കർക്കിടകം സ്പെഷ്യൽ
രാമായണം 18-ാം ദിവസം പാരായണം ചെയ്യേണ്ടഭാഗം

സീതാന്വേഷണം

ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം
‘വന്നു നില്‍ക്കുന്ന കപികുലത്തെക്കനി-
ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍
തൃക്കാല്‍ക്കല്‍ വേലചെയ്തീടുവാന്‍ തക്കോരു
മര്‍ക്കടവീരരിക്കാണായതൊക്കവേ
നാനാകുലാചലസംഭവന്മാരിവര്‍
നാനാസരിദ്ദ്വീപശൈലനിവാസികള്‍
പര്‍വ്വതതുല്യശരീരികളേവരു-
മുര്‍വ്വീപതേ!കാമരൂപികളെത്രയും
ഗര്‍വ്വം കലര്‍ന്ന നിശാചരന്മാരുടെ
ദുര്‍വ്വീര്യമെല്ലാമടക്കുവാന്‍ പോന്നവര്‍
ദേവാശസംഭന്മാരിവരാകയാല്‍
ദേവാരികളെയൊടുക്കുമിവരിനി
കേചില്‍ ഗജബലന്മാരതിലുണ്ടുതാന്‍
കേചില്‍ ദശഗജശക്തിയുള്ളോരുണ്ട്‌
കേചിദമിതപരാക്രമമുള്ളവര്‍
കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും
കേചിന്മഹേന്ദ്രനീലോപലരൂപികള്‍
കേചില്‍കനകസമാനശരീരികള്‍
കേചന രക്താന്തനേത്രം ധരിച്ചവര്‍
കേചന ദീര്‍ഘവാലന്മാരഥാപരേ
ശുദ്ധസ്ഫടികസങ്കാശശരീരികള്‍
യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാര്‍ക്കും
നിങ്കഴല്‍പ്പങ്കജത്തിങ്കലുറച്ചവര്‍
സംഖ്യയില്ലാതോളമുണ്ടു കപിബലം
മൂലഫലദലപക്വശനന്മാരായ്‌
ശീലഗുണമുള്ള വാനരന്മാരിവര്‍
താവകജ്ഞാകാരികളെന്നു നിര്‍ണ്ണയം
ദേവദേവേശ! രഘുകുലപുംഗവ!
ഋക്ഷകുലാധിപനായുള്ള ജ‍ാംബവാന്‍
പുഷ്കരസംഭവപുത്രനിവനല്ലോ
കോടിഭല്ലൂകവൃന്ദാധിപതി മഹാ-
പ്രൗഢിമതി ഹനൂമാനിവനെന്നുടെ
മന്ത്രിവരന്‍ മഹാസത്വപരാക്രമന്‍
ഗന്ധവാഹാത്മജനീശാശംസംഭവന്‍
നീലന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ ദീര്‍ഘ-
വാലധിപൂണ്ടവന്‍ മൈന്ദന്‍ വിവിദനും
കേസരിമാരുതി താതന്‍ മഹാബലി
വീരന്‍ പ്രമാഥി ശരഭന്‍ സുഷേണനും
ശൂരന്‍ സുമുഖന്‍ ദധിമുഖന്‍ ദുര്‍മ്മുഖന്‍
ശ്വേതന്‍ വലീമുഖനും ഗന്ധമാദനന്‍
താരന്‍ വൃഷഭന്‍ നളന്‍ വിനതന്‍ മമ
താരാതനയനാമംഗദനിങ്ങനെ
ചൊല്ലുള്ള വാനരവംശരാജാക്കന്മാര്‍
ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ
വേണുന്നതെന്തെന്നിവരോടരുള്‍ചെയ്ക
വേണമെന്നാലിവര്‍ സാധിക്കുമൊക്കവെ’
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവന്‍
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു
സന്തോഷപൂര്‍ണ്ണാശ്രുനേത്ര‍ാംബുജത്തോടു-
മന്തര്‍ഗ്ഗതമരുള്‍ചെയ്തിതു സാദരം
‘മല്‍ക്കാര്യഗൌരവം നിങ്കലു നിര്‍ണ്ണയ-
മുള്‍ക്കാമ്പിലോര്‍ത്തു കര്‍ത്തവ്യം കുരുഷ്വനീ
ജാനകീമാര്‍ഗ്ഗണാര്‍ത്ഥം നിയോഗിക്ക നീ
വാനരവീരരെ നാനാദിശി സഖേ!’
