അരനൂറ്റാണ്ട് മുമ്പ് ഗുരുവായൂരപ്പന് വഴിപാടായി ‘കലമാന്‍കുട്ടി’
ലേഖകന്‍: രാമയ്യര്‍ പരമേശ്വരന്‍,
(റിട്ട. മാനേജര്‍, ഗുരുവായൂര്‍ ദേവസ്വം)
ഗുരുവായൂരപ്പന് ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്ന മൊട്ടുസൂചി മുതല്‍ ആനയും,കുതിരയും,കുരങ്ങനും,ഗോക്കളും,മുയലും,മയിലും ,മാനും എല്ലാം എല്ലാം ഭക്തജനങ്ങളുടെ ഉദ്ദിഷ്ട കാര്യസിദ്ധിക്കുള്ള പ്രാര്‍ത്ഥനയുടെ ഫലമാണ്. ന്നും ഇന്നും ആനകള്‍ ധാരാളമായി ഉണ്ടെങ്കിലും ഗരുവായൂരപ്പന്റെ ജീവധനസംരക്ഷണത്തില്‍ മാനുകള്‍ അപൂര്‍വ്വമായിരുന്നു.
ഈ സന്നിധിയില്‍ അരനൂറ്റാണ്ട് മുമ്പ് തന്നെ രണ്ടു മാനുകള്‍ ക്ഷേത്രം മതില്‍ക്കകത്ത് ഉണ്ടായിരുന്നു വെങ്കിലും ആദ്യമായി ഒരു ‘കലമാന്‍’കുട്ടിയെ വഴിപാടായി ഒരു ഭക്തന്‍ സമര്‍പ്പിക്കപ്പെട്ടത് 1967 ലാണ്. തോടെ മാനുകളെ നിര്‍ത്തി സംരക്ഷിക്കാന്‍ ഒരു പുതിയ ഷെഡ്ഡ് നിര്‍മ്മിക്കാനും തീരുമാനമായി. 55വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍1967 ഒക്ടോബര്‍ 24 നാണ് ഗുരുവായൂരപ്പന്റെ തിരുനടയില്‍ ഒരു ‘കലമാന്‍കുട്ടി’ വഴിപാടായി വന്നത്.ക്ഷേത്രദര്‍ശനത്തിനുവരുന്ന ഭക്തജനങ്ങള്‍ക്കും, കുട്ടികള്‍ക്കും,ഈ കലമാന്‍കുട്ടി വളരെ കൗതുകകരമായിരുന്നു.
കിഴക്കെ ആനക്കൊട്ടിലില്‍ കെട്ടിയിരുന്ന കലമാന്‍കുട്ടിക്ക് പഴവും മറ്റും ഭക്തജനങ്ങള്‍ നല്‍കുമായിരുന്നു.ക്ഷേത്രംമാനേജര്‍ക്ക് അന്നത്തെ സാമൂതിരിപ്പാടു തമ്പുരാന്‍ പി.കെ.മാനവേദന്‍ എന്ന കുട്ടിഅനുജന്‍രാജ നല്‍കിയ തിട്ടൂരം ഇങ്ങനെ..ഗുരുവായൂര ദേവസ്വം മാനേജര കണ്ടുകാരിയമാവിത…മെപ്പടി ക്ഷേത്രത്തില്‍ 24.10.67 ന് വഴിവാടുവന്നതായ ഒരു കലമാന്‍കുട്ടിയടക്കം ദെവസ്വത്തില്‍ നിലവിലുള്ള 3 മാനുകളുടെ സംരക്ഷണം സംബന്ധിച്ച് മാനെജര ബൊധിപ്പിച്ച റിപ്പോര്‍ട്ട് വായിച്ചു.
മാനുകളെ നിര്‍ത്തേണ്ടതിന് ഒരു പുതിയ ഷെഡ്ഡ് ഉണ്ടാക്കിപ്പാന്‍ 499/ബകക്ക് തയ്യാറാക്കിയ ഒരു എസ്റ്റിമേറ്റ് പാസ്സാക്കിയും, ടി.പ്രവര്‍ത്തിക്ക് ഒ.എസ്.കുട്ടപ്പ എന്നാളുടെ ക്വട്ടേഷനും സ്വീകരിക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ ഉള്ള മാനുകളെ ആരാണ് നോക്കി വരുന്നത് അതുകളുടെ സംരക്ഷണത്തിന് മാസംതോറും എന്തു സംഖ്യ ചെലവു വരുന്നുണ്ട് എന്നീ വിവരങ്ങള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ബോധിപ്പിക്കണം എന്നുകൂടി അറിയിച്ചുകൊണ്ടാണ് ക്ഷേത്രഭരണം നടത്തിയിരുന്ന കൊഴിക്കോടു സാമൂതിരിയുടെ 1143 വൃശ്ചികം 11 നുത്തെ തിട്ടൂരം. കാലാന്തരത്തില്‍ മാനുകള്‍ കാലയവനികയ്ക്കുള്ളില്‍ മണ്‍മറഞ്ഞുപോയതും ഗുരുവായൂരപ്പന്റെ നിശ്ചയമായിരിക്കാം.