സ്പെഷ്യല്‍
പ്രാര്‍ഥനയ്ക്ക് ഫലസിദ്ധിലഭിക്കാന്‍

ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. ‘ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ’ പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു. ഗോപുരവാതിലില്‍ ഇട്ടിരുന്ന ചെരുപ്പ് കാണാനില്ല. എല്ലായിടത്തും നോക്കി. വിലയേറിയ ചെരുപ്പ് മോഷണം പോയതാണെന്ന് അതോടെ ഉറപ്പായി.

അയാള്‍ കോപത്തോടെ അമ്പലത്തിനകത്തേക്കു വീണ്ടും കയറി. ശ്രീകോവിലിനു മുന്നിലെത്തി. കോപത്തോടെ പറഞ്ഞു, ‘ദൈവമേ, എന്റെ ചെരുപ്പു പോലും സംരക്ഷിക്കാന്‍ കഴിയാത്ത അവിടുന്നാണോ എനിക്ക് ആരോഗ്യവും സമ്പത്തും തന്ന് അനുഗ്രഹിക്കാന്‍ പോകുന്നത്.’

അയാള്‍ വീണ്ടും അമ്പലത്തില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ ഗോപുരവാതിക്കല്‍ കണ്ട കാഴ്ച അയാളെ വല്ലാതാക്കി. ഇരു കാലുകളും നഷ്ടപ്പെട്ട ഒരാള്‍ നിരങ്ങി നിരങ്ങി നീങ്ങുകയാണ്. ഉരയുമ്പോഴുള്ള വേദന മുഖത്തു കാണാം. അയാള്‍ ഉടന്‍ ക്ഷേത്രത്തിനകത്തു കയറി. പശ്ചാത്താപവിശനായി, തൊഴുകൈയോടെ ഇടറും തൊണ്ടയോടെ മാപ്പിരുന്നു, ”പ്രഭോ, ക്ഷമിക്കണേ, എനിക്ക്  ഈ രണ്ടു കാലുകളും ആരോഗ്യത്തോടെ നല്കിയതിന് നന്ദി, നന്ദി ”

നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാനും ദുഃഖിക്കാനും സമയം കളയരുത്. ഈശ്വരകൃപയാല്‍ നമുക്കിപ്പോള്‍ ഉള്ളതിനെ ഓര്‍ത്ത് സന്തോഷിക്കുക. നമ്മുടെ ഭാഗ്യം സ്വയം തിരിച്ചറിയുക. പ്രാര്‍ത്ഥിക്കാതെ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ഈശ്വരന്‍ നല്കിക്കൊണ്ടിരിക്കുന്നു. നാം പ്രാര്‍ത്ഥനയിലൂടെ ആവശ്യങ്ങള്‍ അറിയിക്കുകയല്ല വേണ്ടത്; ഈ നിമിഷം വരെ ജീവിതം തന്നതില്‍ നന്ദി രേഖപ്പെടുത്തുകയാണ് വേണ്ടത്.

ഭഗവാനേ തൊഴുത് ആവശ്യങ്ങള്‍ പറയുകയും അത് നടത്തി കിട്ടിയില്ലെങ്കില്‍ വഴിപാടുകള്‍ നടത്തിയതിന്റെ കണക്കു പറഞ്ഞും ഇത്രയും ചെയ്തിട്ടും എന്റെ പ്രാര്‍ത്ഥന കേട്ടില്ലല്ലോന്നു പറഞ്ഞു കുറ്റം പറയുകയും അല്ല ചെയ്യേണ്ടത്. നമുക്ക് വേണ്ടത് ഭഗവാന്‍ നല്കും. ഭഗവാനില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചുളള പ്രാര്‍ത്ഥന മാത്രം മതി. പ്രാര്‍ത്ഥിച്ചപ്പോള്‍ കിട്ടത്തതിന് ഭഗവാനെ കുറ്റം പറയൂകയും ഭഗവാന്റെ ശക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്വഭാവം ഒഴിവാക്കുക. .സ്വയം ചിന്തിക്കൂ നമ്മളില്‍ ആരൊക്കെ അങ്ങനെ ചെയ്യതിട്ടുണ്ട്, ചെയ്യുന്നുണ്ട് എന്ന്. ആ ശീലം അവസാനിപ്പിക്കുക. ഭഗവാനില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുക. അപ്പോള്‍ പ്രാര്‍ഥനയ്ക്ക് ഫലസിദ്ധികൈവരും തീര്‍ച്ച.

Related Posts