ശ്രീരാമവാക്യമൃതം കേട്ടു വാനര-
വീരനയച്ചിതു നാലു ദിക്കിങ്കലും
‘നൂറായിരം കപിവീരന്മാര്‍ പോകണ-
മോരോ ദിശി പടനായന്മാരൊടും
പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന-
ത്യുന്നതന്മാര്‍ പലരും പോയ്ത്തിരയണം
അംഗദന്‍ ജ‍ാംബവാന്‍ മൈന്ദന്‍ വിവിദനും
തുംഗന്‍ നളനും ശരഭന്‍ സുഷേണനും
വാതാത്മജന്‍ ശ്രീഹനുമാനുമായ് ചെന്നു
ബാധയൊഴിഞ്ഞുടന്‍ കണ്ടു വന്നീടണം
അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു
മുപ്പതു നാളിനകത്തു വന്നീടണം
ഉല്പലപത്രാക്ഷിതന്നെയും കാണാതെ
മുപ്പതുനാള്‍ കഴിഞ്ഞിങ്ങു വരുന്നവന്‍
പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ-
മേണാങ്കശേഖരന്‍ തന്നാണെ നിര്‍ണ്ണയം’
നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു
കാലമേ പോയാലുമെന്നയച്ചീടിനാന്‍
രാഘവന്‍ തന്നെത്തോഴുതരികേ ചെന്നു
ഭാഗവതോത്തമനുമിരുന്നീടിനാ‍ന്‍
ഇത്ഥം കപികള്‍ പുറപ്പെട്ട നേരത്തു
ഭക്ത്യാ തൊഴൂതിതു വായുതനയനും
അപ്പോളവനെ വേറെ വിളിച്ചാദരാ-
ലത്ഭുതവിക്രമന്‍ താനുമരുള്‍ ചെയ്തു
‘മാനസേ വിശ്വാസമുണ്ടാവതിന്നു നീ
ജാനകി കൈയില്‍ കൊടുത്തീടിതു സഖേ!
രാമനാമാങ്കിതമാമംഗുലീയകം
ഭാമിനിയ്ക്കുള്ളില്‍ വികല്പം കളവാനായ്
എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ-
യെന്നിയേ മരാരുമില്ലെന്നു നിര്‍ണ്ണയം’
പിന്നെയടയാളവാകുമരുള്‍ചെയ്തു
മന്നവന്‍ പോയാലുമെന്നയച്ചീടിനാന്‍
ലക്ഷ്മീഭഗവതിയാകിയ സീതയ‍ാം
പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു
രക്ഷോവരനായ രാവണന്‍ വാഴുന്ന
ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം
ലക്ഷവും വൃത്രാരിപുത്രതനയനും
പുഷ്കരസംഭവപുത്രനും നീലനും
പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള
മര്‍ക്കടസേനാപതികളുമായ്‌ ദ്രുതം
നാനാനഗനഗരഗ്രാമദേശങ്ങള്‍
കാനനരാജ്യപുരങ്ങളിലും തഥാ
തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി-
സത്വരം നീളെ നടക്കും ദശാന്തരേ
ഗന്ധവാഹാത്മജനാദികളൊക്കവേ
വിന്ധ്യാചലാടവി പുക്കു തിരയുമ്പോള്‍
ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി-
ക്രൂരനായോരു നിശാചരവീരനെ-
ക്കണ്ടു വേഗത്തോടടുത്താരിതു ദശ-
കണ്ഠനെന്നോര്‍ത്തു കപിവരന്മാരെല്ല‍ാം
നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാന്‍
പംക്തിമുഖനല്ലിവനെന്നു മാനസേ
ചിന്തിച്ചു പിന്നെയും വേഗേന പോയവര്‍

സ്വയംപ്രഭാഗതി

അന്ധകാരാരണ്യമാശുപുക്കീടിനാ-
രന്തരാ ദാഹവും വര്‍ദ്ധിച്ചിതേറ്റവും
ശുഷ്കകണ്ഠോഷ്ഠതാലു പ്രദേശത്തൊടും
മര്‍ക്കടവീരരുണങ്ങിവരുണ്ടൊരു
ജിഹ്വയോടും നടക്കുന്ന നേരത്തൊരു
ഗഹ്വരം തത്രകാണായി വിധിവശാല്‍
വല്ലീതൃണഗണച്ഛന്നമായോന്നതി-
ലല്ലയല്ലീ ജലമൊന്നോര്‍ത്തുനില്‍ക്കുമ്പോള്‍
ആര്‍ദ്ദ്രപക്ഷകൗഞ്ചഹംശാദി പക്ഷിക-
ലൂര്‍ദ്ധ്വദേശേ പറന്നാരതില്‍ നിന്നുടന്‍
പക്ഷങ്ങളില്‍ നിന്നു വീണു ജലകണം
മര്‍ക്കടന്മാരുമതു കണ്ടു കല്‍പിച്ചാര്‍
‘നല്ല ജലമതിലുണ്ടെന്നു നിര്‍ണ്ണയ-
മെല്ലാവരും നാമിതിലിറങ്ങീടുക’
എന്നു പറഞ്ഞോരു നേരത്തു മാരുതി
