സ്പെഷ്യല്‍
ഏതുപ്രതിസന്ധിയും മാറും ഇവിടെ തൊഴുതാല്‍; വിശ്വരൂപദര്‍ശനം രണ്ടിന് സമാപിക്കും

പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദര്‍ശനം ജനുവരി രണ്ട് ഞായറാഴ്ച സമാപിക്കും. ഡിസംബര്‍ 16ന് ആരംഭിച്ച വിശ്വരൂപദര്‍ശനമാണ് ഞായറാഴ്ച സമാപിക്കുന്നത്. ഈ ദിവസങ്ങളില്‍ ആയിരക്കണക്കിന് ഭക്തരാണ് വിശ്വരൂപദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഭഗവാന്റെ ദര്‍ശനം തേടി വിവിധസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഒരുദിവസം ഒരാള്‍ക്കു മാത്രം ശീട്ടാക്കാവുന്ന ഏകദിന വിശ്വരൂപ പൂജയ്ക്ക് 2024 ലെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

ജനുവരി രണ്ടിന് രാത്രി 8 മണിക്ക് പഞ്ചലോഹത്തിലുള്ള വിശ്വരൂപഗോളക ശ്രീലകത്തുനിന്നും ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി വരുംവര്‍ഷങ്ങളിലെ ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് ഉറപ്പുനല്‍കിയും പോരായ്മകള്‍ക്ക് ക്ഷമാപണം മടത്തുകയും ചെയ്യുന്ന ചടങ്ങുകളോടെ ഈ വര്‍ഷത്തെ ദര്‍ശനാഘോഷങ്ങള്‍ക്ക് സമാപനമാകും. അടുത്ത ദിവസം മുതല്‍ ശ്രീപുരുഷനായി ഭഗവാന്‍ ദര്‍ശനം നല്‍കുകയും പതിവ് പൂജാദികള്‍ ഉണ്ടാവുകയും ചെയ്യും. സമാപനദിവസമായ ഞായറാഴ്ച എത്തിച്ചേരുന്ന എല്ലാ ഭക്തര്‍ക്കും സൗകര്യപ്രദമായ ദര്‍ശനത്തിനും വഴിപാടുകള്‍ക്കുംമറ്റുമുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ദേവസ്വം കമ്മറ്റി അറിയിച്ചു.

 

കുരുക്ഷേത്രയുദ്ധം നടന്ന പതിനെട്ടു ദിവസം ധനു ഒന്നിനാണ് ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ വിശ്വരൂപിയായ ഭഗവാനെ ദര്‍ശിക്കുന്നത് പുരാപുണ്യമായി ഭക്തര്‍ കരുതുന്നു. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വച്ച് പാര്‍ത്ഥന് ശ്രീകൃഷ്ണ ഭഗവാന്‍ നല്‍കിയ വിരാട്രൂപ ദര്‍ശന ഭാവത്തിലാണ് ഈ ദിവസങ്ങളില്‍ ഇവിടുത്തെ ദര്‍ശനം. യുദ്ധരംഗത്ത് ഒന്നും ചെയ്യാന്‍ പറ്റാതെ നിസ്സഹായനായി തളര്‍ന്നിരുന്ന അര്‍ജ്ജുനന് സാക്ഷാല്‍ വിശ്വരൂപദര്‍ശനം നല്‍കി കര്‍മ്മ വിഘ്‌നങ്ങള്‍ അകറ്റിയതുപോലെ തന്നെ ഈ ദിവസങ്ങളില്‍ ഇവിടെ വന്ന് ഭഗവാനെ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വിദ്യാഭ്യാസ പ്രശ്‌നങ്ങളിലും എന്ത് പ്രതിസന്ധി ഉണ്ടായാലും അതെല്ലാം അകറ്റി ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും എന്നാണ് വിശ്വാസം.

പുരാതന കാലത്ത് വിശ്വരൂപഭാവത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടയിടത്ത് ക്ഷേത്രം നിര്‍മ്മിക്കുകയും വര്‍ഷത്തില്‍ 18 ദിവസം മാത്രം അതേ വിരാട് രൂപത്തിലും ശിഷ്ടദിവസങ്ങളില്‍ ശ്രീപുരുഷനായും ഭഗവാന്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലുള്ളതും പ്രശ്‌നവിധി കളില്‍ തെളിഞ്ഞതും.

ക്ഷേത്രപൂജകള്‍ക്ക് വരെ വിഘ്‌നം സംഭവിക്കുകയും നാട്ടില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്ത സമയത്താണ് 2010 ലെ ദേവപ്രശ്‌നവിധിയെ തുടര്‍ന്ന്‌ക്ഷേത്രനവീകരണം നടത്തി അന്നുമുതല്‍ പ്രത്യേക ചടങ്ങുകളോടെ വിശ്വരൂപദര്‍ശന മഹോത്സവത്തിന് തുടക്കമിട്ടതും, ബാക്കിദിവസങ്ങളിലെ പൂജാക്രമങ്ങള്‍ക്ക് പടിത്തരം നിശ്ചയിച്ചതും.

