ക്ഷേത്ര വാർത്തകൾ
സമ്പല്‍ സമൃദ്ധി നല്‍കുന്ന കനകധാര; നെല്ലിക ഇവിടത്തെ അതിവിശേഷ പ്രസാദം, അറിയാം കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തെ

അദ്വൈതാചാര്യനായ ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ കുലദേവക്ഷേത്രമാണ് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (Sree Krishna Temple Kalady). വിഷ്ണുവിന്റെ ചതുര്‍ബാഹുവായുള്ള അഞ്ജന ശിലാ വിഗ്രഹമാണെങ്കിലും സങ്കല്‍പ്പമൂര്‍ത്തി പതിനൊന്ന് വയസ്സുള്ള ശ്രീകൃഷ്ണനാണ്. പാല്‍പായസം, നെയ് വിളക്ക്, പുഷ്പാഞ്ജലി ഇവയാണ് പ്രധാനം. ശ്രീകോവിലിന് ചേര്‍ന്ന് ഗണപതി, ശിവപാര്‍വതിമാരോടോപ്പമുള്ള അത്യപൂര്‍വമായ പ്രതിഷ്ഠയും തെക്ക് ഭാഗത്തായി ശ്രീ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുമാണ്. കാലടി സംസ്‌കൃത സര്‍വകലാശാലക്ക് സമീപമുള്ള ആചാര്യസ്വാമികളുടെ കുലദേവതാ ക്ഷേത്രങ്ങളായ പുത്തന്‍കാവ് ഭദ്രകാളി ക്ഷേത്രം, കോടങ്കാവ് ഭഗവതി ക്ഷേത്രം ഇവ ഈ ക്ഷേത്രത്തിന്റെ കീഴേടങ്ങളാണ്.

തന്റെ മാതാവിന്റെ നിത്യസ്നാനത്തിനായി തൊഴുകൈകളും നിറമിഴികളുമായി നിന്ന ബാലനായ ശങ്കരനെ ‘ഉണ്ണി നിന്റെ കാല്‍കൊണ്ട് വരയുന്നിടത്ത് നദി ഗതിയാകട്ടെ’ എന്നനുഗ്രഹിച്ച ഭഗവാന്റെ മുന്നില്‍തന്നെ ബാലനായ ശങ്കരന്‍ കാല്‍വരയുകയും മൂന്നുകിലോമീറ്റര്‍ ദൂരെ ഒഴികിയിരുന്ന പെരിയാറിന്റെ ഗതി മാറിവരികയും ചെയ്തു. ഭഗവാന്റെ ആജ്ഞാനുസരണം ഇന്നുള്ള ശ്രീകോവിലിലേക്ക് തന്റെ കുലദേവനെ ശങ്കരന്‍ മാറ്റി പ്രതിഷ്ഠിച്ചു. കാല്‍വരഞ്ഞ് നദി ഗതി മാറിയതിനാല്‍ ശശലമെന്ന ഗ്രാമം കാലടിയും, ഭഗവാന്‍ തൃക്കാലടിയപ്പനുമായി.

ഇവിടെ നടക്കുന്ന കനകധാരായജ്ഞം വളരെ പ്രസിദ്ധവും, സമ്പത്ത്സമൃദ്ധിയുണ്ടാകാന്‍ ഏറെ നല്ലതുമാണെന്നാണ് വിശ്വസിക്കുന്നത്. അക്ഷയത്രിതീയയോടനുബന്ധിച്ച് നടത്തുന്ന ഈ യജ്ഞത്തില്‍ കനകലക്ഷ്മിയുടെ വിഗ്രഹത്തില്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ കൊണ്ട് കനകാഭിഷേകം നടത്തിയ ശേഷം സ്വര്‍ണ്ണം, വെള്ളി നെല്ലിക്കകളും കനകധാരാ മഹാലക്ഷ്മി യന്ത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു. ദാരിദ്ര്യം, ദുഖം ഇവ ശമിക്കുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിര്‍ത്തുന്നതിനും കനകധാരായന്ത്രങ്ങള്‍ പൂജാമുറിയില്‍ വായ്ക്കുന്നതിനും സ്വര്‍ണ്ണ നെല്ലിക്കകള്‍ സ്വര്‍ണ്ണ മാലയിലും വെള്ളി നെല്ലിക്കകള്‍ ചരടിലോ വെള്ളിമാലയിലോ ധരിക്കുന്നതും അഷ്ടഐശ്വര്യങ്ങളായ ആയുരാരോഗ്യധനധാന്യ സമ്പത്ത്സമൃദ്ധിക്ക് ഉത്തമാണെന്നും വിശ്വസിക്കപ്പെടുന്നു.