മുന്നിലിറങ്ങിനാല്‍ മറ്റുള്ളവര്‍കളും
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോള്‍
കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര-
മന്യോന്യമൊത്തു കൈയും പിടിച്ചാകുലാല്‍
ഖിന്നതയോടും നടന്നുനടന്നു പോയ്‌-
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു
മുന്നിലാമ്മാറതിധന്യദേശസ്ഥലം
സ്വര്‍ണ്ണമയം മനോമോഹനം കാണ്മവര്‍-
കണ്ണിനുമേറ്റമാനന്ദകരം പരം
വാപികളുണ്ടു മണിമയവാരിയാ-
ലാപൂര്‍ണ്ണകളായതീവ വിശദമായ്‌
പക്വഫലങ്ങളാല്‍ നമ്രങ്ങളായുള്ള
വൃക്ഷങ്ങളുണ്ടു കല്‍പ്ദ്രുമതുല്യമായ്‌
പൂയ്ഷസാമ്യമധുദ്രോണസംയുത
പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള
വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ
വസ്ത്രരത്നാദി പരിഭൂഷിതങ്ങളായ്‌
മാനസമോഹനമായ ദിവ്യസ്ഥലം
മാനുഷവര്‍ജ്ജിതം ദേവഗേഹോപമം
തത്രഗേഹേ മണികാഞ്ചനവിഷ്ടരേ
ചിത്രകൃതി പൂണ്ടു കണ്ടോരൊരുത്തിയെ
യോഗം ധരിച്ചു ജടവല്‍ക്കലം പൂണ്ടു
യോഗിനി നിശ്ചലധ്യാനനിരതയായ്‌
പാവകജ്വാലാസമാഭകലര്‍ന്നതി-
പാവനയായ മഹാഭാഗയെക്കണ്ടു
തല്‍ക്ഷണേ സന്തോഷപൂര്‍ണ്ണ മനസ്സോടു
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാര്‍
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു
യോഗിനി താനുമവരോടു ചൊല്ലിനാള്‍
‘നിങ്ങളാരാകുന്നതെന്നു പറയണ-
മിങ്ങു വന്നീടുവാന്‍ മൂലവും ചൊല്ലണം
എങ്ങനെ മാര്‍ഗ്ഗമറിഞ്ഞുവാറെന്നതു-
മെങ്ങിനിപ്പോകുന്നതെന്നു പറയണം’
എന്നിവ കേട്ടൊരു വായുതനയനും
നന്നായ്‌ വണങ്ങി വിനീതനായ്‌ ചൊല്ലിനാന്‍
‘വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ
സത്യമൊഴിഞ്ഞു പറയുമാറില്ല ഞാന്‍
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ-
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ
തത്രൈവ വാണു ദശരഥന‍ാം നൃപന്‍
പുത്രരുമുണ്ടായ്‌ ചമഞ്ഞിതു നാലുപേര്‍
നാരായണസമന്‍ ജ്യേഷ്ഠനവര്‍കളില്‍
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും
താതാജ്ഞയാ വനവാസാര്‍ത്ഥമായവന്‍
ഭ്രാതാവിനൊടും ജനകാത്മജയായ
സീതയ‍ാം പത്നിയോടും വിപിനസ്ഥലേ
മോദേന വാഴുന്ന കാലമൊരു ദിനം
ദുഷ്ടനായുള്ള ദശാസ്യനിശാചരന്‍
കട്ടുകൊണ്ടാശു പോയീടിനാന്‍ പത്നിയെ
രാമനും ലക്ഷ്മണനാകുമനുജനും
ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോള്‍
അര്‍ക്കാത്മജനായ സുഗ്രീവനെക്കണ്ടു
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്‌
എന്നതിന്നഗ്രജനാകിയ ബാലിയെ-
ക്കൊന്നു സുഗ്രീവനു രാജ്യവും നല്‍കിനാന്‍
ശ്രീരാമനുമതില്‍ പ്രത്യുപകാരമാ-
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു
വാനരനായകനായ സുഗ്രീവനും
വാനരന്മാരെയയച്ചിതെല്ലാടവും
ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും
ദാഹം പൊറാഞ്ഞു ജലക‍ാംക്ഷയാ വന്നു
മോഹേന്‍ ഗഹ്വരം പുക്കിതറൊയാതെ
ദൈവവശാലിവിടെപ്പോന്നു വന്നിഹ
ദേവിയെക്കാണായതൗം ഭാഗ്യമെത്രയും
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല
നേരേയരുള്‍ ചെയ്കവേണമതും ശുഭേ!’
