രാമായണം സ്‌പെഷ്യല്‍
രാമായണം 20-ാം ദിവസം പാരായണം ചെയ്യേണ്ടഭാഗം

സുന്ദരകാണ്ഡം

ഹരിഃ ശ്രീ ഗണപതയേ നമഃ

അവിഘ്നമസ്തു

സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍‌സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍
കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാള്‍
കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടു കൊള്‍കെന്നരുളിച്ചെയ്തു

സമുദ്രലംഘനം

ലവണജലനിധിശതകയോ ജനാവിസ്തൃതം
ലംഘിച്ചുലങ്കയില്‍ ചെല്ലുവാന്‍ മാരുതി
മനുജപരിവൃഢചരണനളിനയുഗളം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം
കപിവരരൊടമിതബല സഹിതമുരചെയ്തിതു
കണ്ടുകൊളിവിന്‍ നിങ്ങളെങ്കിലെല്ലാവരും
മമജനകസദൃശനഹ മതിചപലമംബരേ
മാനേനപോകുന്നിതാശരേശാലയേ
അജതനയതനയശരസമമധിക സാഹസാ-
ലദൈവപശ്യാമിരാമപത്നീമഹം
അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി-
ങ്ങദ്യ കൃതാര്‍ത്ഥനായേന്‍ കൃതാര്‍ത്ഥോസ്മ്യഹം
പ്രണതജനബഹുജനനമരണ ഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവന്‍
ജനിമരണജലനിധിയെ വിരവൊടുകടക്കുമ-
ജ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം
തദനു മമ ഹൃദി സപദി രഘുപതിരനാരതം
തസ്യ‍ാംഗുലീയവുമുണ്ടു ശിരസി മേ
കിമപി നഹി ഭയമുദധി സപദിതരിതും;നിങ്ങള്‍
കീശപ്രവരരേ! ഖേദിയായ്കേതുമേ
ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയര്‍ത്തിപ്പരത്തി കരങ്ങളും
അതിവിപുല ഗളതലവുമാര്‍ജ്ജവമാക്കിനി-
നാകുഞ്ചിതാംഘ്രിയായൂര്‍ദ്ധ്വനയനനായ്
ദശവദനപുരിയില്‍ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍

