കർക്കിടകം സ്പെഷ്യൽ
രാമായണം 23-ാം ദിവസം പാരായണം ചെയ്യേണ്ടഭാഗം

യുദ്ധകാണ്ഡം

ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! രാമ! നാരായണ! രാമ!
നാരായണ! രാമ! നാരായണ! ഹരേ!
രാമ! രമാരമണ! ത്രിലോകീപതേ!
രാമ! സീതാഭിരാമ! ത്രിദശപ്രഭോ!
രാമ! ലോകാഭിരാമ! പ്രണവാത്മക!
രാമ! നാരായണാത്മാരാമ! ഭൂപതേ!
രാമകഥാമൃതപാനപൂര്‍ണ്ണാനന്ദ-
സാരാനുഭൂതിക്കു സാമ്യമില്ലേതുമേ
ശാരികപ്പൈതലേ! ചൊല്ലുചൊല്ലിന്നിയും
ചാരുരാമായണയുദ്ധം മനോഹരം
ഇഥമാകര്‍ണ്യ കിളിമകള്‍ ചൊല്ലിനാള്‍
ചിത്തം തെളിഞ്ഞു കേട്ടീടുവിനെങ്കിലോ
ചന്ദ്രചൂഡന്‍ പരമേശ്വരനീശ്വരന്‍
ചന്ദ്രികാമന്ദസ്മിതം പൂണ്ടരുളിനാന്‍
ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ-
ചന്ദ്രചരിതം പവിത്രം ശൃണുപ്രിയേ!

ശ്രീരാമാദികളുടെ നിശ്ചയം‍

ശ്രീരാമചന്ദ്രന്‍ ഭുവനൈകനായകന്‍
താരകബ്ര്ഹ്മാത്മകന്‍ കരുണാകരന്‍
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി-
ലാരൂഢമോദാലരുള്‍ ചെയ്തിതാദരാല്‍!
“ദേവകളാലുമസാദ്ധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോര്‍ക്കും വിധൌ
ചിത്തേ നിരൂപിക്കപോലുമശക്യമാ-
മബ്ധി ശതയോജനായതമശ്രമം
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു-
ലങ്കയും ചുട്ടുപൊള്ളിച്ചിതു വിസ്മയം
ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു-
മെങ്ങുമൊരുനാളുമില്ലെന്നു നിര്‍ണ്ണയം
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണന്‍-
തന്നെയും മിത്രാത്മജനെയും കേവലം
മൈഥിലിയെക്കണ്ടു വന്നതുകാരണം
വാതാത്മജന്‍ പരിപാലിച്ചിതു ദൃഢം.
അങ്ങനെയായതെല്ലാമിനിയുമുട-
നെങ്ങനെ വാരിധിയെക്കടന്നീടുന്നു
നക്രമകരചക്രാദി പരിപൂര്‍ണ്ണ-
മുഗ്രമായുള്ള സമുദ്രം കടന്നുപോയ്
രാവണനെപ്പടയോടുമൊടുക്കി ഞാന്‍
ദേവിയെയെന്നു കാണുന്നിതു ദൈവമേ!”
രാമവാക്യം കേട്ടു സുഗ്രീവനും പുന-
രാമയം തീരുമാറാശു ചൊല്ലീടിനാന്‍:
“ലംഘനം ചെയ്തു സമുദ്രത്തെയും ബത!
ലങ്കയും ഭസ്മീകരിച്ചവിളംബിതം
രാവണന്‍ തന്നെസ്സകുലം കൊലചെയ്തു
ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാന്‍
ചിന്തയുണ്ടാകരുതേതുമേ മാനസേ-
ചിന്തയാകുന്നതു കാര്യവിനാശിനി
ആരാലുമോര്‍ത്താല്‍ ജയിച്ചുകൂടാതൊരു
ശൂരരിക്കാണായ വാനരസഞ്ചയം
വഹ്നിയില്‍ ചാടണമെന്നു ചൊല്ലീടിലും
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവര്‍
വാരിധിയെക്കടപ്പാനുപായം പാര്‍ക്ക-
നേരമിനിക്കളയാതെ രഘുപതേ!
ലങ്കയില്‍ ചെന്നുന‍ാം പുക്കിതെന്നാകിലോ
ലങ്കേശനും മരിച്ചാനെന്നു നിര്‍ണ്ണയം.
ലോകത്രയത്തിങ്കലാരെതിര്‍ക്കുന്നിതു-
രാഘവ! നിന്‍ തിരുമുമ്പില്‍ മഹാരണേ
അസ്ത്രേണശോഷണം ചെയ്ക ജലധിയെ-
സത്വരം സേതുബന്ധിക്കിലുമ‍ാം ദൃഢം
വല്ല കണക്കിലുമുണ്ട‍ാം ജയം തവ-
നല്ല നിമിത്തങ്ങള്‍ കാണ്‍ക രഘുപതേ!”
