സ്പെഷ്യല്‍
ഗുരുവായൂര്‍ സന്നിധിയില്‍ ഭക്തര്‍ മനസാ എത്തുമ്പോള്‍

ഗോപുരവാതില്‍ അടഞ്ഞുകിടക്കുന്നു. കോറാണാസുരന്റെ തേര്‍വാഴ്ച. മൂന്ന് ലോകവും കീഴടക്കി. ഭക്ത ജനങ്ങള്‍ക്ക് കൃഷ്ണ സന്നിധിയില്‍ എത്താന്‍ പറ്റുന്നില്ല.വസുന്ധരായോഗം.

രോഗവിമുക്തിക്കായി, പ്രാര്‍ത്ഥിച്ചു കൊണ്ട് ഭക്തജനങ്ങള്‍ മനസ്സാ ഭൂലോക വൈകുണ്ഠമായ ഗുരുവായുരപ്പന്റെ തിരുനടയിലെത്തി. ഉച്ചപൂജക്ക് നട അടച്ചിരിക്കുന്നു. പ്രശാന്തസുന്ദരമായ അന്തരീക്ഷം. ആളില്ല ആരവങ്ങളില്ല. എങ്ങും കൃഷ്ണചൈതന്യം നിറഞ്ഞു നില്‍ക്കുന്നു.

മണ്ഡപത്തില്‍ ഒരു കീഴ്ശാന്തി ഉണ്ണി നമ്പൂതിരി സഹസ്രനാമം ചൊല്ലി തുടങ്ങുന്നു.

ഓം ശുക്‌ളാംബര ധരം വിഷ്ണും
ശശി വര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേല്‍
സര്‍വ്വവിഘ്‌നോപശാന്ത യേ

വിഘ്‌നശാന്തിക്കായി വിഷ്ണുവിനോടാണ് പ്രാര്‍ത്ഥിക്കുന്നത്. ഒപ്പമിരുന്ന് ജപിച്ചിരുന്ന പണ്ഡിത മനസ്സ് അല്പം നിരസത്തോടെ ഉണ്ണിയെ നോക്കി.
അമ്പാടി കണ്ണന്‍ ശ്രീലകത്തിരുന്ന് നാമ സഹസ്രാര്‍ച്ചന സ്വീകരിച്ചു. നടതുറന്നു.

വിഘ്‌നേശ്വരനായ ഗണപതിയുടെ മടിയിലിരുന്നു പ്രശോഭിക്കുന്ന കണ്ണന്‍. ഇടത് കൈയില്‍ തന്റെ പ്രിയപ്പെട്ട പൊന്നോടക്കുഴല്‍.പീലി തിരുമുടി ചാര്‍ത്തി, ഗോപിക്കുറി തൊട്ട പ്രസന്നവദനം. കണ്ണന്റെ പുഞ്ചിരിയില്‍ എല്ലാം മറന്നു നാമം ജപിക്കുന്ന ഭക്തജനങ്ങള്‍, ആ കരുണാനിധിക്ക് മുമ്പില്‍ ഏത്തമിട്ടു. വലത് കൈ കൊണ്ട് മധുര മാര്‍ന്ന മോദകം ഗണപതിയുടെ തുമ്പികൈയില്‍ വെച്ചു കൊടുക്കുന്നു. മനോഹരമായ കളഭച്ചാര്‍ത്ത്.

കണ്ണനെ തൊഴുത് ഭക്തര്‍ ഗണപതിയുടെ തിരുനടയിലെത്തി. സരസ്വതീവന്ദനത്തിന് ശേഷം ഗണപതിയെ വന്ദിച്ചു.

ഇന്ന് ഗണപതിക്ക് വിശേഷാല്‍ കളഭാലങ്കാരമുണ്ട്. ഭക്തജനങ്ങള്‍ അത്ഭുതപ്പെട്ടു.ശ്രീലകത്ത് ചാര്‍ത്തിയ അതേ ധ്യാന രൂപം. ഗണപതിയുടെ മടിയിലിരിക്കുന്ന കണ്ണനുണ്ണിക്ക് മണ്ഡപത്തിലിരുന്നു സഹസ്രനാമാര്‍ച്ചന നടത്തിയ ഉണ്ണിയുടെ മുഖ സാദൃശ്യം.
ഉച്ചപ്പൂജയുടെ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കാന്‍ ഭക്ത മനസ്സ് പ്രസാദ മുറിയിലെത്തി. ഒട്ടും തിരക്കില്ല. ആരും തോഴാന്‍ വന്നിട്ടില്ല. കോറാണാസുരന്റെ അട്ടഹാസത്താല്‍ ഭയമാര്‍ന്ന മനസ്സുമായി തീര്‍ത്ഥവും പ്രസാദവും നല്‍കുന്ന കീഴ്ശാന്തി ഉണ്ണി നമ്പൂതിരി. കുചേലബ്രാഹ്മണന്റെ ദൈനൃത കലര്‍ന്ന ഹാവ ഭാവാദികള്‍ കലര്‍ന്ന മുഖം. കുറച്ച് ദിവസമായി പ്രസാദ ഊട്ടിന്റെ അടുപ്പില അഗ്‌നി പകര്‍ന്നിട്ടില്ല .

പ്രസാദവിതരണം നടത്തുന്ന ഭക്തകുചേല മനസ്സിന് തൊട്ടടുത്ത് അനുഗ്രഹവര്‍ഷം വര്‍ഷിച്ച് നില്‍ക്കുന്ന കണ്ണനുണ്ണി.സഹസ്രനാമജപം കഴിഞ്ഞ് പ്രസാദ സ്വീകരണത്തിന് വന്നതാണ്.

ഭഗവതിയമ്പലത്തിലും രാധാകൃഷ്ണഭാവത്തിലാണ് ഇന്ന് കളഭാലങ്കാരം. ഇന്ന് ക്ഷേത്രത്തില്‍ എല്ലാം കൃഷ്ണമയം.കൃഷ്ണന്‍ എവിടെയാണ് ഇല്ലാത്തത്?. ആര്‍ത്തട്ടഹസിച്ച് വരുന്ന കോറണാസുരന്റെ കൈകളിലെ ചങ്ങല വെട്ടിമാറ്റുന്നതും കണ്ണനുണ്ണിയാണ്.

ഭരണാധികാരിയുടെ രൂപത്തിലും, രക്ഷകരുടെ രൂപത്തിലും, ആതുര സേവന രൂപത്തിലും, വെക്കാനും വിളമ്പാനും എല്ലാറ്റിനും കൃഷ്ണനാണ് ധര്‍മ്മ പുത്രരുടെ രാജസൂയത്തിലെന്ന പോലെ.

അസുരവധം പ്രാര്‍ത്ഥിച്ച് കൊണ്ട് ആക്കണ്ണനുണ്ണിക്ക് നമ്മുക്കും ഒരു ഭദ്ര ദീപം കൊളുത്താം.

അസതോ മാ സത്ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ
തമസോ മാ ജ്യോതിര്‍ ഗമയ

എന്ന പ്രാര്‍ത്ഥനയോടെ

തയാറാക്കിയത്:

ചെറുതയ്യൂര്‍ വാസുദേവന്‍ നമ്പൂതിരി, ഗുരുവായൂര്‍.

Related Posts