മാര്‍ഗ്ഗവിഘ്നം

പതഗപതിരിവ പവനസുതനഥ വിഹായസാ
ഭാനുബിംബാഭയാ പോകും ദശാന്തരേ
അമരസമുദയമനിലതനയ ബലവേഗങ്ങ-
ളാലോക്യ ചൊന്നാര്‍ പരീക്ഷണാര്‍ത്ഥം തദാ
സുരസയൊടു പവനസുഖഗതി മുടക്കുവാന്‍
തൂര്‍ണ്ണം നടന്നിതു നാഗജനനിയും
ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി-
സൂക്ഷ്മദൃശ്യാ വരികെന്നതു കേട്ടവള്‍
ഗഗനപഥി പവനസുത ജവഗതി മുടക്കുവാന്‍
ഗര്‍വ്വേണ ചെന്നു തത്സന്നിധൌ മേവിനാള്‍
കഠിനതരമലറിയവളവനൊടുര ചെയ്തിതു
“കണ്ടീലയോ ഭവാനനെന്നെക്കപിവര!
ഭയരഹിതമിതുവഴി നടക്കുന്നവര്‍കളെ
ഭക്ഷിപ്പതിന്നുമ‍ാം കല്‍പ്പിച്ചതീശ്വരന്‍
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ
വീരാ! വിശപ്പെനിക്കേറ്റമുണ്ടോര്‍ക്ക നീ
മമവദന കുഹരമതില്‍ വിരവിനൊടു പൂക നീ
മറ്റൊന്നുമോര്‍ത്തു കാലം കളയാകെടോ!”
സരസമിതി രഭസതരമതനു സുരസാഗിരം
സാഹസാല്‍ കേട്ടനിലാത്മജന്‍ ചൊല്ലിനാന്‍:
“അഹമഖിലജഗദധിപനമ ഗുരുശാസനാ-
ലാശു സീതാന്വേഷണത്തിന്നു പോകുന്നു
അവളെ നിശിചരപുരിയില്‍ വിരവിനൊടു ചെന്നുക-
ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാന്‍
ജനക നരപതിദുഹിതൃ ചരിതമഖിലം ദ്രുതം
ചെന്നു രഘുപതിയോടറിയിച്ചു ഞാന്‍
തവവദന കുഹരമതിലപഗത ഭയാകുലം
താല്പര്യമുള്‍ക്കൊണ്ടു വന്നു പുക്കീടുവന്‍
അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ-
മാശു മാര്‍ഗ്ഗം ദേഹി ദേവീ നമോസ്തുതേ”
തദനു കപികുലവരനൊടവളുമുര ചെയ്തിതു
“ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ”
“മനസി തവ സുദൃഢമിതി യദി സപദി സാദരം
വാ പിളര്‍ന്നീടെ”ന്നു മാരുതി ചൊല്ലിനാന്‍
അതിവിപുലമുടലുമൊരു യോജനായാമമാ-
യാശുഗ നന്ദനന്‍ നിന്നതു കണ്ടവള്‍
അതിലധികതര വദന വിവരമൊടനാകുല-
മത്ഭുതമായഞ്ചു യോജനാവിസ്തൃതം
പവനതനയനുമതിനു ഝടിതി ദശയോജന
പരിമിതി കലര്‍ന്നു കാണായോരനന്തരം
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ
നിന്നാളിരുപതു യോജനവായുവുമായ്
മുഖകുഹരമതിവിപുലമിതി കരുതി മാരുതി
മുപ്പതുയോജനവണമായ് മേവിനാന്‍
അലമലമിത്യമമലനരുതു ജയമാര്‍ക്കുമെ-
ന്നന്‍പതുയോജന വാ പിളര്‍ന്നീടിനാള്‍
അതുപൊഴുതു പവനസുതനതി കൃശശരീരനാ-
യംഗുഷ്ഠതുല്യനായുള്‍പ്പുക്കരുളിനാന്‍
തദനുലഘുതരമവനുമുരുതരതപോ ബലാല്‍
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാന്‍:
“ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!
ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ!”
പ്ലവഗപരിവൃഢവചന നിശമനദശാന്തരേ
പേര്‍ത്തും ചിരിച്ചു പറഞ്ഞു സുരസയും:
“വരികതവജയമതി സുഖേനപോയ്ചെന്നു നീ
വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ
രഘുപതിയൊടഖിലമറിയിക്ക തല്‍ കോപേന
രക്ഷോഗണത്തെയുമൊക്കെയൊടുക്കണം
അറിവതിനുതവ ബലവിവേകവേഗാദിക-
ളാദിതേയന്മാരയച്ചുവന്നേനഹം”
നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്
നിര്‍ജ്ജരലോകം ഗമിച്ചാള്‍ സുരസയും.
