രാമായണം സ്‌പെഷ്യല്‍
രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം ഇതാണ്‌
രാമായണം മനുഷ്യബന്ധങ്ങളുടെ മായാക്കാഴ്ചകള്‍ നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്ന മഹാകാവ്യമാണ്. രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം ഏതെന്ന ചോദ്യത്തിന് പറയിപെറ്റ പന്തിരുകുലം എന്ന കഥയിലെ നായകനായ വരരുചി മഹര്‍ഷി നല്‍കിയ ഉത്തരം വിശ്വപ്രസിദ്ധമാണല്ലോ.  വിക്രമാദിത്യ മഹാരാജാവിന്റെ പണ്ഡിതസദസ്സിലെ ഏറ്റവും പ്രഗത്ഭനായിരുന്ന  അദ്ദേഹത്തെയും കുഴക്കിയ ഒരു ചോദ്യത്തിന്റെ ഉത്തരമെന്ന നിലയില്‍, ഈ ചോദ്യം കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിക്കുകയുണ്ടായി.
‘രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം.’
‘ശ്രീരാമനെ നീ ദശരഥനായി കാണണം. സീതയെ നിന്റെ മാതാവായ എന്നെപ്പോലെയും കണ്ടു സ്‌നേഹാദരങ്ങള്‍ നല്‍കണം. ഘോരവനത്തെ അയോദ്ധ്യയാണെന്നും കരുതിക്കൊളളുക. യാത്ര സുഖമാകട്ടെ! മകനേ, നീ പോയി വരിക!’ എന്ന് സുമിത്രാ ദേവി പറയുന്ന ശ്ലോകമാണ് രാമാണത്തില്‍ ഏറ്റവും മഹത്തരമായതെന്ന മറുപടിയിലൂടെ വരരുചി ഏവര്‍ക്കും സ്വീകാര്യമായ ഉത്തരം നല്‍കുകയും ചെയ്തു.
കോസലപതിയും കൗസല്യാപതിയുമായ ദശരഥ മഹാരാജാവിന് ഏറെക്കാലം പുത്രഭാഗ്യം ലഭിച്ചില്ല. അപ്പോഴാണ് അദ്ദേഹം കാശിരാജകുമാരിയായ സുമിത്രയെ വിവാഹം കഴിക്കുന്നത്. സുമിത്രയിലും കുട്ടികളില്ലാതെവന്നപ്പോള്‍ ദശരഥന്‍ കേകയ രാജകുമാരിയായ കൈകേയിയെ വിവാഹം ചെയ്തു. സുമിത്ര അങ്ങനെ ദശരഥ പത്‌നിമാരില്‍ മൂന്നാംസ്ഥാനക്കാരിയായി മാറി.
പക്ഷേ രാമയാണത്തില്‍, അവഗണിക്കപ്പെട്ടവള്‍ക്കാണ് ഒരര്‍ത്ഥത്തില്‍ ഏറ്റവുമധികം ഭാഗ്യം കൈവന്നത്. മറ്റുളളവര്‍ക്ക് ഓരോ പുത്രന്മാരെ ലഭിച്ചപ്പോള്‍ സുമിത്രയ്ക്കു രണ്ടുപേരെ ലഭിച്ചു. ലക്ഷ്മണനും ശത്രുഘ്‌നനും. ശ്രീരാമനു പ്രിയപ്പെട്ടവനായി ലക്ഷ്മണന്‍ മാറുമ്പോള്‍ ശത്രുഘ്‌നന്‍ ഭരതനു പ്രിയപ്പെട്ടവനായിത്തീരുന്നു. രാമനെ കാട്ടിലയയ്ക്കുന്ന പ്രശ്‌നത്തില്‍ കൗസല്യ ദുഃഖിക്കുമ്പൊഴും ഭരതന്‍ രാജാവാകുമല്ലോ എന്നോര്‍ത്തു കൈകേയി ആഹ്ലാദിക്കുമ്പൊഴും സുമിത്ര ശാന്തമായി നിലകൊണ്ടു.