ഭക്തിശക്ത്യന്വിതമിത്രപുത്രോക്തിക-
ളിത്ഥമാകര്‍ണ്യ കാകുല്‍‌സ്ഥനും തല്‍ക്ഷണേ
മുമ്പിലാമ്മാറു തൊഴുതുനില്‍ക്കും വായു-
സംഭവനോടു ചോദിച്ചരുളീടിനാന്‍:

ലങ്കാവിവരണം

ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ടമതില്‍കിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാന്‍‘
എന്നതു കേട്ടു തൊഴുതു വാതാത്മജന്‍
നന്നായ്ത്തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍:
‘മധ്യേ സമുദ്രം ത്രികൂടാചലം വളര്‍-
ന്നത്യുന്നതമതിന്‍മൂര്‍ദ്ധ്നി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങള്‍ക്കു
കാണ‍ാം കനകവിമാനസമാനമായ്.
വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന
പുത്തന്‍കനകമതിലതിന്‍ചുറ്റുമേ
ഗോപുരം നാലുദിക്കികലുമുണ്ടതി-
ശോഭിതമായതിനേഴുനിലകളും
അങ്ങനെതന്നെയതിനുള്ളിനുള്ളിലായ്
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
ഏഴിനും നന്നാലു ഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടങ്ങാധമായ്
ചൊല്ലുവാന്‍വേല യന്ത്രപ്പാലപംക്തിയും
അണ്ടര്‍കോന്‍‌ദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാര്‍പതിനായിരം.
ദക്ഷിണഗോപുരം രക്ഷിച്ചുനില്‍ക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
ഉത്തരഗോപുരം കാത്തുനില്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരര്‍.
ദിക്കുകള്‍നാലിലുമുള്ളതിലര്‍ദ്ധമു-
ണ്ടുഗ്രതയോടു നടുവു കാത്തീടുവാന്‍
അന്ത:പുരം കാപ്പതിന്നുമുണ്ടത്രപേര്‍
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം.
ഹാടകനിര്‍മ്മിതഭോജനശാലയും
നാടകശാല നടപ്പന്തല്‍പിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു
നിര്‍ജ്ജനമായുള്ള നിര്‍മ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലന്തനും
തല്പുരം തന്നില്‍നീളേത്തിരഞ്ഞേനഹം
മല്പിതാവിന്‍നിയോഗേന ചെന്നേന്‍ബലാല്‍
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടു കൂപ്പിനേന്‍
അംഗുലീയം കൊടുത്താശു ചൂഡാരത്ന-
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും
കേട്ടു വിടവഴങ്ങിച്ചു പുറപ്പെട്ടു
കാട്ടിയേന്‍പിന്നെക്കുറഞ്ഞൊരവിവേകം.
ആരാമമൊക്കെ തകര്‍ത്തതു കാക്കുന്ന
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേന്‍.
രക്ഷോവരാത്മജനാകിയ ബാലക-
നക്ഷകുമാരനവനെയും കൊന്നു ഞാന്‍
എന്നു വേണ്ടാ ചുരുക്കിപ്പറഞ്ഞീടുവാന്‍
മന്നവ! ലങ്കാപുരത്തിങ്കലുള്ളതില്‍
നാലൊന്നു സൈന്യമൊടുക്കിവേഗേന പോയ്
കാലേ ദശമുഖനെക്കണ്ടു ചൊല്ലിനേന്‍
നല്ലതെല്ല‍ാം പിന്നെ, രാവണന്‍കോപേന
ചൊല്ലിനാന്‍തന്നിടെ ഭൃത്യരോ’ടിപ്പൊഴേ
കൊല്ലുക വൈകാതിവനെ’യെന്നന്നേരം
കൊല്ലുവാന്‍വന്നവരോടു വിഭീഷണന്‍
ചൊല്ലിനാനഗ്രജന്‍തന്നോടുമാദരാല്‍:
‘കൊല്ലുമാറില്ല ദൂതന്മാരെയാരുമേ
ചൊല്ലുള്ള രാജധര്‍മ്മങ്ങളറിഞ്ഞവര്‍
കൊല്ലാതയയ്ക്കടയാളപ്പെടുത്തതു
നല്ലതാകുന്നതെ’ന്നപ്പോള്‍ദശാനനന്‍
ചൊല്ലിനാന് വാലധിക്കഗ്നി കൊളുത്തുവാന്‍
സസ്നേഹവാസസാ പുച്ഛം പൊതിഞ്ഞവ-
രഗ്നികൊളുത്തിനാരപ്പോളടിയനും
ചുട്ടുപൊട്ടിച്ചേനിരുനൂറു യോജന
വട്ടമായുള്ള ലങ്കാപുരം സത്വരം
മന്നവ! ലങ്കയിലുള്ള പടയ്ല് നാ-
ലൊന്നുമൊടുക്കിനേന്‍ത്വല്പ്രസാദത്തിനാല്‍.
ഒന്നുകൊണ്ടുമിനിക്കാലവിളംബനം
നന്നല്ല പോക പുറപ്പെടുകാശു ന‍ാം.
