജ്ഞനാക്കീടുക നീയതു
ചിത്തഹിതം നൃപതീന്ദ്രനു നിര്‍ണ്ണയം;
പുത്രരില്‍ ജ്യേഷ്ഠനാകുന്നതു നീയല്ലൊ
രണ്ടു വരം മമ ദത്തമായിട്ടുണ്ടു
പണ്ടു നിന്‍ താതനാല്‍ സന്തുഷ്ട ചേതസാ
നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു-
മിന്നു തരേണമെന്നര്‍ത്ഥിയ്ക്കയും ചെയ്തേന്‍
നിന്നോടതു പറഞ്ഞീടുവാന്‍ നാണിച്ചു
ഖിന്നനായ് വന്നിതു താതനറിക നീ
സത്യപാശേന സംബദ്ധന‍ാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യന്‍ ഭവാന്‍
പുന്നാമമാകും നരകത്തില്‍നിന്നുടന്‍
തന്നുടെ താതനെ താണനം ചെയ്കയാല്‍
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത-
പത്ര സമുത്ഭവനെന്നതറിക നീ‘
മാതൃവചന ശൂലാഭിഹതനായ
മേദിനീപാലകുമാരന‍ാം രാമനും
എത്രയുമേറ്റം വ്യഥിതനായ് ചൊല്ലിനാന്‍:
‘ഇത്രയെല്ല‍ാം പറയേണമോ മാതാവേ!
താതാര്‍ത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാനുപേക്ഷിപ്പതതിനില്ല സംശയം
മാനസേ ഖേദമതിനില്ലെനിക്കേതും
രാജ്യമെന്നാകിലും താതന്‍ നിയോഗിക്കില്‍
ത്യാജ്യമെന്നാലറിക നീ മാതാവേ!
ലക്ഷ്മണന്‍ തന്നെ ത്യജിക്കെന്നു ചൊല്‍കിലും
തല്‍ക്ഷണം ഞാനുപേക്ഷിപ്പനറിക നീ
പാവകന്‍ തങ്കല്‍ പതിക്കേണമെങ്കിലു-
മേവം വിഷം കുടിക്കേണമെന്നാകിലും
താതന്‍ നിയോഗിക്കിലേതുമേ സംശയം
ചേതസി ചെറ്റില്ലെനിക്കെന്നറിക നീ
താതകാര്യമനാജ്ഞപ്തമെന്നാകിലും
മോദേന ചെയ്യുന്ന നന്ദനനുത്തമന്‍
പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവന്‍
മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും
ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ-
കര്‍ത്തവ്യമല്ലെന്നു വച്ചടങ്ങുന്നവന്‍
പിത്രോര്‍മ്മലമെന്നുചൊല്ലുന്നു സജ്ജന-
മിത്ഥമെല്ല‍ാം പരിജ്ഞാതം മയാധുനാ
ആകയാല്‍ താതനിയോഗമനുഷ്ഠിപ്പാ-
നാകുലമേതുമെനിയ്ക്കില്ല നിര്‍ണയം
സത്യം കരോമഹം, സത്യം കരോമഹം
സത്യം മയോക്തം മറിച്ചു രണ്ടായ് വരാ’
രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും
രാമനോടാശു ചൊല്ലീടിനാലാദരാല്‍:
‘താതന്‍ നിനക്കഭിഷേകാര്‍ത്ഥമായുട-
നാദരാല്‍ സംഭരിച്ചോരു സംഭാരങ്ങള്‍
കൊണ്ടഭിഷേകം ഭരതനു ചെയ്യണം
രണ്ട‍ാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു
നീ പതിന്നാലു സംവത്സരം കാനനേ
താപസവേഷേണ വാഴുകയും വേണം
നിന്നോടതു നിയോഗിപ്പാന്‍ മടിയുണ്ടു
മന്നവനിന്നതു ദു:ഖമാകുന്നതും’
എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാന്‍:
ഇന്നതിനെന്തൊരു വൈഷമ്യമായതും?
ചെയ്കഭിഷേകം ഭരതനു ഞാനിനി
വൈകാതെ പോവന്‍ വനത്തിനു മാതാവേ!
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു
ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം?