യോഗിനിതാനുമതു കേട്ടവരോടു
വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാള്‍
‘പക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്‌
ബുദ്ധി തെളിഞ്ഞു വരുവിനെന്നാല്‍ മമ
വൃത്താന്തമാദിയേ ചൊല്ലിത്തരുവന്‍ ഞാന്‍’
എന്നതു കേട്ടവര്‍ മൂലഫലങ്ങളും
നന്നായ്‌ ഭുജിച്ചു മധുപാനവും ചെയ്തു
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം
ചാരുസ്മിതപൂര്‍വ്വമഞ്ജസാ യോഗിനി
മാരുതിയോടു പറഞ്ഞു തുടങ്ങിനാള്‍
‘വിശ്വവിമോഹനരൂപിണിയാകിയ
വിസ്വകര്‍മ്മാത്മജാ ഹേമാ മനോഹരീ
നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാള്‍
മുഗ്ദ്ധേന്ദുശേഖരന്‍ തന്നെയതുമൂലം
ദിവ്യപുരമിദം നല്‍കിനാനീശ്വരന്‍
ദിവ്യസംവത്സരാണാമയുതായുതം
ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ
തത്സഖി ഞാനിഹ നാമ്‌നാ സ്വയമ്പ്രഭാ
സന്തതം മോക്ഷാമപേക്ഷിച്ചിരിപ്പൊരു
ഗന്ധര്‍വ്വപുത്രി സദാ വിഷ്ണു തല്‍പരാ
ബഹ്മലോകം പ്രവേശിച്ചിതു ഹേമയും
നിമ്മലഗാത്രിയുമെന്നോടു ചൊല്ലിനാള്‍
‘സന്തതം നീ തപസ്സും ചെയ്തിരിക്കെടോ
ജന്തുക്കളത്ര വരികയുമില്ലല്ലോ
ത്രേതായുഗേ വിഷ്ണു നാരായണന്‍ ഭുവി
ജാതനായീടും ദശരഥ പുത്രനായ്‌
ഭൂഭാരനാശനാര്‍ത്ഥം വിപിനിസ്ഥലേ
ബൂപതി സഞ്ചരിച്ചീടും ദശാന്തരേ
ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി-
ക്രൂരനായീടും ദശാനനനക്കാലം
ജാനകീദേവിയെയന്വേഷണത്തിനായ്‌
വാനരന്മാര്‍ വരും നിന്‍ ഗുഹാമന്ദിരേ
സല്‍ക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ
മര്‍ക്കടന്മാര്‍ക്കുപ്രകാരവും ചെയ്തു പോയ്‌
ശ്രീരാമദേവനെക്കണ്ടു വണങ്ങുക
നാരായണസ്വാമി തന്നെ രഘൂത്തമന്‍
ഭക്ത്യാപരനെ സ്തുതിച്ചാല്‍ വരും തവ
മുക്തിപദം യോഗിഗമ്യം സനാതനം
ആകയാല്‍ ഞാനിനി ശ്രീരാമദേവനെ
വേഗേന കാണ്മതിന്നായ്ക്കൊണ്ടു പോകുന്നു
നിങ്ങളെ നേരേ പെരുവഴി കൂട്ടുവന്‍
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിന്‍’
ചിത്തം തെളിഞ്ഞവര്‍ കണ്ണടച്ചീടിനാര്‍
സത്വരം പൂര്‍വ്വസ്ഥിതാടവി പുക്കിതു
ചിത്രം വിചിത്രം വിചിത്രമെന്നോര്‍ത്തവര്‍
പദ്ധതിയൂടെ നടന്നു തുടങ്ങിനാര്‍

സ്വയംപ്രഭാസ്തുതി

യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു
യോഗേശസന്നിധിപുക്കാളതിദ്രുതം
ലക്ഷ്മണ സുഗ്രീവസേവിതനാകിയ
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം
നത്വാ മുഹുര്‍മ്മുഹുസ്തുത്വ ബഹുവിധം
‘ദാസീ തവാഹം രഘുപതേ രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാന്‍
സാമ്യമില്ലാത ജഗല്‍പതേ! ശ്രീപതേ!
ഞാനനേകായിരം സംവത്സരം തവ
ധ്യാനേന നിത്യം തപസ്സു ചെയ്തീടിനേന്‍
ത്വദ്രൂപസന്ദര്‍ശനാര്‍ത്ഥം തപോബല-
മദ്യൈവ നൂനം ഫലിതം രഘുപതേ!