യുദ്ധസന്നദ്ധരായ് ബദ്ധരോഷം മഹാ-
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം
സംഖ്യയില്ലാതോളമുള്ള മഹാകപി-
സംഘേന ലങ്കാപുരിക്കു ശങ്കാപഹം
ലംഘനം ചെയ്തു നക്തഞ്ചരനായക-
കിങ്കരന്മാരെ ക്ഷണേന പിതൃപതി-
കിങ്കരന്മാര്‍ക്കു കൊടുത്തു ദശാനന-
ഹുങ്കൃതിയും തീര്‍ത്തു സംഗരാന്തേ ബലാല്‍
പങ്കജനേത്രയെക്കൊണ്ടുപോര‍ാം വിഭോ!
പങ്കജനേത്ര! പരംപുരുഷ! പ്രഭോ!

യുദ്ധയാത്ര

അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ
സഞ്ജാതകൌതുകം സംഭാവ്യ സാദരം
അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു
കഞ്ജവിലോചനനാകിയ രാഘവന്‍:
‘ഇപ്പോള്‍വിജയമുഹൂര്‍ത്തകാലം പട-
യ്ക്കുല്‍പ്പന്നമോദം പുറപ്പെടുകേവരും.
നക്ഷത്രമുത്രമതും വിജയപ്രദം
രക്ഷോജനര്‍ക്ഷമ‍ാം മൂലം ഹതിപ്രദം
ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ
ലക്ഷണമെല്ല‍ാം നമുക്കു ജയപ്രദം
സൈന്യമെല്ല‍ാം പരിപാലിച്ചു കൊള്ളണം
സൈന്യാധിപനായ നീലന്‍മഹാബലന്‍
മുമ്പും നടുഭാഗവുമിരുഭാഗവും
പിന്‍പടയും പരിപാലിച്ചുകൊള്ളുവാന്‍
വമ്പര‍ാം വാനരന്മാരെ നിയോഗിക്ക
രംഭപ്രമാഥിപ്രമുഖരായുള്ളവര്‍
മുന്‍പില്‍ഞാന്‍മാരുതികണ്ഠവുമേറി മല്‍
പിമ്പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതരികവേ
നിര്‍ഗ്ഗമിച്ചീടുക മറ്റുള്ള വീരരും
നീലന്‍ഗജന്‍ഗവയന്‍ഗവാക്ഷന്‍ബലി
ശൂലിസമാനന‍ാം മൈന്ദന്‍വിവിദനും
പങ്കജസംഭവസൂനു സുഷേണനും
തുംഗന്‍നളനും ശതബലി താരനും
ചൊല്ലുള്ള വാനരനായകന്മാരോടു
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും
കൂടിപ്പുറപ്പെടുകേതുമേ വൈകരു-
താടലുണ്ടാകരുതാര്‍ക്കും വഴിക്കെടോ!’
ഇത്ഥമരുള്‍ചെയ്തു മര്‍ക്കടസൈനിക-
മദ്ധ്യേ സഹോദരനോടും രഘുപതി
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന
നക്ഷത്രനാഥനും ഭാസ്കരദേവനും
ആകാശമാര്‍ഗ്ഗേ വിളങ്ങുന്നതുപോലെ
ലോകനാഥന്മാര്‍തെളിഞ്ഞു വിളങ്ങിനാര്‍.
ആര്‍ത്തു വിളിച്ചു കളിച്ചു പുളച്ചു ലോ-
കാര്‍ത്തി തീര്‍ത്തീടുവാന്‍മര്‍ക്കടസഞ്ചയം
രാത്രിഞ്ചരേശ്വരരാജ്യം പ്രതി പര-
മാസ്ഥയാ വേഗാല്‍നടന്നുതുടങ്ങിനാര്‍.
രാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു
വാര്‍ദ്ധി നടന്നങ്ങടുക്കുന്നതുപോലെ
ചാടിയുമോടിയുമോരോ വനങ്ങളില്‍
തേടിയും പക്വഫലങ്ങള്‍ഭുജിക്കയും
ശൈലവനനദീജാലങ്ങള്‍പിന്നിട്ടു
ശൈലശരീരികളായ കപികുലം
ദക്ഷിണസിന്ധുതന്നുത്തരതീരവും
പുക്കു മഹേന്ദ്രാചലാന്തികേ മേവിനാര്‍
മാരുതിതന്നുടെ കണ്ഠ്ദേശേനിന്നു
പാരിലിറങ്ങി രഘുകുലനാഥനും
താരേയകണ്ഠമമര്‍ന്ന സൌമിത്രിയും
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രരും
വാരിധി തീരം പ്രവേശിച്ചനന്തരം
സൂര്യനും വാരിധിതന്നുടെ പശ്ചിമ-
തീരം പ്രവേശിച്ചതപ്പോള്‍നൃപാധിപന്‍
സൂര്യാത്മജനോടരുള്‍ചെയ്തിതാശു ‘ന‍ാം
വാരിയുമുത്തു സന്ധ്യാവന്ദനംചെയ്തു
വാരാന്നിധിയെക്കടപ്പാനുപായവും
ധീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു
പാരാതെ കല്പിക്കവേണമിനിയുടന്‍
വാനരസൈന്യത്തെ രക്ഷിച്ചുകൊള്ളണം
സേനാധിപന്മാര്‍കൃശാനുപുത്രാദികള്‍
രാത്രിയില്‍മായാവിശാരദന്മാരായ
രാത്രിഞ്ചരന്മാരുപദ്രവിച്ചീടുവോര്‍‘
ഏവമരുള്‍ചെയ്തു സന്ധ്യയും വന്ദിച്ചു
മേവിനാന്‍പര്‍വതാഗ്രേ രഘുനാഥനും
വാനരവൃന്ദം മകരാലയം കണ്ടു
മാനസേ ഭീതി കലര്‍ന്നു മരുവിനാര്‍
നക്രചക്രൌഘ ഭയങ്കരമെത്രയു-
മുഗ്രം വരുണാലയം ഭീമനിസ്വനം
അത്യുന്നതതരംഗാഢ്യമഗാധമി-
തുത്തരണം ചെയ്‌വതിന്നരിതാര്‍ക്കുമേ
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ-
ന്നെങ്ങനെ രാവണന്‍തന്നെ വധിക്കുന്നു?