ദേവേന്ദ്രപുത്രനായ മദ്ധ്യമപാണ്ഡവന്‍ അര്‍ജ്ജുനന്‍ ഈ ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ ഇവിടുത്തെ വിശ്വരൂപിയായ ഭഗവാനെ പൂജിച്ച് പുഷ്പാര്‍ച്ചന നടത്തുന്നതായും വിശ്വാസമുണ്ട്. ഓരോ ദിവസവും ഓരോ ഭക്തരുടെ വഴിപാടായാണ് വിശ്വരൂപ ഗോളകഭഗവാനെ അണിയിച്ചുള്ള പ്രത്യേക പൂജകള്‍ നടത്തുന്നത്. ഒരു ദിവസം ഒരാള്‍ക്കുമാത്രം ശീട്ടാക്കാവുന്ന ഈ പൂജക്ക് നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തജനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാറാണ് പതിവ്.

കുരുക്ഷേത്ര യുദ്ധ ദിനങ്ങളില്‍ 18 ദിവസവും ഭഗവാന്‍ കഴിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധ്യന്നമാണ് ഈ ദിവസങ്ങളില്‍ മാത്രം ഇവിടെയുള്ള പ്രത്യേക നിവേദ്യം. ഈ നിവേദ്യശിഷ്ടം കഴിക്കുന്നതുവഴിയും ഇതിലെ പ്രധാന ദ്രവ്യങ്ങളിലൊന്നായ ഉണക്കലരികൊണ്ടുള്ള നിറപറ സമര്‍പ്പിക്കുന്നതുവഴിയും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗപ്രതിരോധം സാധ്യമാക്കും എന്നാണ് വിശ്വാസം.

സ്വര്‍ണ്ണ വര്‍ണ്ണമുള്ള കൂര്‍മ്മത്തിന്റെ രൂപത്തില്‍ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ട ക്ഷേത്രോല്പത്തിക്ക് കാരണക്കാരനായ മഹാദിവ്യയോഗിയെ പ്രാര്‍ത്ഥിച്ച് ധനാഭിവൃദ്ധിക്കായി ചെയ്യുന്ന ആദി കൂര്‍മ്മ പൂജയും ഇവിടുത്തെ മറ്റൊരു വിശേഷാല്‍ വഴിപാടാണ്.

വിശ്വരൂപ ദര്‍ശന ദിനങ്ങളിലെ ചടങ്ങുകള്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാവനാട് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലും മേല്‍ശാന്തി ബ്രഹ്‌മശ്രീ കണ്ണന്‍ നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലുമാണ് നടക്കുന്നത്.

മഹോത്സവ ദിനങ്ങളിലെ പ്രധാന വഴിപാടുകള്‍ ഇവയാണ്- എല്ലാ പ്രതിബന്ധങ്ങളും അകറ്റുന്നതിനായി വിശ്വരൂപ പൂജ, കുടുംബ ഐശ്വര്യപൂജ , പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധ്യന്നം, ഋണമോചനം, ആയുരാരോഗ്യം, വൈവാഹിക സൗഖ്യം, സമ്പല്‍ സമൃദ്ധി എന്നിവയ്ക്കുള്ള അഷ്ടദ്രവ്യ ഹവനം. സന്താന സൗഭാഗ്യത്തിന് താമരമൊട്ടില്‍ നെയ് നിറച്ചുള്ള ഹവനം . വിദ്യാതടസ്സങ്ങള്‍ മാറിക്കിട്ടുന്നതിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. വിദ്യാഗോപാലമന്ത്രം ജപിച്ച സാരസ്വതഘൃതം . ധനാഭിവൃദ്ധിക്ക് – ആദികൂര്‍മ്മ പൂജ . അരിപറ, അന്നദാനം കൂടാതെ പാല്‍പ്പായസം, പഴം. പഞ്ചസാര, വെണ്ണ നിവേദ്യം, കദളിപ്പഴം തുടങ്ങിയ
നിവേദ്യങ്ങളും ഉണ്ട്. ക്ഷേത്രത്തിലെത്താനുളള റൂട്ട്മാപ്പ് ഈ വീഡിയോയുടെ ഡിസ്‌ക്രിപ്ഷനില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ദിവസങ്ങളിലെ ദര്‍ശന സമയം രാവിലെ 6.00 മുതല്‍ 11.30 വരെയും വൈകിട്ട് 5.00 മുതല്‍ 8.00 വരെയുമാണ്. ശബരിമല, ആലുവ തിരുവൈരാണിക്കുളം നടതുറപ്പുമഹോത്സവം എന്നിവയുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്ക് ഇങ്ങോട്ടുള്ള തീര്‍ത്ഥയാത്ര പ്ലാന്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
9446086064 (പ്രസിഡന്റ്)
9895522739 (ദേവസ്വം മാനേജര്‍)

 

 

Related Posts