ഈ വര്‍ഷത്തെ അക്ഷയതൃതീയ കനകധാരാ യജ്ഞം 2024 മെയ് 8 മുതല്‍ 12 വരെ ക്ഷേത്രത്തില്‍ നടക്കും. യന്ത്രവിധികള്‍ക്ക് അനുസരിച്ച് തയാറാക്കുന്ന കനകധാരായന്ത്രങ്ങളും ലക്ഷ്മിദേവിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണം, വെള്ളി നെല്ലിക്കകളും 32 ബ്രാഹ്‌മണശ്രേഷ്ഠര്‍ 10008 ഉരുകനകധാര സ്തോത്രം ജപിച്ച് പവിത്രമാക്കുന്നു. അക്ഷയത്രതീയ ദിനത്തില്‍ രാവിലെ 9 മണിക്ക് ദേവിക്ക് കനകാഭിഷേകം നടത്തി ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു.

ഐതിഹ്യം

ആചാര്യ സ്വാമികളുടെ മാതാവിന്റെ ദേഹവിയോഗത്തിന് ശേഷം സംസ്‌ക്കാര കര്‍മങ്ങള്‍ക്ക് കാലടിയിലെ അന്നുള്ള പത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ എട്ടുപേരും നിസ്സഹകരിച്ചു. ശേഷിച്ച രണ്ട് ഇല്ലക്കാരില്‍ തലഭാഗം ഏറ്റി ചിതയില്‍ വച്ചവര്‍ തലയാറ്റും പിള്ളിമനയെന്നും കാല്‍ഭാഗം എടുത്ത് വച്ചവര്‍ കാപ്പിള്ളിമനയെന്നും അറിയപ്പെട്ടു. എട്ടില്ലക്കാരും ആചാര്യ സ്വാമികളുടെ കോപത്തിനിരയായി നശിച്ച് പോയി. മാതാവിന്റെ സമാധിയില്‍ അന്തിത്തിരി കൊളുത്തുന്നതിന് കാപ്പിള്ളി മനക്കാരെ ചുമതലപ്പെടുത്തി.

ആചാര്യ സ്വാമികള്‍ തന്റെ ദിഗ്വിജയയാത്ര പുനരാരംഭിച്ചു. ഈ ക്ഷേത്രത്തിന് കിഴക്ക് വശത്തായി പ്രത്യേകം മതില്‍ കെട്ടി സമാധിമണ്ഡപം ആയിരത്തിയൊരുന്നൂറു വര്‍ഷം കാപ്പിള്ളി മനയില്‍ നിന്നും അന്തിത്തിരി കൊളുത്തി സംരക്ഷിച്ചു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തിയ ശൃംഗേരി മഠത്തിന് ഈ സമാധി മണ്ഡപവും വിളക്കുകാലുമാണ് ഇതുതന്നെയാണ് ആചാര്യ സ്വാമികളുടെ ജന്മ സ്ഥലമെന്ന് കണ്ടെത്താന്‍ സഹായിച്ചത്. തലയാറ്റും പിള്ളി, കാപ്പിള്ളി മനക്കാരുടെ മേല്‍നോട്ടതിലാണ് ക്ഷേത്രകാര്യങ്ങള്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേത്രത്തിലെ ഫോണ്‍ നമ്പർ: 9388862321

kalady sree krishna temple Akshaya Thridiya Kanakadhara Yanjam
Related Posts