ചിന്താപരവശന്മാരായ് കപികളു-
മന്ധബുദ്ധ്യാ രാമപാര്‍ശ്വേ മരുവിനാര്‍‌‌
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാന്‍
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും
ദു:ഖം കലര്‍ന്നു വിലാപം തുടങ്ങിനാ-
നൊക്കെ ലോകത്തെയനുകരിച്ചീടുവാന്‍
ദു:ഖഹര്‍ഷഭയക്രോധലോഭാദികള്‍
സൌഖ്യമദമോഹകാമജന്മാദികള്‍
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ
സുജ്ഞാനരൂപനായുള്ള ചിദാത്മനി
സംഭവിക്കുന്നു വിചാരിച്ചു കാണ്‍കിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിന‍ാം
കിം പരമാത്മനി സൌഖ്യദു:ഖാദികള്‍
സമ്പ്രസാദത്തിങ്കലില്ല രണ്ടേതുമേ
സമ്പ്രതി നിത്യമാനന്ദമാത്രം പരം
ദു:ഖാദിസര്‍വ്വവും ബുദ്ധിസംഭൂതങ്ങള്‍
മുഖ്യന‍ാം രാമന്‍പരാത്മാ പരം‌പുമാന്‍
മായാഗുണങ്ങളില്‍സംഗതനാകയാല്‍
മായവിമോഹിതന്മാര്‍ക്കു തോന്നും വൃഥാ.
ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു-
മൊക്കെയോര്‍ത്താലബുധന്മാരുടെ മതം.

രാവണാദികളുടെ ആലോചന
അക്കഥ നില്‍ക്ക ദശരഥപുത്രരു-
മര്‍ക്കാത്മജാദികളായ കപികളും
വാരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയില്‍വാഴുന്ന ലങ്കേശ്വരന്‍തദാ
മന്ത്രികള്‍തമ്മെ വരുത്തി വിരവോടു
മന്ത്രനികേതനം പുക്കിരുന്നീടിനാന്‍
ആദിതേയാസുരേന്ദ്രാദികള്‍ക്കുമരു-
താതൊരു കര്‍മ്മങ്ങള്‍മാരുതി ചെയ്തതും
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍
മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍:
‘മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ-
ളാരുമറിയാതിരിക്കയുമല്ലല്ലോ
ആര്‍ക്കും കടക്കരുതാതൊരു ലങ്കയി-
ലൂക്കോടുവന്നകം‌പുക്കൊരു വാനരന്‍
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടാതഴിച്ചാനുപവനം
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനെയും കൊന്നു
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും
ലംഘനം ചെയ്തൊരു സങ്കടമെന്നിയേ
സ്വസ്ഥനായ് പോയതോര്‍ത്തോളം നമുക്കുള്ളി-
ലെത്രയും നാണമാമില്ലൊരു സംശയം
ഇപ്പോള്‍കപികുലസേനയും രാമനു-
മബ്ധിതന്നുത്തരതീരേ മരുവുന്നോര്‍.
കര്‍ത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്പിക്ക നിങ്ങളും.
മന്ത്രവിശാരദന്മാര്‍നിങ്ങളെന്നുടെ
മന്ത്രികള്‍ചൊന്നതു കേട്ടതു മൂലമായ്
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്ലുവിന്‍വൈകാതെ.
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ-
ളെന്നിലേ സ്നേഹവും നിങ്ങള്‍ക്കചഞ്ചലം.
ഉത്തമം മദ്ധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
സാദ്ധ്യമിദ,മിദം ദുസ്സാദ്ധ്യമാ,മിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
കേട്ടാല്‍പലര്‍ക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നീദൃശം.
എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാന്‍
ഓരോ തരം പറഞ്ഞൂനങ്ങളുള്ളതു
തീരുവാനായ് പ്രതിപാദിച്ചനന്തരം
നല്ലതിതെന്നൈകമത്യമായേവനു-
മുള്ളിലുറച്ചു കല്പിച്ചു പിരിവതു
മദ്ധ്യമമാ‍യുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താന്‍താന്‍പറഞ്ഞതു
സാധിപ്പതിനു ദുസ്തര്‍ക്കം പറഞ്ഞതു
ബാധിച്ചു മറ്റേവനും പറഞ്ഞീര്‍ഷ്യയാ
കാലുഷ്യചേതസാ കലിച്ചുകൂടാതെ
കാലവും ദീര്‍ഘമായിട്ടു പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യനായുള്ളോനധമമതെത്രയും
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങള്‍വിചാരിച്ചു ചൊല്ലുവിന്‍’
ഇങ്ങനെ രാവണന്‍ചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാര് നിശാചരര്‍ചൊല്ലിനാര്‍:
‘നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും
ലോകങ്ങളെല്ല‍ാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ?
മര്‍ത്ത്യന‍ാം രാമങ്കല്‍നിന്നു ഭയം തവ
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടന്‍
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം
വിശ്രുതയായൊരു കീര്‍ത്തി വളര്‍ത്തതും
പുത്രന‍ാം മേഘനിനാദനതോര്‍ക്ക നീ
വിത്തേശനെപ്പുരായുദ്ധമദ്ധ്യേഭവാന്‍
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവും
കാലനെപ്പോരില്‍ജയിച്ച ഭവാനുണ്ടോ
കാലദണ്ഡത്താലൊരു ഭയമുണ്ടാകൂ?
ഹുങ്കാരമാത്രേണതന്നെ വരുണനെ
സംഗരത്തിങ്കല്‍ജയ്ച്ചീലയോ ഭവാന്‍?
മറ്റുള്ള ദേവകളെപ്പറയേണമോ
പറ്റലരാരു മറ്റുള്ളാതു ചൊല്ലു നീ!
പിന്നെ മയന‍ാം മഹാസുരന്‍പേടിച്ചു
കന്യകാരത്നത്തെ നല്‍കീലയൊ-തവ?
ദാനവന്മാര്‍കരംതന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ?
കൈലാസശൈലമിളക്കിയെടുത്തുട-
നാലോലമമ്മാനമാടിയകാരണം
കാലാരി ചന്ദ്രഹാസത്തെ നല്‍കീലയോ
മൂലമുണ്ടോ വിഷാദിപ്പാന്‍മനസി തേ?
ത്രൈലോക്യവാസികളെല‍ാം ഭവല്‍ബല-
മാലോക്യ ഭീതികലര്‍ന്നു മരുവുന്നു
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങള്‍
വീരരായുള്ള നമുക്കോക്കില്‍നാണമ‍ാം
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ-
രാമയമെന്നിയേ പൊയ്ക്കൊണ്ടതുമവന്‍
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ-
യങ്ങവന്‍ജീവനോടേ പോകയില്ലല്ലോ.’
ഇത്ഥം ദശമുഖനോടറിയിച്ചുടന്‍
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാര്‍:
‘മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്പിച്ചയയ്ക്കുന്നതാകിലോ
മാനുഷജാതികളില്ല ലോകത്തിങ്കല്‍
വാനരജാതിയുമില്ലെന്നതും വരും
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
എത്രയും പാരമിളപ്പം നമുക്കതു-
മുള്‍ത്താരിലോര്‍ത്തരുളേണം ജഗല്‍‌പ്രഭോ!’
നക്തഞ്ചരവരരിത്ഥം പറഞ്ഞള-
വുള്‍ത്താപമൊട്ടു കുറഞ്ഞു ദശാസ്യനും.