ആദ്യനായോരു ഭവന്തം നമസ്യാമി
വേദ്യനല്ലാരാലുമേ ഭവാന്‍ നിര്‍ണ്ണയം
അന്തര്‍ബ്ബഹിഃസ്ഥിതം സര്‍വ്വഭൂതേഷ്വപി
സന്തമലക്ഷ്യമാദ്യന്തഹീനം പരം
മായായവനികാച്ഛനാനായ്‌ വാഴുന്ന
മായാമയനായ മാനുഷവിഗ്രഹന്‍
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു
വിജ്ഞാനമൂര്‍ത്തിയല്ലോ ഭവാന്‍ കേവലം
ഭാഗവതന്മാര്‍ക്കു ഭക്തിയോഗാര്‍ത്ഥമായ്‌
ലോകേശമുഖ്യാമരൗഘമര്‍ത്ഥിയ്ക്കയാല്‍
ഭൂമിയില്‍ വന്നവതീര്‍ണ്ണന‍ാം നാഥനെ-
ത്താമസിയായ ഞാനെന്തറിയുന്നതും!
സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ
കശ്ചില്‍ പുരുഷനറിയും സുകൃതിന‍ാം
രൂപം തവേദം സദാ ഭാതു മാനസേ
താപസാന്തഃസ്ഥിതം താപത്രയാപഹം
നാരായണ തവ ശ്രീപാദദര്‍ശനം
ശ്രീരാമ! മോക്ഷൈകദര്‍ശനം കേവലം
ജന്മമരണഭീതാനാമദര്‍ശനം
സന്മാര്‍ഗ്ഗദര്‍ശനം വേദാന്തദര്‍ശനം
പുത്രകളത്രമിത്രാര്‍ത്ഥവിഭൂതികൊന്‍-
ണ്ടെത്രയും ദര്‍പ്പിതരായുള്ള മാനുഷര്‍
രാമരാമേതി ജപിക്കയില്ലെന്നുമേ
രാമനാമം മേ ജപിയ്ക്കായ്‌വരേണമേ!
നിത്യം നിവൃത്തഗുണത്രയമാര്‍ഗ്ഗായ
നിത്യായ നിഷ്കിഞ്ചനാര്‍ത്ഥായ തേ നമഃ
സ്വാത്മാഭിരാമായ നിര്‍ഗ്ഗുണായ ത്രിഗു-
ണാത്മേ സീതാഭിരാമായ തേ നമഃ
വേദാത്മകം കാമരൂപിണമീശാന-
മാദിമദ്ധ്യാന്തവിവര്‍ജ്ജിതം സര്‍വ്വത്ര
മന്യേ സമം ചരന്തം പുരുഷം പരം
നിന്നെ നിനക്കൊഴിഞ്ഞാര്‍ക്കറിഞ്ഞീടാവു?
മര്‍ത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം
ചിത്തേ നിരൂപിക്കിലെന്തറിയാവതും?
ത്വന്മായയാ പിഹിതാത്മാക്കള്‍ കാണുന്നു
ചിന്മയനായ ഭവാനെബ്ബഹുവിധം
ജന്മവും കര്‍ത്തൃത്വവും ചെറുതില്ലാത
നിര്‍മ്മലാത്മാവ‍ാം ഭവാനവസ്ഥാന്തരേ
ദേവതിര്യങ്മനുജാദികളില്‍ ജനി-
ച്ചേവമാദ്യങ്ങള‍ാം കര്‍മ്മങ്ങള്‍ ചെയ്‌വതും
നിന്മഹാമായാവിഡംബനം നിര്‍ണ്ണയം
കല്‍മഷഹീന! കരുണാനിധേ! വിഭോ!
മേദിനിതന്നില്‍ വിചിത്രവേഷത്തൊടും
ജാതനായ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഭവാന്‍
ഭക്തരായുള്ള ജനങ്ങള്‍ക്കു നിത്യവും
ത്വല്‍ക്കഥാപീയൂഷപാനസിദ്ധിക്കെന്നു
ചൊല്ലുന്നിതു ചിലര്‍ മറ്റും ചിലരിഹ
ചൊല്ലുന്നിതു ഭുവി കോസലഭൂപതി-
തന്നുടെ ഘോരതപോബലസിദ്ധയേ
നിര്‍ണ്ണയമെന്നു ചിലര്‍ പറയുന്നിതു
കൗസല്യയാല്‍ പ്രാര്‍ത്ഥമാനനായിട്ടിഹ
മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലര്‍
സ്രഷ്ടാവുതാനപക്ഷിയ്ക്കയാല്‍ വന്നിഹ
ദുഷ്ടനിശാചരവംശമൊടുക്കുവാന്‍
മര്‍ത്ത്യനായ്‌വന്നു പിറന്നിതു നിര്‍ണ്ണയം
പൃത്ഥ്വിയിലെന്നു ചിലര്‍ പറയുന്നിതു
ഭൂപാലപുത്രനായ്‌ വന്നു പിറന്നിതു
ഭൂഭാരനാശത്തിന്നെന്നിതു ചിലര്‍
ധര്‍മ്മത്തെ രക്ഷിച്ചധര്‍മ്മത്തെ നീക്കുവാന്‍
കര്‍മ്മസാക്ഷീകുലത്തിങ്കല്‍ പിറന്നിതു
ദേവശത്രുക്കളെ നിഗ്രഹിച്ചന്‍പൊടു
ദേവകളെപ്പരിപാലിച്ചുകൊള്ളുവാന്‍
എന്നു ചൊല്ലുന്നിതു ദിവ്യമുനിജന-
മൊന്നും തിരിച്ചറിയാവതുമല്ല മേ
യാതൊരുത്തന്‍ ത്വല്‍ക്കഥകള്‍ ചൊല്ലുന്നതു-
മാദരവോടു കേള്‍ക്കുന്നതും നിത്യമായ്‌
നൂനം ഭവാര്‍ണ്ണവത്തെക്കടന്നീടുവോന്‍
കാണാമവനു നിന്‍ പാദപങ്കേരുഹം
ത്വന്മഹാമായാഗുണബദ്ധനാകയാല്‍
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാന്‍
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന-
തെങ്ങനെ ചൊല്ലിസ്തുതിക്കുന്നതുമഹം!