പവനസുതനഥഗഗനപഥി ഗരുഡതുല്യനായ്
പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോള്‍
ജലനിധിയുമചലവരനോടു ചൊല്ലീടിനാന്‍:
“ചെന്നു നീ സല്‍ക്കരിക്കേണം കപീന്ദ്രനെ
സഗരനരപതിതനയരെന്നെ വളര്‍ക്കയാല്‍
സാഗരമെന്നുചൊല്ലുന്നിതെല്ലാവരും
തദഭിജനഭവനറിക രാമന്‍ തിരുവടി
തസ്യകാര്യാര്‍ത്ഥമായ് പോകുന്നതുമിവന്‍
ഇടയിലൊരു പതനമവനില്ല തല്‍ക്കാരണാ-
ലിച്ഛയാപൊങ്ങിത്തളര്‍ച്ച തീര്‍ത്തീടണം
മണികനകമയനമലനായ മൈനാകവും
മാനുഷവേഷം ധരിച്ചു ചൊല്ലീടിനാന്‍
ഹിമശിഖരിതനയനഹമറിക കപിവീര! നീ-
യെന്മേലിരുന്നു തളര്‍ച്ചയും തീര്‍ക്കെടോ!
സലിലനിധി സരഭസമയയ്ക്കയാല്‍ വന്നുഞാന്‍
സാദവും ദാഹവും തീര്‍ത്തുപൊയ്ക്കൊള്‍കെടോ!
അമൃതസമജലവുമതിമധുരമധുപൂരവു-
മാര്‍ദ്രപക്വങ്ങളും ഭക്ഷിച്ചുകൊള്‍ക നീ”
അലമലമിതരുതരുതു രാമകാര്യാര്‍ത്ഥമാ-
യാശു പോകും വിധൌ പാര്‍ക്കരുതെങ്ങുമേ
പെരുവഴിയിലശനശയനങ്ങള്‍ ചെയ്കെന്നതും
പേര്‍ത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും
അനുചിതമറിക രഘുകുലതിലക കാര്യങ്ങ-
ളന്‍പോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ
വിഗതഭയമിനിവിരവൊടിന്നു ഞാന്‍ പോകുന്നു
ബന്ധുസല്‍ക്കാരം പരിഗ്രഹിച്ചേനഹം
പവനസുതനിവയുമുരചെയ്തു തന്‍ കൈകളാല്‍
പര്‍വ്വതാധീശ്വരനെത്തലോടീടിനാന്‍
പുനരവനുമനിലസമമുഴറി നടകൊണ്ടിതു
പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാല്‍
തദനു ജലനിധിയിലതിഗംഭീരദേശാലയേ
സന്തതം വാണെഴും ഛായഗ്രഹണിയും
സരിദധിപനുപരിപരിചൊടു പോകുന്നവന്‍
തന്‍‌നിഴലാശു പിടിച്ചു നിര്‍ത്തീടിനാള്‍
അതുപൊഴുതു മമഗതിമുടക്കിയതാരെന്ന-
തന്തരാപാര്‍ത്തുകീഴ്പോട്ടു നോക്കീടിനാന്‍
അതിവിപുലതരഭയകരാഗിയെ ക്കണ്ടള-
വംഘ്രിപാതേന കൊന്നീടിനാന്‍ തല്‍ക്ഷണേ
നിഴലതുപിടിച്ചു നിര്‍ത്തിക്കൊന്നു തിന്നുന്ന
നീചയ‍ാം സിംഹികയെക്കൊന്നനന്തരം
ദശവദനപുരിയില്‍ വിരവോടുപോയീടുവാന്‍
ദക്ഷിണദിക്കുനോക്കിക്കുതിച്ചീടിനാന്‍
ചരമഗിരി ശിരസി രവിയും പ്രവേശിച്ചിതു
ചാരുലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും
ദശവദന നഗരമതി വിമല വിപുല സ്ഥലം
ദക്ഷിണ വാരിധി മദ്ധ്യേ മനോഹരം
ബഹുലഫല കുസുമ ദലയുതവിടപിസങ്കുലം
വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം
മണി കനക മയമമരപുര സദൃശമംബുധി
മദ്ധ്യേ ത്രികൂടാചലോപരി മാരുതി
കമലമകള്‍ ചരിതമറിവതിന്നു ചെ-
ന്നന്‍പോടു കണ്ടിതു ലങ്കാനഗരം നിരുപമം
കനകവിരചിതമതില്‍ കിടങ്ങും പലതരം
കണ്ടുകടപ്പാന്‍ പണിയെന്നു മാനസേ
പരവശതയൊടു ഝടിതി പലവഴി നിരൂപിച്ചു
പത്മനാഭന്‍ തന്നെ ധ്യാനിച്ചു മേവിനാന്‍
നിശിതമസി നിശിചരപുരേ കൃശരൂപനായ്
നിര്‍ജ്ജനദേശേ കടപ്പനെന്നോര്‍ത്തവന്‍
നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു
നിര്‍ജ്ജരവൈരിപുരം ഗമിച്ചീടിനാന്‍
പ്രകൃതിചപലനുമധിക ചപലമചലം മഹല്‍
പ്രാകാരവും മുറിച്ചാകാരവും മറ-
ച്ചവനിമകളടിമലരുമകതളിരിലോര്‍ത്തു കൊ‌
ണ്ടഞ്ജനാനന്ദനനഞ്ജസാ നിര്‍ഭയം.