സുമിത്ര എന്ന പേരിന്റെ അര്‍ത്ഥം തിരഞ്ഞുപോകുമ്പോള്‍ നാമെത്തുന്നത് മറ്റൊരിടത്തേക്കാണ്. കൗസല്യയ്ക്കും കൈകേയിക്കും ഇടയില്‍, രാമനും ഭരതനും ഇടയില്‍, സൗമിത്രത്തിന്റെ അഥവാ സാഹോദര്യത്തിന്റെ പൊന്‍ചരടാകുന്നവളാണ് സുമിത്ര. കാടും നാടും സുമിത്രയ്ക്ക് ഒരുപോലെയാണ്. സുഖവും ദുഃഖവും അവള്‍ക്ക് ഒരുപോലെയാണ്. ഒരു മകന്‍ ലക്ഷ്മണന്‍ കാട്ടില്‍ പോയതിന്റെ ദുഃഖമാകട്ടെ, മറ്റൊരു മകനായ ശത്രുഘ്‌നന്‍ നാട്ടില്‍ അടുത്തുണ്ടല്ലോ എന്ന സന്തോഷമാകട്ടെ സുമിത്രയെ ഒന്നും തന്നെ  ബാധിക്കുന്നില്ല.
സമത്വത്തില്‍ ഊന്നിയുള്ള നിശബ്ദമായ കാഴ്ചപ്പാടുകളും എപ്പോഴും സന്തുലിതമായ മനസ്സും കൊണ്ട് സുമിത്ര ഒരു തത്വചിന്തകയുടെ ഔന്നത്യം പലപ്പോഴും പ്രകടമാക്കുന്നതായി രാമയണത്തില്‍ കാണാന്‍ കഴിയും. സുമിത്രയ്ക്കു രാമായണത്തില്‍ രത്‌നശോഭ കൈവരുന്ന സന്ദര്‍ഭമുണ്ട്. വനവാസത്തിനായി ഇറങ്ങുന്ന സീതാരാമലക്ഷ്മണന്മാരെ ആശ്ലേഷിച്ച് അനുഗ്രഹിക്കുമ്പോഴാണത്.
സ്വപുത്രനായ ലക്ഷ്മണന്റെ മൂര്‍ദ്ധാവില്‍ മുകര്‍ന്നു സുമിത്ര പറയുന്ന വരികളാണ് രാമം ദശരഥം വിദ്ധി എന്ന പേരില്‍ രാമായണത്തില്‍ ഏറ്റവും ശ്രേഷ്ഠമായി പിന്നീട് ലോകത്തില്‍ മുഴുവന്‍ പ്രശംസ നേടിയ ശ്ലോകം. രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഇതാണെന്നു മഹാപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. രാമായണ രചനയ്ക്കുമുമ്പ് വാല്മീകി മഹര്‍ഷിയില്‍നിന്നു ‘മാനിഷാദ പ്രതിഷ്ഠാം’ എന്നു തുടങ്ങുന്ന ഒറ്റശ്ലോകം ഉണ്ടായല്ലോ. അതുപോലെ രാമായണത്തിന്റെ മുഴുവന്‍ സത്തയായിരൂപപ്പെട്ട ശ്ലോകം സുമിത്രയിലൂടെയാണ് ഉണ്ടായതെന്നത് ആ മഹതിയുടെ ഔന്നത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
സുമിത്രാദേവി നല്‍കുന്ന സന്ദേശം നിസ്സംഗതയുടേതാണ്. നിര്‍മമതയോടെ ഏതിനും സമീപിക്കാനുള്ള മാനസികാവസ്ഥ. സമസ്ത ലോകത്തിനും മാനസികാനന്ദം അനുഭവിക്കാനുളള സമതയുടെ ഏകമാര്‍ഗ്ഗമാണത്.
Related Posts