രാവണ കുംഭകര്‍ണ്ണ സംഭാഷണം
നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ
വിദ്രുതമഗ്രജന്‍ തന്നെ വണങ്ങിനാന്‍
ഗാഢ ഗാഢം പുണര്‍ന്നൂഢമോദം നിജ
പീഠമതിന്മേലിരുത്തിദ്ദശാസ്യനും
വൃത്താന്തമെല്ലാമവരജന്‍ തന്നോടു
ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം
ഉള്‍ത്താരിലുണ്ടായ ഭീതിയോടുമവന്‍
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാന്‍
“ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ
രാമന്‍ ഭവാനെ ക്ഷണം കണ്ടുകിട്ടുകില്‍
ഭൂമിയില്‍ വാഴ്വാനയയ്ക്കയില്ലെന്നുമേ
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കില്‍
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്
രാമന്‍ മനുഷ്യനല്ലേക സ്വരൂപന‍ാം
ശ്രീമാന്‍ മഹാവിഷ്ണു നാരായണന്‍ പരന്‍
സീതയാകുന്നതു ലക്ഷ്മീഭഗവതി
ജാതയായാള്‍ തവനാശം വരുത്തുവാന്‍
മോഹേന നാദഭേദം കേട്ടു ചെന്നുടന്‍
ദേഹനാശം മൃഗങ്ങള്‍ക്കു വരുന്നിതു
മീനങ്ങളെല്ല‍ാം രസത്തിങ്കല്‍ മോഹിച്ചു
താനേ ബളിശം വിഴുങ്ങി മരിക്കുന്നു
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍
മഗ്നമായ് മൃത്യുഭവിക്കുന്നിതവ്വണ്ണം
ജാനകിയെക്കണ്ടു മോഹിക്ക കാരണം
പ്രാണവിനാശം ഭവാനുമകപ്പെടും
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നതെന്നാകിലും
ചൊല്ലുമതിങ്കല്‍ മനസ്സതിന്‍ കാരണം
ചൊല്ലുവന്‍ മുന്നം കഴിഞ്ഞ ജന്മത്തിലേ
വാസനകൊണ്ടതു നീക്കരുതാര്‍ക്കുമേ-
ശാസനയാലു മടങ്ങുകയില്ലതു
വിജ്ഞാനമുള്ള ദിവ്യന്മാര്‍ക്കുപോലുമ-
റ്റജ്ഞാനികള്‍ക്കോ പറയേണ്ടതില്ലല്ലോ
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോര്‍ക്കുമാപത്തിനായ് നിര്‍ണ്ണയം
ഞാനിതിനിന്നിനി രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കുവന്‍
ജാനകിതന്നെയനുഭവിച്ചീടു നീ
മാനസേ ഖേദമുണ്ടാകരുതേതുമേ
ദേഹത്തിനന്തരം വന്നുപോം മുന്നമേ
മോഹിച്ചതാഹന്ത! സാധിച്ചുകൊള്‍ക നീ
ഇന്ദ്രിയങ്ങള്‍ക്കു വശന‍ാം പുരുഷനു
വന്നീടുമാപത്തു നിര്‍ണ്ണയമോര്‍ത്തു കാണ്‍
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ”
ഇന്ദ്രാരിയ‍ാം കുംഭകര്‍ണ്ണോക്തി കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാല്‍
“മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കി ഞാന്‍
ആശുവരുവനനുജ്ഞയെച്ചെയ്കിലെ-“
നാശരാധീശ്വരനോടു ചൊല്ലീടിനാന്‍.

രാവണ വിഭീഷണ സംവാദം
അന്നേരമാഗതനായ വിഭീഷണൻ
തന്നരികത്തങ്ങിരുത്തിദ്ദശാനനൻ
ചൊന്നാനവനോടു പഥ്യം വിഭീഷണൻ:
‘രാക്ഷസാധീശ്വര! വീര! ദശാനന!
കേൾക്കണമെന്നുടെ വാക്കുകളിന്നു നീ.
നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളാവരോടു ചൊല്ലുള്ള ബുധജനം
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം
യുദ്ധത്തിനാരുള്ളാതോർക്ക നീ രാമനോ-
ടിത്രിലോകത്തിങ്കൽനക്തഞ്ചരാധിപ?
മത്തനുന്മത്തൻപ്രഹസ്തൻവികടനും
സുപ്തഘ്നയജ്ഞാന്തകാദികളും തഥാ
കുംഭകർണ്ണൻജംബുമാലി പ്രജംഘനും
കുംഭൻനികുംഭനകമ്പനൻകമ്പനൻ
വമ്പൻമഹോദരനും മഹാപാർശ്വനും
കുംഭഹനും ത്രിശിരസ്സതികായനും
ദേവാന്തകനും നരാന്തകനും മറ്റു-
ദേവാരികൾവജ്രദംഷ്ട്രാദി വീരരും
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി-
രൂപാക്ഷ ധൂമ്രാക്ഷനും മകരാക്ഷനും
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ-
മിന്ദ്രജിത്തിന്നുമാമല്ലവനോടെടോ!
നേരേ പൊരുതു ജയിപ്പതിനാരുമേ
ശ്രീരാമനോടു കരുതായ്ക മാനസേ.
ശ്രീരാമനായതു മാനുഷനല്ല കേ-
ളാരെന്നറിവാനുമാമല്ലൊരുവനും.
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവൻ
വൈവസ്വതനും നിരൃതിയുമല്ല കേൾ
പാശിയുമല്ല ജഗൽ‌‌പ്രാണനല്ല വി-
ത്തേശനുമല്ലവനീശാനനുമല്ല
വേധാവുമല്ല ഭുജംഗാധിപനുമ-
ല്ലാദിത്യരുദ്രവസുക്കളുമല്ലവൻ.
സാ‍ക്ഷാൽമഹാവിഷ്ണു നാരായണൻപരൻ
മോക്ഷദൻസൃഷ്ടിസ്ഥിതിലയകാരണൻ
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവൻ
പന്നിയായ്, മന്നിടം പാലിച്ചുകൊള്ളുവാൻ.
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു
കൊന്നു ഹിരണ്യകശിപുവാം വീരനെ.
ലോകൈകനായകൻവാമനമൂത്തിയായ്
ലോകത്രയം ബലിയോടു വാങ്ങീടിനാൻ.