രാജ്യത്തെ രക്ഷിപ്പതിന്നു മതിയവന്‍
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേതുമെളുതല്ലോ
സ്നേഹമെന്നെക്കുറിച്ചേറുമമ്മക്കുമീ-
ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാല്‍
ആകാശഗംഗയെ പാതാളലോകത്തു
വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥന്‍
തൃപ്തി വരുത്തി പിതൃക്കള്‍ക്കു പൂരുവും
തൃപ്തനാക്കീടിനാന്‍ താതനു തന്നുടെ
യൌവനം നല്‍കിജ്ജരാനരയും വാങ്ങി
ദിവ്യന്മാരായവര്‍ പിതൃപ്രസാദത്തിനാല്‍
അല്പമായൊള്ളോരു കാര്യം നിരൂപിച്ചു
മല്പിതാ ദു:ഖിപ്പതിനില്ലവകാശം’
രാഘവ വാക്യമേവം കേട്ടു ഭൂപതി
ശോകേന നന്ദനന്‍ തന്നോടു ചൊല്ലിനാന്‍:
‘സ്ത്രീജിതനായതികാമുകനായൊരു
രാജാധമനാകുമെന്നെയും വൈകാതെ
പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ
ദോഷം നിനക്കതിനേതുമകപ്പെടാ
അല്ലായ്കിലെന്നോടു സത്യദോഷം പറ്റു-
മല്ലോ കുമാര! ഗുണ‍ാംബുധേ!രാഘവ!‘
പൃഥ്വീപതീന്ദ്രന്‍ ദശരഥനും പുന-
രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാന്‍:
“ഹാ രാമ! ഹാ ജഗന്നാഥ!ഹാ ഹാ രാമ!
ഹാ രാമ! ഹാഹാ മമ പ്രാണ വല്ലഭ!
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ?
എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം
തന്നില്‍ ഗമിയ്ക്കുന്നതെങ്ങനെ നന്ദന?
എന്നിത്തരം പലജാതി പറകയും
കണ്ണുനീരാലോല വാര്‍ത്തു കരകയും
നന്നായ് മുറുകെമുറുകെത്തഴുകയും
പിന്നെച്ചുടുചുടെ ദീര്‍ഘമായ് വീര്‍ക്കയും
ഖിന്നനായോരു പിതാവിനെക്കണ്ടുടന്‍
തന്നുടെ കയ്യാല്‍ കുളുര്‍ത്തജലം കൊണ്ടു
കണ്ണും മുഖവും തുടച്ചു രഘുത്തമന്‍
ആശ്ലേഷനീതിവാഗ്വൈഭവാദ്യങ്ങളാ-
ലാശ്വസിപ്പിച്ചാന്‍ നയകോവിദന്‍ തദാ
‘എന്തിനെന്‍ താതന്‍ വൃഥൈവ ദു:ഖിയ്ക്കുന്ന-
തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ!
സത്യത്തെ രക്ഷിച്ചു കൊള്ളുവാന്‍ ഞങ്ങള്‍ക്കു
ശക്തിപോരായ്കയുമില്ലിതു രണ്ടിനും
സോദരന്‍ നാടു ഭരിച്ചിരുന്നീടുക
സാദരം ഞാനരണ്യത്തിലും വാഴുവന്‍
ഓര്‍ക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതില്‍
സൌഖ്യമേറും വനത്തിങ്കല്‍ വാണീടുവാന്‍
ഏതുമേ ദണ്ഡമില്ലാതെ കര്‍മ്മം മമ-
മാതാവെനിയ്ക്കു വിധിച്ചതു നന്നല്ലോ
മാതാവു കൌസല്യ തന്നെയും വന്ദിച്ചു
മൈഥിലിയോടും പറഞ്ഞിനി വൈകാതെ
പോവതിന്നായ് വരുന്നേനെ’ന്നരുള്‍ ചെയ്തു
ദേവനും മാതൃഗേഹം പുക്കതു നേരം
ധാര്‍മ്മികയാകിയ മാതാ സുസമ്മതം
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികള്‍
പുത്രാഭ്യുദയത്തിനായ്ക്കൊണ്ടു ചെയ്യിച്ചു
വിത്തമതീവ ദാനങ്ങള്‍ ചെയ്താദരാല്‍
ഭക്തികൈക്കൊണ്ടു ഭഗവല്പദ‍ാംബുജം
ചിത്തത്തില്‍ നന്നായുറപ്പിച്ചിളകാതെ
നന്നായ് സമാധിയുറച്ചിരിക്കുന്നേരം
ചെന്നോരു പുത്രനേയും കണ്ടതില്ലല്ലോ
അന്തികേ ചെന്നു കൌസല്യയോടന്നേരം
സന്തോഷമോടു സുമിത്ര ചൊല്ലീടിനാള്‍:
‘രാമനുപഗതനായതു കണ്ടീലേ?
