സ്പെഷ്യല്‍
എല്ലാം ഗുരുവായൂരപ്പൻ്റെ ഹിതം

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഇന്ന് നറുക്കെടുത്ത പാലക്കാട് ശുകപുരം ഗ്രാമത്തിലെ തിയ്യന്നൂർ മനയിൽ ടി.എം. കൃഷ്ണ ചന്ദ്രൻ നമ്പൂതിരി ജന്മസാഫല്യം നേടിയ നിറവിലാണ്. കഴിഞ്ഞ പത്തു തവണ നടന്ന മേൽശാന്തി നറുക്കെടുപ്പിലും അദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നു. പക്ഷേ ഇപ്പോഴാണ് ഭഗവദ് കടാക്ഷം ഉണ്ടായത്. ” എല്ലാം ഗുരുവായൂരപ്പൻ്റെ ഹിതം. അതിയായ സന്തോഷംണ്ട്. ഭഗവാനെ സേവിക്കാൻ ഒരവസരം കൈവന്നല്ലോ. മഹാഭാഗ്യം” അദ്ദേഹം പറയുന്നു.

മേൽശാന്തിയായി നറുക്ക് വീണതറിഞ്ഞ് വൈകുന്നേരം തന്നെ ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരി ഗുരുവായൂരിലെത്തി. പുതിയ നിയോഗ ലബ്ധിയിൽ ഗുരുവായൂരപ്പനെ ദർശിച്ച് പ്രാർത്ഥിച്ചു.
ടി.എം.കൃഷ്ണചന്ദ്രൻ്റെ പിതാവ് ടി.എം.കൃഷ്ണൻ നമ്പൂതിരി നാലു തവണ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായിരുന്നു.

1982,1985, 1988, 1992, എന്നീ വർഷങ്ങളിൽ .കുടുംബത്തിലെ മറ്റു പല ബന്ധുക്കളും ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായിട്ടുണ്ട്. തന്ത്ര -മന്ത്ര പൂജാവിധികളിൽ അച്ഛനാണ് ഗുരുവും വഴികാട്ടിയും. 37 കാരനായ കൃഷ്ണചന്ദ്രൻ നമ്പൂതിരി സഹകരണം പ്രധാന വിഷയമാക്കി ബി.കോം ബിരുദം നേടി.ഒറ്റപ്പാലം അർബൻ ബാങ്കിലെ ക്ലാർക്കായി ജോലി നോക്കുകയാണ്. 2010ലാണ് ജോലിക്ക് കയറിയത്. ടി.എം. ദേവീ അന്തർജനമാണ് അമ്മ
ലക്കിടി മന്ത്രേടത്ത് മനയിൽ സൗമ്യയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണദേവ് ,നാലു വയസ്സുകാരി ദേവശ്രീ എന്നിവർ മക്കളാണ്.

Related Posts