ശ്യാമളം കോമളം ബാണധനുര്‍ദ്ധരം
രാമം സഹോദരസേവിതം രാഘവം
സുഗ്രീവമുഖ്യകപികുലസേവിത-
മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം
രാമായ രാമഭദ്രായ നമോ നമോ
രാമചന്ദ്രായ നമസ്തേ നമോ നമഃ’
ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു
മംഗലവാചാ നമസ്കരിച്ചീടിനാള്‍
മുക്തിപ്രദനായ രാമന്‍ പ്രസന്നനായ്‌
ഭക്തയ‍ാം യോഗിനിയോടരുളിചെയ്തു
‘സന്തുഷ്ടനായേനഹം തവ ഭക്തികൊ-
ണ്ടെന്തോന്നു മാനസേ ക‍ാംക്ഷിതം ചൊല്ലു നീ?’
എന്നതു കേട്ടവളും പറഞ്ഞീടിനാല്‍
‘ഇന്നു വന്നു മമ ക‍ാംക്ഷിതമൊക്കവെ
യത്രകുത്രാപി വസിക്കിലും ത്വല്‍പാദ-
ഭക്തിക്കിളക്കമുണ്ടാകാതിരിയ്ക്കണം
ത്വല്‍പാദഭക്തഭൃത്യേഷു സംഗം പുന-
രുള്‍പൂവിലെപ്പോഴുമുണ്ടാകയും വേണം
പ്രാകൃതന്മാര‍ാം ജനങ്ങളില്‍ സംഗമ-
മേകദാ സംഭവിച്ചീടായ്ക മാനസേ
രാമരാമേതി ജപിയ്ക്കായ്‌ വരേണമേ
രാമപാദേ രമിക്കേണമെന്മാനസം
സീതാസുമിത്രാത്മജാന്വിതം രാഘവം
പീതവസ്ത്രം ചാപബാണാസനധരം
ചാരുമകുട കടകകടിസൂത്ര-
ഹാരമകരമണിമയകുണ്ഡല-
നൂപുരഹേമ‍ാംഗദാദി വിഭൂഷണ-
ശോഭിതരൂപം വസിക്ക മേ മാനസേ
മറ്റെനിയ്ക്കേതുമേ വേണ്ടാ വരം വിഭോ!
പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും’
ശ്രീരാമദേവനതു കേട്ടവളോടു
ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു
‘ഏവം ഭവിക്ക നിനക്കു മഹാഭാഗേ!
ദേവീ നീ പോക ബദര്യാശ്രമസ്ഥലേ
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം
ചേരുമെങ്കല്‍ പരമാത്മനി കേവലേ
തീരും ജനനമരണദുഃഖങ്ങളും’
ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടന്‍
നാരായണപദം പ്രാപിച്ചിതവ്യയം

അംഗദാദികളുടെ സംശയം

മര്‍ക്കടസഞ്ചയം ദേവിയെയാരാഞ്ഞു
വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ
എത്രദിവസം കഴിഞ്ഞിതെന്നും ധരാ-
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും
ചിന്തിച്ചു ഖേദിച്ചു താരാസുതന്‍ നിജ-
ബന്ധുക്കളായുള്ളവരോടു ചൊല്ലിനാന്‍
‘പാതാളമുള്‍പുക്കുഴന്നു നടന്നു നാ-
മേതുമറിഞ്ഞീല വാസരം പോയതും
മാസമതീതമായ്‌ വന്നിതു നിര്‍ണ്ണയം
ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല ന‍ാം
രാജനിയോഗമനുഷ്ഠിയാതെ വൃഥാ
രാജധാനിയ്ക്കു ന‍ാം ചെല്ലുകിലെന്നുമേ
നിഗ്രഹിച്ചീടുമതിനില്ല സംശയം
സുഗ്രീവശാസനം നിഷ്ഫലമായ്‌ വരാ
പിന്നെ വിശേഷിച്ചു ശത്രുതനയനാ-
മെന്നെ വധിയ്ക്കുമതിനില്ലൊരന്തരം
എന്നിലവന്നൊരു സമ്മതമെന്തുള്ള-
തെന്നെ രക്ഷിച്ചതു രാമന്‍ തിരുവടി
രാമകാര്യത്തെയും സാധിയാതെ ചെല്‍കില്‍
മാമകജീവനം രക്ഷിയ്ക്കയില്ലവന്‍
മാതാവിനോടു സമാനയാകും നിജ-
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം
പ്രാപിച്ചു വാഴുന്ന വാനരപുംഗവന്‍
പാപി ദുരാത്മാവിവനെന്തരുതാത്തതും?