ലങ്കാലക്ഷ്മീമോക്ഷം

ഉടല്‍ കടുകിനൊടു സമമിടത്തു കാല്‍ മുമ്പില്‍ വ-
ച്ചുള്ളില്‍ കടപ്പാന്‍ തുടങ്ങും ദശാന്തരേ
കഥിനതരമലറിയൊരു രജനിചരി വേഷമായ്-
കാണായിതാശു ലങ്കാ ശ്രീയെയും തദാ
“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-
നേകനായ് ചോരനോ ചൊല്ലു നിന്‍ വാഞ്ഛിതം
അസുരസുര നര പശുമൃഗാദി ജന്തുക്കള്‍ മ-
റ്റാര്‍ക്കുമേ വന്നുകൂടാ ഞാനറിയാതെ
ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും
രഘുകുലജ വരസചിവ വാമമുഷ്ടി പ്രഹാ-
രേണ പതിച്ചു വമിച്ചിതു ചോരയും
കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാള്‍:
“കണ്ടേനെടോ തവ ബാഹുബലം സഖേ!
വിധിവിഹിതമിതു മമ പുരൈവ ധാതാവു താന്‍
വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ
സകല ജഗധിപതി സനാതനന്‍
മാധവന്‍ സാക്ഷാല്‍ മഹാവിഷ്ണുമൂര്‍ത്തി നാരായണന്‍
കമലദല നയന നവനിയിലവതരിക്കു മുള്‍-
ക്കാരുണ്യമോട്ഷ്ടവിംശതിപര്യയേ
ദശരഥനൃപതിതനയനായ് മമ പ്രാര്‍ത്ഥനാല്‍
ത്രേതായുഗേ ധര്‍മ്മദേവരക്ഷാര്‍ത്ഥമായ്
ജനകനൃപവരനു മകളായ് നിജമായയും
ജാതയ‍ാം പംക്തിമുഖ വിനാശത്തിനായ്
സരസിരുഹനയനനടവിയലഥ തപസ്സിനായ്
സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ
ദശവദനനവനിമകളെയുമപഹരിച്ചുടന്‍
ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാള്‍
സപദി രഘുവരനൊടരുണജനു സാചിവ്യവും
സംഭവിക്കും പുനസ്സുഗ്രീവശാസനാല്‍
സകലദിശി കപികള്‍ തിരവാന്‍ നടക്കുന്നതില്‍
സന്നദ്ധനായ് വരുമേകന്‍ തവാന്തികേ
കലഹമവനൊടു ഝടിതി തുടരുമളവെത്രയും
കാതരയായ് വരും നീയെന്നു നിര്‍ണ്ണയം
രണനിപുണനൊടു ഭവതി താഡനവും കൊണ്ടു
രാമദൂതന്നു നല്‍കേണമനുജ്ഞയും
ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊള്‍കില്‍ നീ-
യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും
കരുണയൊടുഗതകപടമായ് നിയോഗിക്കയാല്‍
കാത്തിരുന്നേനിവിടം പല കാലവും
രഘുപതിയൊടിനിയൊരിടരൊഴികെ നടകൊള്‍ക നീ
ലങ്കയും നിന്നാല്‍ ജിതയായിതിന്നെടോ!
നിഖില നിശിചര കുലപതിക്കു മരണവും
നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു
ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-
പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ
ത്രിദശകുലരിപുദശമുഖാന്തഃപുരവരേ
ദിവ്യ ലീലാവനേ പാദപസംകുലേ
നവകുസുമ ഫലസഹിത വിടപിയുത ശിംശപാ
നാമവൃക്ഷത്തിന്‍ ചുവട്ടിലതിശുചാ
നിശിചരികള്‍ നടുവിലഴലൊടുമരുവിടുന്നെടോ!
നിര്‍മ്മല ഗാത്രിയ‍ാം ജാനകി സന്തതം
ത്വരിതമവള്‍ ചരിതമുടനവനൊടറിയിക്ക പോ-
യംബുധിയും കടന്നംബരാന്തേ ഭവാന്‍
അഖില ജഗദധിപതി രഘൂത്തമന്‍ പാതുമാ-
മസ്തുതേ സ്വസ്തിരത്യുത്തമോത്തംസമേ!
ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു
ലങ്കയില്‍ നിന്നു വാങ്ങീ മലര്‍മങ്കയും

