വാസ്തു
വിളക്കിലെ കരി തൊട്ടാല്‍

ക്ഷേത്രത്തില്‍ കത്തിയിരിക്കുന്ന വിളക്കിലെ കരി ഭക്തര്‍ നെറ്റിയില്‍ തൊടാറുണ്ട്. ഇങ്ങനെ വിളക്കു കത്തുമ്പോള്‍ ഉണ്ടാകുന്ന കരി തെടുന്നതു ശരിയായാണോ?. അല്ല എന്നു തന്നെയാണ് ഉത്തരം. ക്ഷേത്ര വിളക്കിലെ കരി തൊടുന്നത് അരുതാത്ത കാര്യവും ദോഷങ്ങള്‍ വരുത്തി വെക്കുന്ന ഒന്നുമാണ്.

വിളക്കിലെ കരി തൊടരുത് എന്നു പറയാന്‍ ഉദാഹരിക്കുന്നത് കുന്തീദേവിയുടെ കഥയാണ്. കുന്തിയുടെ യഥാര്‍ത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജന്‍. കുന്തീഭോജന് മക്കള്‍ ഇല്ലാതിരുന്നതിനാല്‍ പൃഥയെ ശൂരസേനന്‍ കുന്തീഭോജനു ദത്ത് നല്‍കി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീര്‍ന്നു. കുന്തീഭോജന്റെ കൊട്ടാരത്തില്‍ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി. അവര്‍ക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങള്‍ നല്‍കുക ഹോമ സ്ഥലം വൃത്തിയാക്കുക വിളക്ക് വെക്കുക എന്നിങ്ങനെ പോകുന്നു ജോലികള്‍.

ഒരുനാള്‍ മദ്ധ്യാഹ്നത്തില്‍ കുന്തീദേവി ബ്രാഹ്മണശാലയില്‍ ചെന്നപ്പോ ബ്രാഹ്മണബാലകന്മാര്‍ അവിടെ കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കണ്ടതു. ബാലികയായ കുന്തീദേവിയുടെ മനസ്സില്‍ ഒരു കുസൃതി തോന്നി. അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കില്‍ പടര്‍ന്നുപിടിച്ചിരുന്ന കരി വിരല്‍ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്ക മുണര്‍ന്ന ബാലകര്‍ അന്യോന്യം നോക്കിച്ചിരിച്ചു. സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ വരകുറി കണ്ടാണ് അവര്‍ ചിരിച്ചതു പക്ഷെ തങ്ങള്‍ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോള്‍ ആ നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ദേഷ്യം സഹിക്കാനായില്ല. അവര്‍ ക്രോധത്താല്‍ ശപിച്ചു. ‘ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചതു അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ’ എന്നായിരുന്നു ശാപവാക്കുകള്‍. കുന്തീദേവിയുടെ പില്‍ക്കാല ജീവിതത്തിലുണ്ടായ കഥകള്‍ നമുക്ക് അറിയവുന്നതാണല്ലോ.

എന്നാല്‍ നാമെല്ലാവരും കറുത്ത പൊട്ട് തൊടാറുണ്ട്.കറുത്ത പൊട്ട് അഥവാ കരിപ്രസാദം ഗണപതിഹോമത്തിന്റെ തൊടുകുറിയാണ്. ഹോമത്തില്‍ കരിഞ്ഞ ഹവിസ്സുകള്‍ നെയ്യില്‍ ചാലിച്ചെടുത്തതാണ് കരിപ്രസാദം അതാണ് തിലകമായി ധരിക്കേണ്ടതു. ദേവിക്ഷേത്രത്തിലെ ദാരു വിഗ്രഹങ്ങളില്‍ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തിരിക്കും. അതും നെറ്റിയില്‍ ധരിക്കുന്നതു ദേവിപ്രീതിക്ക് നല്ലതാണ്.

Related Posts