തല്‍പാര്‍ശ്വദേശേ ഗമിയ്ക്കുന്നതില്ല ഞാ-
നിപ്പോളിവിടെ മരിക്കുന്നതേയുള്ളു
വല്ലപ്രകാരവും നിങ്ങള്‍ പോയ്ക്കൊള്‍കെന്നു
ചൊല്ലിക്കരയുന്ന നേരം കപികളും
തുല്യദുഃഖേന ബാഷ്പം തുടച്ചന്‍പോടു
ചൊല്ലിനാര്‍ മിത്രഭാവത്തോടു സത്വരം
‘ദുഃഖിക്കരുതൊരു ജാതിയുമിങ്ങനെ
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ
ഇന്നും ന‍ാം പോന്ന ഗുഹയിലകം പുക്കു
നന്നായ്‌ സുഖിച്ചു വസിക്ക‍ാം വയം ചിരം
സര്‍വ്വസൗഭാഗ്യസമന്വിതമായൊരു
ദിവ്യപുരമതു ദേവലോകോപമം
ആരാലുമില്ലൊരുനാളും ഭയം സഖേ!
തരേയ പോക ന‍ാം വൈകരുതേതുമേ’
അംഗദന്‍ തന്നോടിവണ്ണം കപികുല-
പുംഗവന്മാര്‍ പറയുന്നതു കേള്‍ക്കയാല്‍
ഇംഗിതജ്ഞന്‍ നയകോവിദന്‍ വാതജ-
നംഗദനെത്തഴുകിപ്പറഞ്ഞീടിനാന്‍
‘എന്തൊരു ദുര്‍വ്വിചാരം? യോഗ്യമല്ലിദ-
മന്ധകാരങ്ങള്‍ നിനയായ്‌വിനാരുമേ
ശ്രീരാമനേറ്റം പ്രിയന്‍ ഭവാനെന്നുടെ-
താരാസുതനെന്നു തന്മാനസേ സദാ
പാരം വളര്‍ന്നൊരു വാത്സല്യമുണ്ടതു
നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ
സൗമിത്രിയെക്കാളതിപ്രിയന്‍ നീ തവ
സാമര്‍ത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!
പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?
ആകയാല്‍ ഭീതി ഭവാനൊരുനാളുമേ
രാഘവന്‍ പക്കല്‍നിന്നുണ്ടായ്‌വരാ സഖേ!
ശാഖാമൃഗാധിപനായാ സുഗ്രീവനും
ഭാഗവതോത്തമന്‍ വൈരമില്ലാരിലും
വ്യാകുലമുള്ളിലുണ്ടാകരുതേതുമേ
നാകാധിപാത്മജനന്ദന! കേളിദം
ഞാനും തവ ഹിതത്തിങ്കല്‍ പ്രസക്തന-
ജ്ഞാനികള്‍ വാക്കു കേട്ടേതും ഭ്രമിയ്ക്കൊലാ
ഹാനി വരായ്‌വാന്‍ ഗുഹയില്‍ വസിയ്ക്കെന്നു
വാനരൗഘം പറഞ്ഞീലയോ ചൊല്ലു നീ
രാഘവാസ്ത്രത്തിന്നഭേധ്യമായൊന്നുമേ
ലോകത്രയത്തിങ്കലില്ലെന്നറിക നീ
അല്‍പമതികള്‍ പറഞ്ഞു ബോധിപ്പിച്ചു
ദുര്‍ബ്ബോധമുണ്ടായ്‌ ചമയരുതാരുമേ
ആപത്തു വന്നടുത്തീടുന്ന കാലത്തു
ശോഭിയ്ക്കയില്ലേടോ സജ്ജനഭാഷിതം
ദുര്‍ജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും
സജ്ജനത്തോടു വിപരീതഭാവവും
ദേവദ്വിജകുലധര്‍മ്മവിദ്വേഷവും
പൂര്‍വ്വബന്ധുക്കളില്‍ വാച്ചൊരു വൈരവും
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വംശനാസത്തിനു
കര്‍ത്തൃത്വവും തനിക്കായ്‌ വന്നുകൂടുമേ
അത്യന്തഗുഹ്യം രഹസ്യമായുള്ളൊരു
വൃത്താന്തമമ്പോടു ചൊല്ലുവന്‍ കേള്‍ക്ക നീ
ശ്രീരാമദേവന്‍ മനുഷ്യനല്ലോര്‍ക്കെടോ!
