സ്പെഷ്യല്‍
മഞ്ജുളാല്‍ ചുവട്ടില്‍ ഇന്നലെ വിവാഹം; ഗുരുവായൂരിലെ ആ സങ്കല്‍പ്പം ഇങ്ങനെ?

ഗുരുവായൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ മഞ്ജുളാലിനു ചുവട്ടില്‍ വിവാഹം നടത്തി.
കാവീട് താഴിശേരി വീട്ടില്‍ സനോജ് എറണാകുളം കാക്കനാട് വാഴക്കാല സ്വദേശിനി ശാലിനിയുടെ കഴുത്തിലാണ് താലി ചാര്‍ത്തിയത്. ഭക്തയും ക്ഷേത്രം കഴകക്കാരിയുമായിരുന്ന മഞ്ജുള പണ്ട് മാലയുമായി എത്തിയപ്പോള്‍ ക്ഷേത്രം അടച്ചിരുന്നുവെന്നും മഞ്ജുളയുടെ വേദന കണ്ട ഭക്ത കവി പൂന്താനം മാല ആലിനു ചുവട്ടില്‍ ചാര്‍ത്തി തൊഴുതു പോകാന്‍ പറയുകയും ചെയ്തുവെന്നാണു സങ്കല്‍പം.

പിറ്റേ ദിവസം നട തുറന്നപ്പോള്‍ നിര്‍മാല്യം എടുത്തു മാറ്റിയിട്ടും ഒരു മാല വിഗ്രഹത്തില്‍ ബാക്കിയായെന്നും അതു മഞ്ജുളയുടെ മാലയാണെന്നുമാണു വിശ്വാസം. ലോക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തിലാണ് ഇന്നലെ വിവാഹം നടത്തിയത്. 10 പേരാണു പങ്കെടുത്തത്.

ഇന്നലെ നടക്കേണ്ടിയിരുന്ന 97 വിവാഹങ്ങളടക്കം 16 വരെ 237 വിവാഹങ്ങള്‍ ബുക് ചെയ്തിരുന്നു. ലോക് ഡൗണ്‍ വന്നതോടെ ഇതില്‍ 24 വിവാഹങ്ങള്‍ ദേവസ്വം അനുമതിയോടെ വെള്ളിയാഴ്ച തന്നെ നടത്തി. വിവാഹം നേരത്തെ നടത്തുന്നതു അപൂര്‍വമാണ്. ലോക്ഡൗണിന്റെ ആദ്യദിനം തന്നെ ക്ഷേത്രത്തിലേക്കുള്ള 4 നടകളും അടച്ചു കെട്ടി പ്രവേശനം വിലക്കിയിട്ടുണ്ട്.

Related Posts