കൊന്നാനിരുപത്തൊരു തുട രാമനായ്
മന്നവന്മാരെ,യസുരാംശമാകയാൽ
അന്നന്നസുരരെയൊക്കെയൊടുക്കുവാൻ
മന്നിലവതരിച്ചീടും ജഗന്മയൻ.
ഇന്നു ദശരഥപുത്രനായ് വന്നിതു
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ
സത്യസങ്കലനാമീശ്വരൻ‌തന്മതം
മിഥ്യയായ് വന്നുകൂടായെന്നു നിർണ്ണയം
എങ്കലെന്തിന്നു പറയുന്നതെന്നൊരു
ശങ്കയുണ്ടാകിലതിന്നു ചൊല്ലീടുവൻ
സേവിപ്പവർക്കഭയത്തെക്കൊടുപ്പൊരു
ദേവനവൻകരുണാകരൻകേവലൻ
ഭക്തപ്രിയൻപരമൻപരമേശ്വരൻ
ഭുക്തിയും മുക്തിയും നൽകും ജനാർദ്ദനൻ
ആശ്രിതവത്സലനംബുജലോചന-
നീശ്വരനിന്ദിരാവല്ലഭൻകേശവൻ,
ഭക്തിയോടും തൻ‌തിരുവടിതൻ‌പദം
നിത്യമായ് സേവിച്ചുകൊൾക മടിയാതെ.
മൈഥിലീദേവിയെക്കൊണ്ടെക്കൊടുത്തു തൽ
പാദാംബുജത്തിൽനമസ്കരിച്ചീടുക.
കൈതൊഴുതാശു രക്ഷിക്കെന്നു ചൊല്ലിയാൽ
ചെയ്തപരാധങ്ങളെല്ലാം ക്ഷമിച്ചവൻ
തൻ‌പദം നൽകീടുമേവനും നമ്മുടെ
തമ്പുരാനോളം കൃപയില്ല മറ്റാർക്കും.
കാ‍ടകം‌പുക്ക നേരത്തതിബാലകൻ
താടകയെക്കൊലചെയ്താനൊരമ്പിനാൽ
കൌശികൻതന്നുടെ യാഗരക്ഷാർത്ഥമായ്
നാശം സുബാഹുമുഖ്യന്മാർക്കു നൽകിനാൻ.
തൃക്കാലടിവച്ചു കല്ലാമഹല്യയ്ക്കു
ദുഷ്കൃതമെല്ലാമൊടുക്കിയതോർക്ക നീ
ത്രൈയംബകം വില്ലു ഖണ്ഡിച്ചു സീതയാം
മയ്യൽമിഴിയാളെയും കൊണ്ടുപോകുമ്പോൾ
മാർഗ്ഗമദ്ധ്യേ കുഠാരായുധനാകിയ
ഭാർഗ്ഗവന്‌തന്നെജ്ജയിച്ചതുമത്ഭുതം
പിന്നെ വിരാധനെക്കൊന്നുകളഞ്ഞതും
ചെന്ന ഖരാദികളെക്കൊല ചെയ്തതും
ഉന്നതനാകിയ ബാലിയെക്കൊന്നതും
മന്നവനാകിയ രാ‍ഘവനല്ലയോ?
അർണ്ണവം ചാടിക്കടന്നിവിടേക്കു വ-
ന്നർണ്ണോജനേത്രയെക്കണ്ടു പറഞ്ഞുടൻ
വഹ്നിക്കു ലങ്കാപുരത്തെസ്സമർപ്പിച്ചു
സന്നദ്ധനായ്പ്പോയ മാരുതി ചെയ്തതും
ഒന്നൊഴിയാതെയ്ശ്രിഞ്ഞിരിക്കെ തവ
നന്നുനന്നാഹന്ത! തോന്നുന്നിതെങ്ങനെ!
നന്നല്ല സജ്ജനത്തോടു വൈരം വൃഥാ.
തന്വംഗിതന്നെക്കൊടുക്ക മടിയാതെ.
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞു കൊല്ലിക്കുമതോർക്ക നീ
കാലപുരം ഗമിയാതിരിക്കേണ്ടുകിൽ
കാലം വൈകാതെ കൊടുക്ക വൈദേഹിയെ
ദുർബലനായുള്ളവൻപ്രബലൻ‌തന്നോ-
ടുൾപ്പൂവിൽമത്സരംവച്ചു തുടങ്ങിയാൽ
പില്പാടു നാടും നഗരവും സേനയും
തല്‌പ്രാണനും നശിച്ചീടുമരക്ഷണാൽ.
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം.
തന്നുടെ ദുർന്നയംകൊണ്ടു വരുന്നതി-
നിന്നു നാമാളല്ല പോകെന്നു വേർപെട്ടു
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോർത്താൽഫലമില്ല മന്നവ!
രാമശരമേറ്റു മൃത്യു വരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
നേരെ പറഞ്ഞുതരുന്നതു ഞാനിനി
താരാർമകളെ കൊടുക്ക വൈകീടാതെ.