നാരായണന്‍ പരമാത്മാ ജഗന്മയന്‍
മായാഭഗവതി സാക്ഷാല്‍ മഹാവിഷ്ണു-
ജായാ സകലജഗന്മോഹകാരിണി
സീതയാകുന്നതു ലക്ഷ്മണനും ജഗ-
ദാധാരഭൂതനായുള്ള ഫണീശ്വരന്‍
ശേഷന്‍ ജഗത്സ്വരൂപന്‍ ഭുവി മാനുഷ-
വേഷമായ്‌ വന്നു പിറന്നതയോദ്ധ്യയില്‍
രക്ഷോഗണത്തെയൊടുക്കി ജഗത്ത്രയ-
രക്ഷവരുത്തുവാന്‍ പണ്ടു വിരിഞ്ചനാല്‍
പ്രാര്‍ത്ഥിതനാകയാല്‍ പാര്‍ത്ഥിവപുത്രനായ്‌
മാര്‍ത്താണ്ഡഗോത്രത്തിലാര്‍ത്തപരായണന്‍
ശ്രീകണ്ഠസേവ്യന്‍ ജനാര്‍ദ്ദനന്‍ മാധവന്‍
വൈകുണ്ഠവാസി മുകുന്ദന്‍ ദയാപരന്‍
മര്‍ത്ത്യനായ്‌ വന്നിങ്ങവതരിച്ചീടിനാന്‍
ഭൃത്യവര്‍ഗ്ഗം ന‍ാം പരിചരിച്ചീടുവാന്‍
ഭര്‍ത്തൃനിയോഗേന വാനരവേഷമായ്‌
പൃത്ഥ്വിയില്‍ വന്നു പിറന്നിരിയ്ക്കുന്നതും
പണ്ടു നാമേറ്റം തപസ്സുചെയ്തീശനെ-
ക്കന്റു വണങ്ങി പ്രസാദിച്ചു മാധവന്‍
തന്നുടെ പാരിഷദന്മാരുടെ പദം
തന്നതിപ്പോഴും പരിചരിച്ചിന്നിയും
വൈകുണ്ഠലോകം ഗമിച്ചു വാണീടുവാന്‍
വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ’
അംഗദനോടിവണ്ണം പവനാത്മജന്‍
മംഗലവാക്കുകള്‍ ചൊല്ലിപ്പലതരം
ആശ്വസിപ്പിച്ചുടന്‍ വിന്ധ്യാചലം പുക്കു
കാശ്യപീപുത്രിയെ നോക്കി നോക്കി ദ്രുതം
ദക്ഷിണവാരിധിതീരം മനോഹരം
പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ
ദുസ്തരമേറ്റമഗാധം ഭയങ്കരം
ദുഷ്പ്രാപമാലോക്യ മര്‍ക്കടസഞ്ചയം
വൃത്രാരിപുത്രാത്മജാദികളൊക്കെയും
ത്രസ്തരായത്യാകുലം പൂണ്ടിരുന്നുടന്‍
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ-
‘മെന്തിനിച്ചെയ്‌വതു സന്തതമോര്‍ക്ക ന‍ാം
ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും
വിഹ്വലന്മാരായ്‌ കഴിഞ്ഞിതു മാസവും
തണ്ടാരില്‍മാതിനെ കണ്ടീല ന‍ാം ദശ-
കണ്ഠനേയും കണ്ടു കിട്ടീല കുത്രചില്‍
സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം
നിഗ്രഹിച്ചീടുമവന്‍ നമ്മെ നിര്‍ണ്ണയം
ക്രുദ്ധനായുള്ള സുഗ്രീവന്‍ വധിക്കയില്‍
നിത്യോപവാസേന മൃത്യു ഭവിപ്പതു
മുക്തിയ്ക്കു നല്ലു നമുക്കു പാര്‍ത്തോള’മെ-
ന്നിത്ഥം നിരൂപിച്ചുറച്ചു കപികുലം
ദര്‍ഭ വിരിച്ചു കിടന്നിതെല്ലാവരും
കല്‍പിച്ചതിങ്ങനെ നമ്മെയെന്നോര്‍ത്തവര്‍

Related Posts