സ്പെഷ്യല്‍
ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിനോ നാലിനോ?; തര്‍ക്കത്തില്‍ തീരുമാനമായി

ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3, 4 തീയതികളിലായി ആഘോഷിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ: പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം ഊരാളന്‍ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും അഭിപ്രായം പരിഗണിച്ച ദേവസ്വം ഭരണസമിതി ഏകകണ്ഠമായാണ് ഈ തീരുമാനം എടുത്തത്.

ഡിസംബര്‍ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബര്‍ 4ന് ദേവസ്വം വക വിളക്കാഘോഷം. ഡിസംബര്‍ 3നും 4 നും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും.പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ഡിസംബര്‍ 3ന് തന്നെ നടക്കും. ഗജരാജന്‍ കേശവന്‍ അനുസ്മരണം നേരത്തെ നിശ്ചയിച്ചതു പോലെ ഡിസംബര്‍ രണ്ടിന് നടത്തും.ചെമ്പൈ സംഗീതോല്‍സവം ഡിസംബര്‍ 3ന് സമാപിക്കും.

ഇത്തവണ സാധാരണയില്‍ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി വരുന്നത്. 57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബര്‍ 3 നാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് ക്ഷേത്രം തന്ത്രിയുടെയും ഊരാളന്റെയും അഭിപ്രായ മനുസരിച്ച് ഡിസംബര്‍ 3ന് ഏകാദശിയായി ആഘോഷിക്കാനാണ് നേരത്തെ നിശ്ചയിച്ചത്.

പിന്നീട് ജ്യോതിഷ പണ്ഡിതന്‍മാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച് 1992-93 വര്‍ഷങ്ങളില്‍ സമാന സാഹചര്യത്തില്‍ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ വൃശ്ചികം 18 നും (ഡിസംബര്‍ 4) ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വിളക്ക് നടത്താനും ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ദ്വാദശി പണ സമര്‍പ്പണം ഡിസംബര്‍ 4 രാത്രി 12 മണി മുതല്‍ ഡിസംബര്‍ 5 രാവിലെ 9 മണി വരെ നടക്കും. ശീട്ടാക്കിയ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം അന്ന് ക്ഷേത്രം നട അടയ്ക്കും.

ത്രയോദശി ഊട്ട് ഡിസംബര്‍ 6 ന് നടത്തും. എകാദശി ദിവസങ്ങളില്‍ കാലത്ത് 6 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുവരി നിന്നുള്ള ദര്‍ശനം മാത്രമേ ഉണ്ടാകൂ. ചോറുണ്‍ കഴിഞ്ഞ് വരുന്നവര്‍ക്കുള്ള പ്രത്യേക ദര്‍ശനവും ഉണ്ടാകില്ല. ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവര്‍ക്കുള്ള പ്രത്യേക ദര്‍ശനം അനുവദിക്കും.
ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രന്‍ എക്‌സ്.എം.പി, കെ.ആര്‍.ഗോപിനാഥ്, മനോജ് ബി. നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

 

Related Posts