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നർത്ഥവുമെല്ലാമൊടുങ്ങിയാൽമാനസേ
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാൽ
സ്ഥാനവുമില്ല കൊടുപ്പതിനോർക്ക നീ.
മുമ്പിലേയുള്ളിൽവിചാരിച്ചു കൊള്ളണം
വമ്പനോടേറ്റാൽവരും ഫലമേവനും.
ശ്രീരാമനോടു കലാം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം.
പങ്കജനേത്രനെസ്സേവിച്ചു വാഴുന്നു
ശങ്കരനാദികളെന്നതുമോർക്ക നീ
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാൽമഹേശ്വരനോടു പിണങ്ങൊലാ
കൊണ്ടൽ‌നേർവർണ്ണനു ജാനകീദേവിയെ-
കൊണ്ടെക്കൊടുത്തു സുഖിച്ചു വസിക്ക നീ
സംശയമെന്നിയേ നൽകുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ!’
ഇത്ഥം വിഭീഷണൻപിന്നെയും പിന്നെയും
പത്ഥ്യമായുള്ളതു ചൊന്നതു കേട്ടൊരു
നക്തഞ്ചരാധിപനായ ദശാസ്യനും
ക്രുദ്ധനായ് സോദരനോടു ചൊല്ലീടിനാൻ:
‘ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കൾശത്രുക്കളാകുന്നതേവനും
മൃത്യു വരുത്തുമവരെന്നു നിർണ്ണയം.
ഇത്തരമെന്നോടു ചൊല്ലുകിലാശു നീ
വധ്യനാമെന്നാലതിനില്ല സംശയം.’
രാത്രിഞ്ചരാധിപനിത്തരം ചൊന്നള-
വോർത്താൻവിഭീഷണൻഭാഗവതോത്തമൻ:
‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേൽക്കയിലേതുമേ.
പോരുമിവനോടിനി ഞാൻപറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.
ചെന്നു തൃക്കാൽക്കൽവീണന്തികേ സന്തതം
നിന്നു സേവിച്ചുകൊൾവൻജന്മമുള്ള നാൾ.’
സത്വരം നാലമാത്യന്മാരുമായവ-
നിത്ഥം നിരൂപിച്ചുറച്ചു പുറപ്പെട്ടു.
ദാരധനാലയമിത്ര ഭൃത്യൌഘവും
ദൂരെ പരിത്യജ്യ, രാമപാദാംബുജം
മാനസത്തിങ്കലുറപ്പിച്ചു തുഷ്ടനായ്
വീണുവണങ്ങിനാനഗ്രജൻ‌തൻ‌പദം
കോപിച്ചു രാവണൻചൊല്ലിനാനന്നേര-
‘മാപത്തെനിക്കു വരുത്തുന്നതും ഭവാൻ.
രാമനെച്ചെന്നു സേവിച്ചുകൊണ്ടാലുമൊ-
രാമയമിങ്ങതിനില്ലെന്നു നിർണ്ണയം.
പോകായ്കിലോ മമ ചന്ദ്രഹാസത്തിനി-
ന്നേകാന്തഭോജനമായ്‌വരും നീയെടോ!’
എന്നതു കേട്ടു വിഭീഷണൻചൊല്ലിനാ-
‘നെന്നുടെ താതനു തുല്യനല്ലോ ഭവാൻ
താവകമായ നിയോഗമനുഷ്ഠിപ്പ-
നാവതെല്ലാമതു സൌഖ്യമല്ലോ മമ
സങ്കടം ഞാൻ‌മൂലമുണ്ടാകരുതേതു-
മെങ്കിലോ ഞാനിതാ വേഗേന പോകുന്നു,
പുത്രമിത്രാർത്ഥകളത്രാദികളോടു-
മത്ര സുഖിച്ചു സുചിരം വസിക്ക നീ
മൂലവിനാശം നിനക്കു വരുത്തുവാൻ
കാലൻദശരഥമന്ദിരേ രാമനായ്
ജാതനായാൻജനകാലയേ കാലിയും
സീതാഭിധാനേന ജാതയായീടിനാൾ
ഭൂമിഭാരം കളഞ്ഞീടുവാനായ് മുതിർ
ന്നാമോദമോടിങ്ങു വന്നാരിരുവരും.
എങ്ങനെ പിന്നെ ഞാൻചൊന്ന ഹിതോക്തിക-
ളങ്ങു ഭവാനുള്ളിലേൽക്കുന്നതു പ്രഭോ!
രാവണൻതന്നെ വധിപ്പാനവനിയിൽ
ദേവൻവിധാതാവപേക്ഷിച്ച കാരണം
വന്നു പിറന്നിതു രാമനായ് നിർണ്ണയം
പിന്നെയതിന്നന്യഥാത്വം ഭവിക്കുമോ?
ആശരവംശവിനാശം വരും‌മുമ്പേ
ദാശരഥിയെ ശരണം ഗതോസ്മി ഞാൻ.’

Related Posts