ഭൂമിപാലപ്രിയേ!നോക്കീടു’കെന്നപ്പോള്‍
വന്ദിച്ചു നില്‍ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണര്‍ന്നീടിനാള്‍
പിന്നെ മടിയിലിരുത്തി നിറുകയില്‍
നന്നായ് മുകര്‍ന്നു മുകര്‍ന്നു കുതൂഹലാല്‍
ഇന്ദീവരദളശ്യാമകളേബരം
മന്ദമന്ദം തലോടിപ്പറഞ്ഞീടിനാള്‍:
‘എന്തെന്മകനേ! മുഖ‍ാംബുജം വാടുവാന്‍
ബന്ധമുണ്ടായതു പാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ‘
യെന്നു മാതാവു പറഞ്ഞോരനന്തരം
വന്ന ശോകത്തെയടക്കി രഘുവരന്‍
തന്നുടെ മാതാവിനോടരുളിച്ചെയ്തു:
‘ഇപ്പോള്‍ ഭുജിപ്പാനവസരമില്ലമ്മേ; ക്ഷിപ്ര-
മരണ്യവാസത്തിനു പോകണം
മുല്‍പ്പാടു കേകയപുത്രിയാമമ്മയ്ക്കു
മല്‍പ്പിതാ രണ്ടു വരം കൊടുത്തീടിനാന്‍
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു-
മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും
തത്ര പതിന്നാലു സംവത്സരം വസി-
ച്ചത്ര വന്നീടുവന്‍ പിന്നെ ഞാന്‍ വൈകാതെ
സന്താപമേതും മനസ്സിലുണ്ടാകാതെ
സന്തുഷ്ടയായ് വസിച്ചീടുക മാതാവും”‘
ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ
പാരില്‍ മോഹിച്ചു വീണീടിനാനാകുലാല്‍
പിന്നെ മോഹം തീര്‍ന്നിരുന്നു ദു:ഖാര്‍ണ്ണവം
തന്നില്‍ മുഴുകിക്കരഞ്ഞു കരഞ്ഞുടന്‍
തന്നുടെ നന്ദനന്‍ തന്നോടു ചൊല്ലിനാ’-
‘ളിന്നു നീ കാനനത്തിന്നു പോയീടുകില്‍
എന്നെയും കൊണ്ടുപോകേണം മടിയാതെ
നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ദ്ധം പൊറുക്കുമോ?
ദണ്ഡകാരണ്യത്തിനാശു നീ പോകില്‍ ഞാന്‍
ദണ്ഡധരാലയത്തിന്നു പോയീടുവന്‍
പൈതലെ വേര്‍വിട്ടുപോയ പശുവിനു-
ള്ളാധി പറഞ്ഞറിയിയ്ക്കരുതല്ലോ?
നാടു വാഴേണം ഭരതനെന്നാകില്‍ നീ
കാടു വാഴേണമെന്നുണ്ടോ വിധിമതം?
എന്തു പിഴച്ചതു കൈകേയിയോടു നീ
ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാല്‍.
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു
ഭേദം നിനക്കു ചെറ്റില്ലെന്നു നിശ്ചയം
പോകണമെന്നു താതന്‍ നിയോഗിയ്ക്കില്‍, ഞാന്‍
പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി-
തന്നുടെ വാചാ ഗമിയ്ക്കുന്നതാകിലോ
ഞാനുമെന്‍ പ്രാണങ്ങളെ ത്യജിച്ചീടുവന്‍
മാനവവംശവും പിന്നെ മുടിഞ്ഞുപോം
തത്ര കൌസല്യാവചനങ്ങളിങ്ങനെ
ചിത്തതാപേണ കേട്ടോരു സൌമിത്രിയും
ശോകരോഷങ്ങള്‍ നിറഞ്ഞ നേത്രാഗ്നിനാ
ലോകങ്ങളെല്ല‍ാം ദഹിച്ചുപോകും വണ്ണം
രാഘവന്‍ തന്നെ നോക്കിപ്പറഞ്ഞീടിനാന്‍
‘ആകുലമെന്തിതു കാരണമുണ്ടാവാന്‍?
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠപ്രിയം
ബന്ധിച്ചു താതനേയും പിന്നെ ഞാന്‍ പരി-
പന്ഥികളായുളളവരേയുമൊക്കവേ
അന്തകന്‍ വീട്ടിന്നയച്ചഭിഷേകമൊ-
രന്തരം കൂടാതെ സാധിച്ചുകൊള്ളുവന്‍
ബന്ധമില്ലേതുമിതിന്നു ശോകിപ്പതി-
നന്തര്‍മുദാ വസിച്ചീടുക മാതാവേ!
ആര്യപുത്രാഭിഷേകം കഴിച്ചീടുവാന്‍
ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിര്‍ണ്ണയം
കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ-
ചാര്യനും ശാസനം ചെയ്കെന്നതേ വരൂ’
ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ
ദുഗ്ദ്ധമാമ്മാറു സൌമിത്രി നില്‍ക്കുന്നേരം
മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു
നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു
സുന്ദരനിന്ദിരാമന്ദിരവത്സനാ-
നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹന്‍
ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക-
വൃന്ദവന്ദ്യ‍ാംഘ്രിയുഗ്മാരവിന്ദന്‍ പൂര്‍ണ്ണ-
ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയന്‍
വൃന്ദാരവൃന്ദ മന്ദാരദാരൂപമന്‍

ramayanam-day-6
Related Posts