സീതാദര്‍ശനം

ഉദകനിധി നടുവില്‍ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ
ജനക നരപതി വരമകള്‍ക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം
ജനക നരപതി ദുഹിതൃവരനു ദക്ഷ‍ാംഗവും
ജാതനെന്നാകില്‍ വരും സുഖദുഃഖവും
തദനു കപികുലപതി കടന്നിതു ലങ്കയില്‍
താനതി സൂക്ഷ്മശരീരനായ് രാത്രിയില്‍
ഉദിതരവികിരണരുചി പൂണ്ടൊരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ
ദശവദന മണി നിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോര്‍ത്തു മാരുതി
കനകമണി നികരവിരചിത പുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോര്‍ത്തീടിനാന്‍
ഉടമയൊടു മസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞുതുടങ്ങിനാന്‍
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും 240
സഹജ സുത സചിവ ബലപതികള്‍ ഭവനങ്ങളും
സൌവര്‍ണ്ണ സാലധ്വജ പതാകങ്ങളും
ദശവദന മണിഭവനശോഭ കാണും വിധൌ
ദിക്പാലമന്ദിരം ധികൃതമായ് വരും
കനകമണിരചിത ഭവനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ
കുസുമചയ സുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടന്‍
ഉപവനവുമുരുതരതരു പ്രവരങ്ങളു-
മുന്നത്മായുള്ള ശിംശപാവൃക്ഷവും 250
അതിനികടമഖില ജഗദീശ്വരി തന്നെയു-
മാശുഗനാശു കാട്ടിക്കൊടുത്തീടിനാന്‍
മലിനതര ചികുരവസനം പൂണ്ടു ദീനയായ്
മൈഥിലി താന്‍ കൃശഗാത്രിയായെത്രയും
ഭയ വിവശമവനിയിലുരുണ്ടും സദാഹൃദി
ഭര്‍ത്താവു തന്നെ നിനച്ചു നിനച്ചലം
നയന ജല മനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമ രാമേതി ജപിക്കയും
നിശിചരികള്‍ നടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി 260
വിടപിവരശിരസി നിബിഡച്ഛദാന്തര്‍ഗ്ഗതന്‍
വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാന്‍
ദിവസകരകുലപതി രഘൂത്തമന്‍ തന്നുടെ
ദേവിയ‍ാം സീതയെക്കണ്ടു കപിവരന്‍
കമലമകളഖില ജഗദീശ്വരി തന്നുടല്‍
കണ്ടേന്‍ കൃതാര്‍ത്ഥോസ്മ്യഹം കൃതാര്‍ത്ഥോസ്മ്യഹം
ദിവസകരകുലപതി രഘൂത്തമന്‍ കാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാന്‍.

Related Posts